kasaragod local

ന്യായമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരികളുടെ ധര്‍ണ നാളെ

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ധര്‍ണ നടത്തും. ജില്ലയിലെ ദേശീയപാതയോരത്തെ പിലിക്കോട്, നീലേശ്വരം, മാവുങ്കാല്‍, പുല്ലൂര്‍, പൊയിനാച്ചി, ചട്ടഞ്ചാല്‍, ചെര്‍ക്കള, നായന്മാര്‍മൂല, കാസര്‍കോട്, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നീ 13 യൂനിറ്റുകളില്‍ ധര്‍ണ സമരം നടത്തും. കട നഷ്ടപ്പെടുന്ന വ്യാപാരികളും കുടുംബാംഗങ്ങളും തൊഴിലാളികളും യൂണിറ്റുകളിലെ പ്രവര്‍ത്തകരും ധര്‍ണാസമരത്തില്‍ പങ്കെടുക്കും.
ദേശീയപാതാ വികസനം മൂലം 2500ഓളം വ്യാപാരികള്‍ കുടിയൊഴിപ്പിക്കപ്പെടും. ഇവര്‍ക്ക് ഷിഫ്റ്റിങ് ഇനത്തില്‍ ഇപ്പോള്‍ നല്‍കുമെന്ന് പറയുന്ന രണ്ടുലക്ഷം രൂപ അപര്യാപ്തമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാരികള്‍ വികസനത്തിനെതിരില്ല.
സ്ഥലം ഏറ്റെടുക്കുമ്പോള്‍ വസ്തുവിനും കെട്ടിടത്തിനും ഉടമകള്‍ക്ക് നല്‍കുന്നത് പോലെ വാടകക്കാരനും തൊഴിലാളികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. ദേശീയ പാതാ വികസനത്തില്‍ കട നഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തുക, കട നഷ്ടപ്പെടുന്ന വ്യാപാരികളുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുക, ഷിഫ്റ്റിങ് ചാര്‍ജിന് പുറമെ കട നടത്തിയ വര്‍ഷം അനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുക, നഷ്ടപരിഹാരത്തുക 25 ലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്് കെ അഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറി ടി എം ജോസ് തയ്യില്‍, ഖജാഞ്ചി മാഹിന്‍ കോളിക്കര, വൈസ്പ്രസിഡന്റ് പൈക്ക അബ്ദുല്ലക്കുഞ്ഞി, സെക്രട്ടറി കെ മണികണ്്ഠന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it