പഞ്ചായത്ത് പ്രസിഡന്റിന് നേരെ ആര്‍എസ്എസ് ആക്രമണം

കൊല്ലം: ദലിത് വിഭാഗത്തില്‍ പെട്ട പഞ്ചായത്ത് പ്രസിഡന്റിനെ ആര്‍എസ്എസ് സംഘം വീടു കയറി അക്രമിച്ചതായി പരാതി. തൃക്കോവില്‍വട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആശാ ചന്ദ്രനെയാണ് ഒരു സംഘം ആര്‍എസ്എസ്സുകാര്‍ വീടുകയറി ആക്രമിച്ചത്.
പുറമ്പോക്ക് സ്ഥലം ആര്‍എസ്എസ്സുകാര്‍ കൈയേറി ആരാധന നടത്തുകയും ശാഖ തുടങ്ങുകയും ചെയ്തത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം. ആക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിയെടുക്കാന്‍ കൊട്ടിയം എസ്‌ഐ അനൂപ് വിസമ്മതിച്ചത് വന്‍ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പോലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുവന്നത്. കുരീപ്പള്ളി കെഐപി കനാലിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലം ആര്‍എസ്എസ്സുകാര്‍ ഒരാഴ്ചയ്ക്ക് മുന്‍പ് അനധികൃതമായി വളഞ്ഞുകെട്ടി ആരാധന തുടങ്ങുകയും ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. കൈയേറിയ സ്ഥലം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഐപി അധികൃതര്‍ പഞ്ചായത്തിന് കത്ത് നല്‍കി. ഇതേ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തുകയും വിഗ്രഹം മാറ്റി പഴയ സ്ഥിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശാഖയിലുണ്ടായിരുന്ന ആര്‍എസ്എസ്സുകാര്‍ അസഭ്യം പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു.
കൊട്ടിയം പോലിസില്‍ വിവരം അറിയിച്ച പ്രകാരം ഇന്നലെ രാവിലെ പൊലിസ് സംഘവും പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തി. വിഗ്രഹം ആര്‍എസ്എസ്സുകാര്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട ശേഷം പോലിസ് സംഘം തിരിച്ചുപോയി. അല്‍പസമയത്തിനുള്ളില്‍ പത്തംഗസംഘം സമീപത്തുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തി കൈയേറ്റശ്രമം നടത്തുകയും ജനല്‍പാളികളും കതകും തല്ലിത്തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ കൈയേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെഐപി അധികൃതര്‍ ആര്‍എസ്എസ് ശാഖാ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയിരുന്നതായി ആശാ ചന്ദ്രന്‍ വ്യക്തമാക്കി. സ്ഥലം പുറമ്പോക്കാണെന്ന് പഞ്ചായത്ത് സമിതി റിപോര്‍ട്ട് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് തന്റെ നേര്‍ക്ക് കൈയേറ്റശ്രമം നടന്നത്. തന്നെ ഏറ്റവും വേദനിപ്പിച്ചത് പോലിസിന്റെ അവഗണനയാണെന്ന് അവര്‍ പറഞ്ഞു. പട്ടികജാതിക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് അടിച്ചുതകര്‍ക്കുകയും അവരെ അധിക്ഷേപിക്കുകയും ചെയ്ത പ്രതികള്‍ക്കെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം എസിപിക്ക് കൈമാറി.
Next Story

RELATED STORIES

Share it