Fortnightly

നുണകള്‍ നട്ടുമുളപ്പിക്കുന്നവര്‍

നുണകള്‍ നട്ടുമുളപ്പിക്കുന്നവര്‍
X











ആയിരം നുണകള്‍ നട്ടാല്‍ ഒന്നെങ്കിലും മുളച്ചാലോ എന്നാണ് ഫാഷിസ്റ്റുകളുടെ പ്രതീക്ഷ. നുണകളുടെ അടിസ്ഥാനം ലക്ഷ്യത്തിന് എത്രമാത്രം സഹായകമാവും എന്നതു മാത്രമാവണം. അപ്പോള്‍ ഏറ്റവും ക്രൂരമായ ആയുധങ്ങള്‍ പോലും ഏറ്റവും മാനവികമാകും. നിഷ്‌കളങ്കരായ ജനത എപ്പോഴും പെരുത്തകള്ളങ്ങളില്‍ വീണുപോകും. കാരണം ഇത്രയും വലിയ നുണകള്‍ നട്ടുമുളപ്പിച്ചെടുക്കാനാവുമെന്ന് അവര്‍ സങ്കല്‍പത്തില്‍പോലും കരുതില്ല.






fasism-is-a-lie



വി.എം ഫഹദ്‌




നു
ണപ്രചാരണം ഫാഷിസത്തിന്റെ മൗലിക പ്രവര്‍ത്തനങ്ങളുടെ ഇന്ധനമാണ്. ഹിറ്റ്‌ലറിന് ഗീബല്‍സിന്റെ നേതൃത്വത്തില്‍ അതിനുവേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ടായിരുന്നു. ശത്രുക്കളുടെ മേല്‍ നുണകളുടെ അണക്കെട്ടു തുറന്നു വിട്ടാല്‍ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാമെന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം. ആയിരം നുണകള്‍ നട്ടാല്‍ ഒന്നെങ്കിലും മുളച്ചാലോ എന്നാണ് ഫാഷിസ്റ്റുകളുടെ പ്രതീക്ഷ. നുണകളുടെ അടിസ്ഥാനം ലക്ഷ്യത്തിന് എത്രമാത്രം സഹായകമാവും എന്നതു മാത്രമാവണം. അപ്പോള്‍ ഏറ്റവും ക്രൂരമായ ആയുധങ്ങള്‍ പോലും ഏറ്റവും മാനവികമാകും. കള്ളന്‍ കള്ളന്‍ എന്നു വിളിച്ചോടുന്ന യഥാര്‍ഥ കള്ളനെ ആള്‍കൂട്ടത്തില്‍ നിന്നു തിരിച്ചറിയാന്‍ കഴിയില്ല. കള്ളന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവലാണ്.



hindutva





നിഷ്‌കളങ്കരായ ജനത എപ്പോഴും പെരുത്തകള്ളങ്ങളില്‍ വീണുപോകും. കാരണം ഇത്രയും വലിയ നുണകള്‍ നട്ടുമുളപ്പിച്ചെടുക്കാനാവുമെന്ന് അവര്‍ സങ്കല്‍പത്തില്‍പോലും കരുതില്ല. ഇനി ഇത്തരം കള്ളങ്ങള്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കി പൊളിച്ചുകൊടുത്താലും അവര്‍ക്കു സംശയങ്ങള്‍ ശേഷിക്കും. ഹിറ്റ്‌ലറുടെ ആള്‍കൂട്ടമനശ്ശാസ്ത്രപാഠങ്ങളാണ് ഫാഷിസ്റ്റ് പ്രചാരണവേലയുടെ ആശയാടിത്തറ. പൗരസമൂഹത്തിന്റെ അവബോധത്തില്‍ ഇടപെടാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ നിന്ന് നുണകള്‍ പ്രവഹിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് 'സത്യ'ത്തിന്റെ വേഷമണിഞ്ഞായിരിക്കും ചെന്നുപതിക്കുക. ഈ തിരിച്ചറിവില്‍ നിന്നാണ് സ്റ്റേറ്റിന്റെ എല്ലാ ആശയവിനിമയ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് നുണ നിര്‍മ്മിക്കാന്‍ ഫാഷിസ്റ്റുകളെ പ്രേരിപ്പിച്ചത്. അതിന്റെ നല്ലൊരു ഉദാഹരണമാണ് റേഡിയോ. റേഡിയോ വഴി പ്രവഹിപ്പിച്ചുകൊണ്ടിരുന്ന നുണകള്‍ നാസികളുടെ വലിയൊരു ആയുധമായിരുന്നല്ലോ. ഇന്ത്യയിലും അതിന്റെ അനുകരണങ്ങള്‍ നമുക്ക് കാണാം. പ്രധാനമന്ത്രിയുടെ റേഡിയോ-ടിവി ഷോകള്‍ അതിന്റെ നല്ലൊരു ഉദാഹരണമാണ്.



