പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നു ചട്ടവിരുദ്ധമായി ഫീസ് ഈടാക്കരുത്

തൃശൂര്‍: ഗവ. കോളജ്-സ്‌കൂള്‍ തലങ്ങളിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ ഫണ്ടുകള്‍ അടക്കം ചട്ടവിരുദ്ധമായി ഫീസ് ഈടാക്കരുതെന്ന് സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമസമിതി. തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട പരാതിക്കാരുടെയും സിറ്റിങിലാണ് സമിതിയുടെ തീരുമാനം.
സമിതി ചെയര്‍മാന്‍ ബി സത്യന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന സിറ്റിങില്‍ സമിതി അംഗങ്ങളും എംഎല്‍എമാരുമായ കോവൂര്‍ കുഞ്ഞുമോന്‍, വി പി സചീന്ദ്രന്‍, സി കെ ആശ, ഒ ആര്‍ കേളു, യു ആര്‍ പ്രദീപ്, ജില്ലാ കലക്ടര്‍ ടി വി അനുപമ, ജോയിന്റ് സെക്രട്ടറി ആര്‍ സജീവന്‍ പങ്കെടുത്തു. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ പട്ടികജാതി വിദ്യാര്‍ഥിയില്‍ നിന്ന് ഒരു വര്‍ഷം പിടിഎ ഫണ്ടായി 37,835 രൂപ ഈടാക്കിയെന്ന പരാതി സമിതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു സമിതി നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇതു ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു.
സിറ്റിങില്‍ വന്ന പുതിയ പരാതി ഉള്‍പ്പെടെ എല്ലാ പരാതികളും തീര്‍പ്പാക്കി. നേരത്തേ കിട്ടിയിട്ടുള്ളതും തീര്‍പ്പാക്കാനുള്ളതുമായ പരാതികള്‍ സമിതി പഠിച്ച് സര്‍ക്കാരിനു കൈമാറും.
വായ്പാ സൗകര്യങ്ങള്‍ സുതാര്യമാക്കി പട്ടികജാതി-വര്‍ഗ വിഭാഗത്തിലെ അംഗങ്ങളെ സ്വയംതൊഴിലില്‍ വ്യാപൃതരാക്കാന്‍ സമിതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it