പഞ്ചാബി സാഹിത്യകാരന്‍മാര്‍ പുരസ്‌കാരം തിരിച്ചുനല്‍കി; പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടിലും അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ച് പഞ്ചാബിലെ മൂന്നു പ്രശസ്ത സാഹിത്യകാരന്‍മാര്‍ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചു. പ്രശസ്ത കന്നട സാഹിത്യകാരന്‍ ഡോ. മാര്‍ഗട്ടി കേന്ദ്ര സാഹിത്യ അക്കാദമിയില്‍നിന്ന് രാജിവയ്ക്കുകയും ചെയ്തു.

പഞ്ചാബിലെ ഗുര്‍ബച്ചന്‍ ഭുള്ളര്‍, അജമീര്‍സിങ് ഔലഖ്, അതംജിത് സിങ് എന്നിവരാണ് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഗവേഷകന്‍കൂടിയായ ഡോ. മാര്‍ഗട്ടി കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍നിന്നാണ് രാജിവച്ചത്.2005ല്‍ അഗ്നികലാശ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഭുള്ളര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ രാഷ്ട്രത്തിന്റെ സാമൂഹികവ്യവസ്ഥയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന്് അദ്ദേഹം ആരോപിച്ചു. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ കാവിവല്‍ക്കരണം അടിച്ചേല്‍പ്പിക്കുകയും പുരോഗമനചിന്താഗതിക്കാരായ എഴുത്തുകാരെ ആക്രമിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രശസ്ത നാടകകൃത്തായ അഖ്‌ലാഖ് കുറ്റപ്പെടുത്തി. ഹിന്ദി എഴുത്തുകാരന്‍ ഉദയ്പ്രകാശ്, നയന്‍താര സെഹ്ഗാള്‍, കവി അശോക് വാജ്‌പേയി, സാറാ ജോസഫ് എന്നിവരും നേരത്തേ അവാര്‍ഡ് തിരിച്ചേല്‍പ്പിച്ചിരുന്നു. കവി സച്ചിദാനന്ദന്‍, ചെറുകഥാകൃത്ത് പി കെ പാറക്കടവ്, ശശി ദേശ്പാണ്ഡെ എന്നിവര്‍ നേരത്തേ സാഹിത്യ അക്കാദമിയില്‍നിന്ന് രാജിവച്ചിരുന്നു. അതിനിടെ അവാര്‍ഡ് നിരസിച്ച സാഹിത്യകാരന്‍മാരോട് കശ്മീരി എഴുത്തുകാരുടെ അക്കാദമി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി മൗനംവെടിയണമെന്ന് സംഘടനയുടെ പ്രസിഡന്റ് ശുജാത്ത് ബുഖാരി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it