mann-ki-bath



ഇന്ത്യയില്‍ പൗരോഹിത്യത്തിന്റെ വ്യവസ്ഥാപിത രൂപമാണ് ബ്രാഹ്മണ മതം. ഇന്ത്യയില്‍ നുണ പറയുന്നതിനുള്ള കുത്തകാവകാശം പുരോഹിത വര്‍ഗ്ഗത്തിന്റെതാണ്. നീറ്റ്‌ഷേ പറയുന്നതുപോലെ പുരോഹിതന്‍ സത്യമെന്ന് പറയുന്നത് നുണയാണെങ്കിലും സത്യത്തിന്റെ അളവുകോല്‍ അതാണ്. ഇന്ത്യന്‍ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്.
ശാസ്ത്രീയമോ ചരിത്രപരമോ ആയ അടിത്തറയിന്മേലല്ല ഫാഷിസം നിലനില്‍ക്കുന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറ യുക്തിരാഹിത്യത്തിന്മേല്‍ കൃത്രിമമായി നിര്‍മ്മിച്ചെടുത്തതായിരിക്കും.



ഹിറ്റ്‌ലര്‍ പറഞ്ഞ ആര്യ വംശീയത തന്നെ വലിയൊരു തട്ടിപ്പായിരുന്നല്ലോ. ഹിറ്റ്‌ലര്‍ വിശ്വാസപരമായി ക്രിസത്യാനിയായിരുന്നിട്ടും അശാസ്ത്രീയമായ ആര്യ വംശീയതയുടെ പേരില്‍ ലക്ഷങ്ങളെ കൊന്നൊടുക്കുകയായിരുന്നല്ലോ. അതിന് ഹിറ്റ്‌ലറിന് അദ്ദേഹത്തിന്റെ ഐഡന്റിറ്റി തടസ്സമായില്ല. ഹിറ്റ്‌ലറിനുള്ള ഈ സ്വത്വസംഘര്‍ഷം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്കുമുണ്ട്. 'ഹിന്ദു' എന്ന അവ്യക്തവും എന്നാല്‍ തിരിച്ചറിയാന്‍ വിദേശീയര്‍ ഉപയോഗിച്ച വിശാലവുമായ പ്രയോഗത്തിന്റെ മറപിടിച്ചാണ് തങ്ങളുടെ അഭ്യാസം മുഴുവന്‍ അവര്‍ നടത്തുന്നത്. സവര്‍ക്കറും ഗോള്‍വാല്‍ക്കറും ഹിന്ദുത്വത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും (ഇരുവരുടെയും പുസ്തകങ്ങളില്‍ നിരവധി പേജുകളാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്) ഒരിക്കല്‍പോലും അതിനെ നിര്‍വ്വചിക്കാന്‍ അവര്‍ ശ്രമിച്ചില്ല. സൂര്യനെയും ചന്ദ്രനെയും നിര്‍വ്വചിക്കാന്‍ കഴിഞ്ഞാല്‍ പോലും ഹിന്ദുവിനെ നിര്‍വ്വചിക്കാന്‍ കഴിയില്ലെന്നാണ് ഗോള്‍വാല്‍ക്കര്‍ പറഞ്ഞത്. ഹിന്ദുവിനെ നിര്‍വ്വചിക്കുന്നതോടെ അവരുടെ പ്രത്യയശാസ്ത്ര അടിത്തറ തന്നെ ഇളകുമെന്നവര്‍ക്കറിയാം. ഇത്തരമൊരു അശാസ്ത്രീയവും കൃത്രിമമായി കെട്ടിച്ചമച്ചതുമായ അടിത്തറ ഫാഷിസത്തിന്റെ പ്രത്യേകതയാണ്.



