wayanad local

പകര്‍ച്ചവ്യാധി നിയന്ത്രണം ഡോക്ടര്‍മാര്‍ അവിശ്രാന്തം പ്രവര്‍ത്തിക്കണം : മന്ത്രി



കല്‍പ്പറ്റ: മഴക്കാലം വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ജില്ലയിലെ ഡോക്ടര്‍മാര്‍ അവിശ്രമം പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കലക്ടറേറ്റില്‍ നടന്ന ആര്‍ദ്രം പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജലജന്യരോഗങ്ങളാണ് വയനാടിന് കടുത്ത ഭീഷണിയുയര്‍ത്തുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിയണം. പൊതുജനാരോഗ്യ സംരക്ഷണമാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തും.  സംസ്ഥാനത്ത് 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആര്‍ദ്രം പദ്ധതിയില്‍ പൊതുജന ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. ജില്ലയില്‍ അപ്പപ്പാറ, വെങ്ങപ്പള്ളി, പൂതാടി, നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയിലൂടെയുള്ള നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കേന്ദ്രങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാവുന്ന മുറയ്ക്ക് കെട്ടിടനിര്‍മാണവും മറ്റും കാലതാമസമില്ലാതെ നടത്തും. കണ്‍സല്‍ട്ടിങ് മുറി, വിശ്രമമുറി, കുടിവെള്ളം, ഡ്രസിങ് മുറി, ലാബ് തുടങ്ങി എല്ലാ സൗകര്യവും ഈ ആതുരാലയങ്ങളില്‍ ഉണ്ടാവും. മൂന്നു ഡോക്ടര്‍മാരെ ഈ കേന്ദ്രങ്ങളില്‍ നിയമിക്കും. രണ്ടുപേരെ ആരോഗ്യവകുപ്പും ഒരാളെ അതതു പഞ്ചായത്തുമാണ് നിയമിക്കുക. 24 മണിക്കൂറും ഈ ആതുരാലയങ്ങളുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരും ആത്മവിശ്വാസത്തോടെ ചുമതലകള്‍ ഏറ്റെടുക്കണം. സമഗ്രമായ ജനകീയ ആരോഗ്യനയം രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതു പ്രകാരമുള്ള കരട് റിപോര്‍ട്ട് അടുത്തുതന്നെ പ്രസിദ്ധീകരിക്കും. മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായി മാറുന്ന തരത്തിലുള്ള ചികില്‍സാ സംവിധാനവും ആരോഗ്യസംരക്ഷണവും പ്രദാനം ചെയ്യാന്‍ ഡോക്ടര്‍മാരുടെ ആത്മാര്‍ഥമായ സഹകരണം ഉണ്ടാവണമെന്നു മന്ത്രി ആവശ്യപ്പെട്ടു. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര്‍ വിവേക് കുമാര്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ പ്രൊജക്റ്റ് മാനേജര്‍ ബി അഭിലാഷ്, വിവിധ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ പങ്കെടുത്തു. ഡോ. വി ജിതേഷ് ആര്‍ദ്രം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിശദീകരിച്ചു.
Next Story

RELATED STORIES

Share it