palakkad local

നെല്ലിക്കാട്ടിരിയിലെ വൃദ്ധയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം

ആനക്കര: നെല്ലിക്കാട്ടിരിയിലെ വൃദ്ധയുടെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനെ ചുതലപെടുത്തണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ നെല്ലിക്കാട്ടിരി വൈദ്യര്‍പടി ശാരദമന്ദിരത്തില്‍ പരേതനായ രാഘവപൊതുവാളിന്റെ മകള്‍ ശാരദ (81 )യാണ് സ്വന്തംവീട്ടില്‍ കൊലചെയ്യപ്പെട്ടത്. റി എന്‍ സിസി ഉദ്യോഗസ്ഥയായിരുന്നു. ചാലിശ്ശേരി പൊലിസും പിന്നീട് പട്ടാമ്പി സിഐ, ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയും അന്വേഷിച്ചിട്ടും കേസിന് തുമ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ ക്രൈബ്രാഞ്ചിന് കൈമാറുകതന്നെവേണമെന്നതാണ് പ്രധാന ആവശ്യം.
കൊലപാതകത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. ധരിച്ചിരുന്ന ആഭരണങ്ങളില്‍ ചിലത് മാത്രം നഷ്ടപ്പെട്ടതിനാല്‍ മോഷണമാണോ കൊലപാതകത്തിന് കാരണമെന്ന് വ്യക്തമാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ബന്ധക്കളില്‍നിന്നും അകന്ന് തനിച്ച് കഴിഞ്ഞുവരുന്ന ഇവരുടെ പേരിലുള്ള സ്വത്തും മുതലും കൈക്കലാക്കാനുള്ള ശ്രമമാണോവധത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. 26 ന് കൊലചെയ്യപ്പെട്ടെങ്കിലും 29 താം തിയ്യതിയാണ് പുറംലോകം അറിയുന്നത്. വീടിന് പുറത്ത് പത്രവും മറ്റും ചിതറികിടക്കുന്നതും കതകുകള്‍ അടഞ്ഞുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ട സമീപവാസികളാണ് ചാലിശ്ശേരി പോലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും പിന്നീട് ലഭിച്ചപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകമാണന്ന് വ്യക്തമായിരുന്നു.
കഴുത്തില്‍ വസ്ത്രം മുറുക്കി ശ്വാസം മുട്ടിച്ചശേഷം തലയില്‍ ചിരവപോലുള്ളസാധനം കൊണ്ടടിയേറ്റ നിലയിലാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ പലയിടത്തായി മുറിവുണ്ടായിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം. എന്നാല്‍ പോലിസ് ഇലക്ഷന് പുറകെപോയതും മറ്റും കേസന്വേഷണത്തെ സാരമായി ബാധിച്ചു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സമീപത്തുള്ള ബന്ധുക്കളെയും സംശയത്തിന്റെ നിഴലിലുള്ളവരെയും പൊലീസ് ചോദ്യം ചെയ്യതെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായില്ല.
എന്നാല്‍ ആരെയെങ്കിലും ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചാല്‍ തന്നെ രാഷ്ട്രീയകാരുടെ സമ്മര്‍ദ്ദമാണ് ഉണ്ടാവുന്നതെന്നും അതില്‍ ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍ പറയുന്നു. അതിനാല്‍ സ്വതന്ത്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ക്രൈബ്രാഞ്ച് അന്വേഷണം അനിവാര്യമാണന്നുതന്നെയാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വൃദ്ധയുടെ കൊലപാതകം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലന്നുമാത്രമല്ല ഒരു രാഷ്ട്രീയ കക്ഷികളും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരു സമരം പോലും നടത്തിയില്ലന്നതും എടുത്ത് പറയേണ്ടതാണ്.
Next Story

RELATED STORIES

Share it