hitler



ആര്യന്മാരുടെ ഉത്ഭവം മുതല്‍ ഫാഷിസത്തിന് ഇന്ത്യയില്‍ നുണനിര്‍മ്മാണം ആരംഭിക്കേണ്ടി വന്നിട്ടുണ്ട്. ആര്‍ക്ടിക് മേഖലയും ആര്യന്മാരുടെ ഉല്‍ഭവവുമായി ബന്ധപ്പെട്ടുള്ള ഗോള്‍വാള്‍ക്കറും ബാലഗംഗാധരതിലകനും തമ്മിലുള്ള അഭിപ്രായവ്യത്യാസം ചരിത്രപരമായ നുണ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ളതാണ്. തങ്ങളുടെ സമാദരണീയനായ നേതാവ് പറഞ്ഞുവെച്ചതുപോലെ ആര്യന്മാരുടെ ഉത്ഭവം ആര്‍ക്ടിക് മേഖലയിലാണെന്ന് ഗോള്‍വാള്‍ക്കറിനു സമ്മതിച്ചു കൊടുക്കേണ്ടിവന്നെങ്കിലും ആര്‍ക്ടിക് മേഖലയുടെ ഭൂമിശാസ്ത്രപരമായ അകലം അദ്ദേഹത്തിന്റെ മുന്നില്‍ ഒരു പ്രശ്‌നമായി വന്നു. അതിനെ മറികടക്കാനായി ആര്‍ക്ടിക് മേഖല പണ്ടിവിടെയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗോള്‍വാള്‍ക്കര്‍ കണ്ടുപിടിച്ച കള്ളത്തരം ആരെയും ചിരിപ്പിക്കാന്‍ പോന്നതാണ്.



ആര്‍ക്ടിക് മേഖല ഇന്ത്യ വിട്ടുപോയെങ്കിലും ആര്യന്മാര്‍ ഇവിടെ തന്നെ നിന്നുവത്രെ. 'ഇന്ന് ബീഹാറും ഒറീസ്സയും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പണ്ട് ഉത്തരധ്രുവം സ്ഥിതി ചെയ്തിരുന്നത്. ക്രമേണ ആര്‍ക്ടിക് ധ്രുവരേഖ വീണ്ടും ഉത്തരദിശയിലേക്ക് വളഞ്ഞും പുളഞ്ഞും നീങ്ങിയപ്പോള്‍ ആര്യന്മാര്‍ ഇന്ത്യയില്‍തന്നെ നിലനിന്നു'വെന്നാണ് ഗോള്‍വാള്‍ക്കര്‍ കണ്ടുപിടിച്ചത്. അങ്ങനെയുള്ള ഒരു കള്ളത്തരത്തിന്മേല്‍ പടുത്തുയര്‍ത്തിയതാണ് ആര്യന്മാരുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവത്തെക്കുറിച്ചുള്ള സങ്കല്‍പം തന്നെ. സിന്ധൂനദീതട സംസ്‌കാരത്തില്‍ കുതിരയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാന്‍ മുമ്പ് ഒരു സംഘപരിവാര പണ്ഡിതന്‍ കുതിരയുടെ സീലുണ്ടാക്കിയത് തദ്ദേശീയമായ ഒരു ചരിത്രത്തിന്റെ അടിസ്ഥാനം ആര്യന്മാര്‍ക്ക് ഉണ്ടാക്കിയെടുക്കാനായിരുന്നു. ഫാഷിസം ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുക മാത്രമല്ല, ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നിര്‍മ്മിക്കുകകൂടി ചെയ്യുന്നുണ്ട്. ഇപ്പോള്‍ ശാസ്ത്രത്തിലും അവര്‍ കൈവെച്ചുതുടങ്ങിയിട്ടുണ്ട്.



നുണനിര്‍മ്മാണം ഒരു പൊതുപരിപാടി
golwalkerകഴിഞ്ഞ ഒരു സഹസ്രാബ്ദം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കടുത്ത ശത്രുതയുടെയും തികഞ്ഞ സംഘര്‍ഷത്തിന്റെതുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ നുണകളുടെ ഒരു പരമ്പര തന്നെ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബാബറുടെ കാലത്ത് ക്ഷേത്ര സംരക്ഷണത്തിന് ഒരുലക്ഷത്തി എഴുപത്തിനാലായിരം ഹിന്ദുക്കള്‍ ജീവത്യാഗം ചെയ്തുവെന്നും തുടര്‍ന്നിങ്ങോട്ടുള്ള ക്ഷേത്ര സംരക്ഷണ യുദ്ധത്തില്‍ മൂന്നര ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള നുണ അതില്‍പെട്ടതാണ്. ജമ്മു കശ്മീരില്‍ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്ന കഥയും ഇതിന്റെ ഭാഗമാണ്. മുസ്‌ലിം രാജാക്കന്മാര്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിച്ചെന്നും വാളിന്റെ ശക്തി കൊണ്ടും ചതിയില്‍ പെടുത്തിയുമാണ് അവര്‍ ഇസ്‌ലാം മതം പ്രചരിപ്പിച്ചതെന്നും സംഘപരിവാരം നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും പെരുത്ത നുണ വര്‍ത്തമാനകാലത്ത് ഒട്ടനവധി പ്രതിഫലനങ്ങള്‍ സൃഷ്ടിച്ച ബാബരി മസ്ജിദുമായി ബന്ധപ്പെട്ടതായിരുന്നു. ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്നത് ഒരു മിത്തിനെ ചരിത്രവല്‍ക്കരിക്കലല്ല, മിത്തിനെ നുണവല്‍ക്കരിക്കലാണ്. ഇത്തരമൊരു ഐതിഹ്യത്തിന്റെ നുണവല്‍ക്കരണമാണ് കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് നല്‍കിയതാണെന്നതും.













