നേതാക്കളുടെ പരസ്യപ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുന്നു: എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പരസ്പരം കലഹിക്കുന്ന യാദവകുലം പോലെയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. നേതാക്കളുടെ പരസ്യപ്രസ്താവനാ യുദ്ധം പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് കെ കരുണാകരന്റെ ജന്‍മശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിന്റെ ഒന്നാം നമ്പര്‍ ശത്രുക്കള്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്. ഇന്ന് നേതാക്കള്‍ പരസ്യമായി തമ്മില്‍ പോരടിച്ച് പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാക്കി. നേതാക്കള്‍ക്ക് ലക്ഷ്മണരേഖ വരയ്ക്കണം. ചാനലില്‍ ചെന്നിരുന്ന് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ചചെയ്യരുത്. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് ചര്‍ച്ചചെയ്യേണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചും ചാനലില്‍ ഉള്‍പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്തും പരസ്യപ്രസ്താവനകള്‍ നടത്തിയും പാര്‍ട്ടി പ്രവര്‍ത്തനം നടത്താനാവില്ല. നേതാക്കള്‍ക്ക് സ്വയം നിയന്ത്രണം വേണം. വിശദമായ ചര്‍ച്ച പാര്‍ട്ടി യോഗങ്ങളില്‍ നടക്കണം. നേതാക്കള്‍ യോഗത്തില്‍ പൂര്‍ണമായി പങ്കെടുക്കണം. കെ കരുണാകരന്‍ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ഇടയ്ക്ക് ഇറങ്ങിപ്പോവാറില്ലായിരുന്നുവെന്നും ആന്റണി വ്യക്തമാക്കി. 67ലേതിനേക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോവുന്നത്.
കരുണാകരന്റെ കാലത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഗ്രൂപ്പിസം ഇല്ലാതാവുമായിരുന്നു. കലാപമാണ് അടുത്തിടെ കോണ്‍ഗ്രസ്സിലുണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് പാഠം പഠിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ്സിനെ തകര്‍ത്തവരാണ് ഇന്നത്തെ നേതാക്കളെന്ന് അടുത്ത തലമുറ പറയും. കരുണാകരനുണ്ടായിരുന്നെങ്കില്‍ ചെങ്ങന്നൂരിലെ തന്ത്രങ്ങള്‍ക്ക് മറുതന്ത്രം മെനഞ്ഞേനെ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസം ഉണ്ടായിരുന്ന നേതാവായിരുന്നു കരുണാകരന്‍. അങ്ങനെയായിരുന്നെങ്കില്‍ ബിജെപിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it