Flash News

നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്ത്; പ്രധാനപ്രതി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി  പിടിയിലായി. കണ്ണൂര്‍ കല്ലുങ്കല്‍ അഷ്‌റഫിനെയാണ് സിബിഐ ഇന്ന് പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
2013 മുതല്‍ വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റംസും സിബിഐയും ചേര്‍ന്നു കേരളത്തില്‍ എത്തിക്കുകയായിരുന്നു. കേസിലെ മുഖ്യ പ്രതിയായ ഫയാസിന്റെ കൂട്ടാളിയാണ് അഷ്‌റഫ്. ഇവരുടെ നേതൃത്വത്തില്‍ നിരവധി തവണ വിദേശത്തു നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി കേരളത്തിലേക്ക് സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കേസിലെ മറ്റൊരു പ്രതി ഇന്നലെ കോയമ്പത്തൂരില്‍ പിടിയിലായിരുന്നു.  മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഇബ്‌നു യാസിര്‍(25) ആണ് ഇന്നലെ രാവിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.മൂവാറ്റുപുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്വര്‍ണക്കടത്തു സംഘത്തിലെ പ്രധാനിയാണ് മുഹമ്മദ് ഇബ്‌നു യാസിറെന്ന് കസ്റ്റംസ് പറഞ്ഞു. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ യാസിറിനുവേണ്ടി കസ്റ്റംസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ വിദേശത്തു നിന്ന് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയും വിവരം കൊച്ചി കസ്റ്റംസിനു കൈമാറുകയുമായിരുന്നു. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഉച്ചയോടെ കോയമ്പത്തൂരിലെത്തി യാസിറിനെ കസ്റ്റഡിയിലെടുത്ത് വൈകുന്നേരത്തോടെ കൊച്ചിയിലെത്തിച്ചു.
കൊച്ചി ഓഫിസില്‍ വിശദമായ ചോദ്യംചെയ്യലിനു ശേഷം കോഫെപോസ നിയമപ്രകാരം ആലുവ റൂറല്‍ പോലിസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. യാസിര്‍ അടക്കം ഒമ്പതു പ്രതികള്‍ക്കെതിരേ കോഫെപോസ ചുമത്തിയിട്ടുള്ളതിനാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ കഴിയേണ്ടിവരും. കേസില്‍ മുഖ്യപ്രതിയായ പി എ നൗഷാദിന്റെ ബിസിനസ് പങ്കാളിയായിരുന്നു യാസിര്‍. യാസിറിന്റെ പിതാവും സ്വര്‍ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ട് കോഫെപോസ ചുമത്തപ്പെട്ടിട്ടുള്ള ആളാണ്. സ്വര്‍ണക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച യാസിറിന്റെ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.  യാസിറിന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 38 ആയി. ആറു പേരെ ഇനിയും പിടികൂടാനുണ്ട്.
Next Story

RELATED STORIES

Share it