babari-masjid








കഴിഞ്ഞ ഒരു സഹസ്രാബ്ദം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള കടുത്ത ശത്രുതയുടെയും തികഞ്ഞ സംഘര്‍ഷത്തിന്റെതുമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ നുണകളുടെ ഒരു പരമ്പര തന്നെ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ബാബറുടെ കാലത്ത് ക്ഷേത്ര സംരക്ഷണത്തിന് ഒരുലക്ഷത്തി എഴുപത്തിനാലായിരം ഹിന്ദുക്കള്‍ ജീവത്യാഗം ചെയ്തുവെന്നും തുടര്‍ന്നിങ്ങോട്ടുള്ള ക്ഷേത്ര സംരക്ഷണ യുദ്ധത്തില്‍ മൂന്നര ലക്ഷം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള നുണ അതില്‍പെട്ടതാണ്.






ജനസംഖ്യയുംകുറേ നുണകളും

ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രചാരണം സംഘപരിവാറിന്റെ മുഖ്യ ഇനമാണ്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ ഈ അമ്പ് സംഘപരിവാര്‍ എയ്തു വിട്ടിട്ടുണ്ട്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിലൂടെയും കുടുംബാസൂത്രണ സങ്കല്‍പങ്ങള്‍ തെറ്റിച്ചും മുസ്‌ലിംകള്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുകയാണെന്നാണ് ആരോപണം. മതപ്രചാരണത്തിന് മുസ്‌ലിംകള്‍ അവലംബിച്ച മാര്‍ഗങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഗോള്‍വാല്‍ക്കര്‍ പറയുന്ന പെരുത്ത നുണ ആരെയും അമ്പരപ്പിക്കാന്‍ പോന്നതാണ്.

അതിങ്ങനെ:'ഒരു കഷണം ഗോമാംസമോ മറ്റോ ഗ്രാമത്തിലെ പൊതുജലാശയത്തില്‍ ഇടുകയും അതറിയാതെ ഗ്രാമീണര്‍ ആ വെള്ളം പതിവുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു. പിറ്റേന്നു രാവിലെ പാതിരിയോ മൗലവിയോ വന്നു ഗ്രാമീണരെല്ലാം അശുദ്ധമായ ജലം ഉപയോഗിച്ചതുമൂലം അവരുടെ മതത്തില്‍ നിന്നു ഭ്രഷ്ടരായിരിക്കുന്നുവെന്നും ഇനിയവര്‍ക്കുള്ള ഒരേയൊരു പോംവഴി തങ്ങളുടെ കൂട്ടത്തില്‍ ചേരകു മാത്രമാണെന്നും പറയുന്നു'. ഗ്രാമീണര്‍ ഇതുകേട്ട് ഇസ്‌ലാമിലേക്കോ ക്രൈസ്തവ മതത്തിലേക്കോ പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ഗോള്‍വാല്‍ക്കര്‍ പറയുന്നത്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമീണര്‍ ഇങ്ങനെയാണ് ഇസ്‌ലാമിലേക്കോ ക്രൈസ്തവ മതത്തിലേക്കോ പരിവര്‍ത്തനം നടത്തിയെന്ന് പറയുമ്പോള്‍ വര്‍ഗീയജ്വരം ബാധിക്കാത്ത സ്വബുദ്ധിയുള്ള ആര്‍ക്കെങ്കിലും അത് വിശ്വിസിക്കാനൊക്കുമോ?



hindutver



തൊണ്ണൂറുകളുടെ അവസാനമാണ് സംഘപരിവാര്‍ ഹിന്ദു ഏകീകരണത്തിനു വേണ്ടി, മുസ്‌ലിംകള്‍ ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത് ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണെന്നും ഹൈന്ദവ സ്ത്രീകളെ പ്രലോഭിപ്പിച്ച് കൈവശപ്പെടുത്തി അറബികള്‍ക്ക് വില്‍പന നടത്തുന്നുണ്ടെന്നും പ്രചരിപ്പിച്ചത്. സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളെല്ലാം സംഘപരിവാരം നിര്‍മ്മിച്ച് വിടുന്ന പ്രചാരണങ്ങളുടെ നേര്‍വിപരീത വസ്തുതകളാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിം ജനസംഖ്യാ വര്‍ദ്ധനവിന്റെ തന്നെ കാര്യമെടുക്കാം. 2001 ലെ സെന്‍സസ് റിപോര്‍ട്ടനുസരിച്ച് മുസ്‌ലിംകള്‍ക്കിടയിലെ ജനസംഖ്യാവര്‍ദ്ധന നിരക്ക് 33 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി കുറയുകയാണ് ചെയ്തിട്ടുള്ളത്.

ബഹുഭാര്യത്വത്തിന്റെ കാര്യത്തിലാകട്ടെ ബൗദ്ധര്‍ക്കും ജൈനര്‍ക്കും ഹിന്ദുക്കള്‍ക്കും ശേഷം മാത്രമേ മുസ്‌ലിംകള്‍ വരുന്നുള്ളുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അല്ലെങ്കില്‍ തന്നെ സ്ത്രീ-പുരുഷ അനുപാതം 936 ന് 1000 ഉള്ള ഒരു സമുദായത്തിലെ ആണുങ്ങള്‍ നാലുകെട്ടാന്‍ നിന്നാല്‍ ആ സമുദായത്തിലെ നാലില്‍ മൂന്നുപേരും അവിവാഹിതരായി തുടരേണ്ടിവരും. ഇവിടെയാണ് 'മുസ്‌ലിംകള്‍ അഞ്ച് അവര്‍ക്കിരുപത്തിയഞ്ച്' എന്ന ക്രൂരമായ ആക്ഷേപഹാസ്യം എത്ര കൃത്രിമമായും ബോധപൂര്‍വ്വുമാണ് പൊതുബോധത്തിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുക. എന്തും ക്രൂരതയോടെ അടിച്ചേല്‍പിച്ചാലേ പൊതുജനം സ്വീകരിക്കൂ എന്നാണല്ലോ പ്രത്യയശാസ്ത്രപാഠം.
ക്രിസ്ത്യാനികള്‍ക്കെതിരെയും ഈ പ്രചാരണം അഴിച്ചുവിട്ടിട്ടുണ്ട്.

ജനസംഖ്യാ പഠനമനുസരിച്ച് ക്രിസ്ത്യന്‍ ജനസംഖ്യ ദേശീയ തലത്തില്‍ നേരിയ തോതിലെങ്കിലും കുറഞ്ഞുവന്ന സമയത്താണ് ക്രിസ്ത്യാനികള്‍ വമ്പിച്ച തോതില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ഹിന്ദുത്വര്‍ ആക്രോശിച്ച് ഒറീസ്സയിലും മറ്റും അവര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടത്. യേശുക്രിസ്തുവിന്റെ ജന്മദിനം രണ്ടായിരമാണ്ടില്‍ ആഘോഷിക്കുമ്പോള്‍ ആകെപ്പാടെ നൂറ്റിചില്വാനം കോടി ജനസംഖ്യയുള്ള രാജ്യത്ത് 1000 മില്യന്‍ ആളുകളെ ക്രിസ്ത്യാനികളാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും വേറെ ചില ക്രൈസ്തവ പാശ്ചാത്യ ശക്തികളും വത്തിക്കാനുമായി ചേര്‍ന്ന് 2001 ഓടെ ഇന്ത്യയില്‍ ക്രിസ്ത്യന്‍ ആധിപത്യം സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നുവെന്നും പ്രചരിപ്പിച്ചത് ഇന്ത്യന്‍ ഫാഷിസ്റ്റ് നുണനിര്‍മ്മാണത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
ഏറ്റവുമൊടുവില്‍ ലൗജിഹാദെന്ന പേരില്‍ നടത്തിയ കള്ളപ്രചാരണങ്ങള്‍ നോക്കുക. വലിയ മാദ്ധ്യമ പിന്തുണയാണ് അതിന് ലഭിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളപ്രചാരണമായിരുന്നു അതെങ്കിലും വ്യാപകമായി അതിനെ പൊതുബോധത്തിലേക്ക് തിരുകിക്കയറ്റാന്‍ സംഘപരിവാറിന് കഴിഞ്ഞു.

kerala-koumudiഅതേസമയം സംഘപരിവാരം അത്തരം ആസൂത്രിതമായ ആളെച്ചേര്‍ക്കല്‍ പരിപാടിക്ക് സജീവ പിന്തുണ നല്‍കുന്നുമുണ്ട്. ഹിന്ദു ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ നിരന്തരം സംഘപരിവാര നേതാക്കള്‍ നടത്താറുണ്ട്. ഹിന്ദു സ്ത്രീകള്‍ കൂടുതല്‍ പ്രസവിക്കാനുള്ള നിരന്തര പ്രോത്സാഹനം ഇപ്പോള്‍ സ്ഥിരമായി നടന്നുവരികയാണ്. കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ടത്രെ. ഉത്തരേന്ത്യയില്‍ ക്ഷത്രിയ രക്തത്തില്‍ കുഞ്ഞുങ്ങളെ ഉള്‍പാദിപ്പിക്കാന്‍ ക്ഷാത്ര സദനമെന്ന പേരില്‍ പ്രത്യേക സംവിധാനം തന്നെ സംഘപരിവാറിനുണ്ട്. ആദിവാസി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി ക്ഷത്രിയ സന്തതികളെ ഉല്‍പാദിപ്പിക്കുന്ന വംശവര്‍ദ്ധനവിനുള്ള അതിക്രൂരമായ പരിപാടി സംഘടിപ്പിക്കുന്ന രഹസ്യ സംഘടനയാണ് ക്ഷാത്ര സദനം അഥവാ ശിശുവാടിക.



നുണപ്രവാഹംകേരളത്തിലേക്ക്



ഇയിടെ ഓര്‍ഗനൈസറില്‍ വന്ന കേരളത്തെ കുറിച്ചുള്ള നുണകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. മലപ്പുറം ജില്ലയെ കുറിച്ച് അതിന്റെ രൂപീകരണ കാലംമുതലേ സംഘപരിവാരം നിര്‍മ്മിച്ചുവിടുന്ന നുണകളുടെ തുടര്‍ച്ച തന്നെയാണത്. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആളെയിറക്കി പിക്കറ്റിങ് നടത്തിയവരാണവര്‍. ഇപ്പോള്‍ പറയുന്നത് മലപ്പുറം ജില്ല സൗദിയുടെ ചെറുപതിപ്പാണെന്നാണ്. മുമ്പു ഉപമിച്ചിരുന്നത് പാകിസ്താനോടായിരുന്നു. മലപ്പുറത്ത് മുക്കിന് മുക്കിന് ഗോവധശാലകളുണ്ട്, മലപ്പുറത്ത് മുസ്‌ലിംകള്‍ സ്വസമുദായക്കാര്‍ക്കു മാത്രമേ സ്ഥലം വില്‍ക്കുകയുള്ളു, മറ്റു സമുദായക്കാരാരെങ്കിലും സ്ഥലം വില്‍ക്കുകയാണെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്നു ശഠിക്കുന്നു തുടങ്ങിയ കള്ളത്തരങ്ങളാണ് മുംബൈയില്‍ നിന്നുള്ള ഒരു നുണയന്‍ ഓര്‍ഗനൈസറില്‍ പടച്ചുവിട്ടത്.



organiserഅതേസമയം വിഎച്ച്പി ഗുജറാത്തില്‍ ഇറക്കിയ നോട്ടീസില്‍ മുസ്‌ലിംകള്‍ക്ക് ഹിന്ദുസ്ഥാപനങ്ങളില്‍ നിന്നൊന്നും കൊടുക്കരുതെന്നും മുസ്‌ലിം സ്ഥാപനങ്ങളില്‍ നിന്ന് ഹിന്ദുക്കള്‍ ഒന്നും വാങ്ങരുതെന്നും അവര്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കരുതെന്നും ആഹ്വാനം ചെയ്യുന്നുമുണ്ട്. മലപ്പുറം ജില്ലയെ കുറിച്ചുള്ള ഇത്തരം നിരന്തരമായ നുണകള്‍ കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി വേണം കരുതാന്‍. ജില്ലയില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം മുമ്പ് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്‌ഫോടനം നടത്താനുള്ള ആര്‍എസ്എസിന്റെ ആസൂത്രണം പൊളിഞ്ഞതോടെ പുറത്തുവന്നിരുന്നു.
കേരളത്തിലിപ്പോള്‍ ഹിന്ദുത്വ ഫാഷിസം നുണകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച് പൗരസമൂഹത്തില്‍ വേരോട്ടമുണ്ടാക്കിയെടുക്കുന്നതിനുള്ള തന്ത്രപ്പാടിലാണല്ലോ. പക്ഷേ കേരളത്തിന്റെ പ്രത്യേക സാമുദായിക സമവാക്യം സംഘപരിവാറിന് എളുപ്പത്തില്‍ വഴങ്ങുന്നതല്ല. ശാഖാ പ്രവര്‍ത്തനം നാല്‍പതുകളില്‍ തന്നെ കേരളത്തില്‍ തുടങ്ങിയിട്ടുണ്ട്.



സംഘപരിവാരത്തിന്റെ ഒന്നിനു പുറകെ ഒന്നായി വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് കേരളം നിന്നുകൊടുത്തിട്ടില്ല. തലശ്ശേരി കലാപമായിരുന്നു അതിനുള്ളൊരു അപവാദം. അതും വളരെ പെട്ടെന്നു തന്നെ പിടിച്ചു നിര്‍ത്താന്‍ കേരളീയ മതേതര സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1971 ഡിസംബര്‍ 31 നാണ് തലശ്ശേരി നരസിംഹ ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രക്ക് നേരെ ചെരുപ്പെറിഞ്ഞുവെന്ന് പ്രചരിപ്പിച്ച് 4 ദിവസം നീണ്ട കലാപം സംഘപരിവാരം അഴിച്ചുവിട്ടത്. അതുകൊണ്ടുതന്നെ കേരളവും കേരളത്തിന്റെ മതേതര കെട്ടുറപ്പും സംഘപരിവാറിന് എന്നും ഉറക്കം കെടുത്തുന്ന ഒരു പേക്കിനാവാണ്. കേരളത്തിലെ മുസ്‌ലിം-ക്രിസ്ത്യന്‍-കമ്യൂണിസ്റ്റ് സമവാക്യം സംഘപരിവാറിന് പരിചയമുള്ള ഒന്നല്ല. ഇന്ത്യയില്‍ മറ്റെവിടെയും കീഴാളരോടു ഇടകലര്‍ന്നു കിടക്കുന്ന ഇത്തരമൊരു സാമൂഹിക ഘടന ഉണ്ടാകില്ല. ഇതോടൊപ്പം ഇവിടുത്തെ നവോത്ഥാന പാരമ്പര്യം കൂടി ചേരുമ്പോള്‍ കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘപരിവാറിന് ഉത്തരേന്ത്യന്‍ പരിചയം പോരാതെവരും.
കേരളത്തിലെ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുകയാണെന്നുമുള്ള നുണ പടച്ചുവിട്ട് അത് പിന്നാക്കക്കാരില്‍ നിന്നു തന്നെയുള്ള ഒരു നേതാവിനെ കൊണ്ടുപറയിപ്പിച്ചു എന്നുള്ളത് സംഘപരിവാര്‍ അവരുടെ ഒരു വിജയമായി കാണുന്നുണ്ട്. ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ ചില ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന പ്രചാരണമൊന്നും പ്രബുദ്ധകേരളത്തില്‍ വിലപ്പോവില്ല.

കേരളത്തില്‍ കണക്കുകള്‍ കൊണ്ട് സംസാരിക്കാനറിയാവുന്ന ആളുകളുണ്ട്. അതേസമയം കേരളത്തിലെ ക്ഷേത്ര സ്വത്ത് മുഴുവന്‍ സര്‍ക്കാര്‍ കൊണ്ടുപോയി അത് ഇവിടുത്തെ മറ്റു സമുദായങ്ങള്‍ക്ക് കൊടുക്കുയാണെന്നും സംഘപരിവാര നേതാക്കന്മാര്‍ തട്ടിവിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി നടത്തിവരുന്ന പ്രചാരണങ്ങള്‍ പൊതു ചര്‍ച്ചക്ക് വന്നപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ നേതാക്കന്മാര്‍ക്ക് വിയര്‍ത്തൊലിക്കേണ്ടിവന്നു. കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഏതായാലും ക്ഷേത്ര കാണിക്കയിലെ ഭക്തജനങ്ങളുടെ പൈസയുടെ ആവശ്യമില്ല. അതേസമയം കേരളവികസനത്തില്‍ പ്രവാസികളായ മുസ്‌ലിംകളുടെ പങ്ക് അനിഷേധ്യമാണ്. അതായത് മുസ്‌ലിംകള്‍ അധ്വാനം ഈ നാടിന്റെ പൊതു വികസനത്തിലേക്ക് മുതല്‍ക്കൂട്ടാവുന്നുണ്ട്. ക്ഷേത്രസ്വത്ത് അമ്പലങ്ങളുടെ നടത്തിപ്പുമായി മാത്രം ബന്ധപ്പെട്ട് (ഹിന്ദുക്കളിലെ പിന്നാക്കക്കാര്‍ക്കോ ദരിദ്രര്‍ക്കോ പോലും അതുപയോഗപ്പെടുന്നില്ല) ചെലവഴിക്കപ്പെടുമ്പോഴാണ് ഇത്തരമൊരു പ്രചാരണമെന്നോര്‍ക്കുക.



സംഘപരിവാറിന്റെ ക്ഷേത്രസ്‌നേഹം


sasikala



ക്ഷേത്രസ്‌നേഹത്തിന്റെ പിന്നില്‍ സംഘപരിവാറിന് ചില സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നത് വ്യക്തമാണല്ലോ. അതില്‍ പ്രധാനപ്പെട്ട ഒന്ന് ക്ഷേത്ര സ്വത്താണ്. നിലവില്‍ ക്ഷേത്ര സ്വത്തെല്ലാം ഇവിടുത്തെ വരേണ്യ പുരോഹിത വര്‍ഗ്ഗം കയ്യടക്കി വെച്ചിരിക്കുകയാണല്ലോ. അതില്‍ നിന്ന് സാധാരണ ഹിന്ദുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് സംഘപരിവാര്‍ നടത്തുന്നത്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതെ പോയ സ്വത്തിന്റെ മൂല്യം കോടികള്‍ വരും. അതില്‍ സംഘപരിവാറിന് വേവലാതിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ക്ഷേത്രങ്ങളിലുള്ള സംഘപരിവാറിന്റെ നോട്ടം ഈ കണക്കില്ലാത്ത സ്വത്തുകൂടി കണ്ടിട്ടാണ്. ക്ഷേത്ര സംരക്ഷണ സമിതിയെന്ന സംഘപരിവാര സംഘടനക്ക് 1996 ല്‍ ഒരു ക്ഷേത്രമാണുണ്ടായിരുന്നതെങ്കില്‍ 2011 ലെ റിപോര്‍ട്ടനുസരിച്ച് സംഘടനക്ക് കേരളത്തില്‍ തന്നെ 500 ലധികം പ്രധാന ക്ഷേത്രങ്ങളുണ്ട്.

തീര്‍ച്ചയായും ക്ഷേത്രങ്ങളിലെ സ്വത്ത് ആരാണ് കൊണ്ടുപോകുന്നതെന്നതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കേണ്ടതുണ്ട്. മുസ്‌ലിം ആരാധനാലയങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചരിത്രം ഉള്ളതുകൊണ്ട് ക്ഷേത്രങ്ങളുടെ സ്വത്തുവിവരത്തില്‍ സര്‍ക്കാരിന്റെ ശക്തമായ മേല്‍നോട്ടം വേണ്ടതുണ്ട്. അത് ആ സമുദായത്തിലെ പിന്നാക്കക്കാര്‍ക്കും ദരിദ്രര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ ചെലവഴിക്കപ്പെടേണ്ടതുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ വമ്പിച്ച ആസ്തിയുള്ള ക്ഷേത്രങ്ങള്‍ വരേണ്യ ഹിന്ദുക്കള്‍ സംഘപരിവാറിന്റെ സഹായത്തോടെ കയ്യടിക്കിവെച്ചിരിക്കുകയാണ്.
സംഘപരിവാരത്തിന്റെ മുഖ്യ പ്രവര്‍ത്തനമേഖല പൊതുസമൂഹമാണ്. പൊതുസമൂഹത്തിന്റെ സാംസ്‌കാരിക അവബോധത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സംഘപരിവാര്‍ എപ്പോഴും ശ്രമിക്കുക. പൊതുജനാഭിപ്രായം എന്നൊക്കെ പറയുന്നതില്‍ വ്യക്തിയുടെ അഭിലാഷം വളരെ കുറച്ചേയുണ്ടാവുകയുള്ളു. ജനവികാരത്തെയാണ് ആകര്‍ഷിക്കേണ്ടത്. അല്ലാതെ അവരുടെ യുക്തിബോധത്തെയല്ല എന്ന് ഫാഷിസ്റ്റുകള്‍ക്കറിയാം.

നുണകള്‍ പലതും പൊളിഞ്ഞെങ്കിലും ഏതെങ്കിലുമൊന്ന് കൊള്ളേണ്ടിടത്ത് കൊള്ളും എന്ന പ്രത്യാശയാണ് ഫാഷിസത്തെ മുന്നോട്ടു നയിക്കുന്നത്. അപ്പോള്‍ ഇനിയും എത്രയോ നുണകള്‍ക്കെതിരെ നമുക്ക് സംസാരിക്കേണ്ടിവരും. പൊതുസമൂഹത്തിന്റെ സാംസ്‌കാരിക അവബോധത്തിലേക്ക് അതിക്രമിച്ചുകയറുന്ന വിനാശത്തിനെതിരെ ഇനിയുമെത്രയോ മടങ്ങ് ശക്തിയില്‍ നമുക്ക് പ്രതികരിക്കേണ്ടിവരും. സാമൂഹ്യാവബോധത്തെ യുക്തിസഹമാക്കുകയും സത്യസന്ധമാക്കുകയും ചെയ്യുക എന്നതു പോലും ഫാഷിസത്തിനെതിരായ സമരമായി വികസിച്ചുവന്നിട്ടുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതെ, സത്യം പറയുക ഒരു മതനിരപേക്ഷപ്രവര്‍ത്തനമാണ്!

Next Story

RELATED STORIES

Share it