Flash News

നീറ്റിന് വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ; പരീക്ഷയുടെ ലക്ഷ്യം തെറ്റുന്നു



ന്യൂഡല്‍ഹി: ദേശീയ പ്രവേശന പരീക്ഷ നീറ്റ് സംബന്ധമായ വിവാദങ്ങള്‍ ഒഴിയുന്നില്ല. കേരളത്തില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം കേസുകളിലെത്തിയിരിക്കുന്നു. ഇംഗ്ലീഷിലും വിവിധ പ്രാദേശിക ഭാഷകളിലും വ്യത്യസ്ത ചോദ്യക്കടലാസുകള്‍ നല്‍കിയതാണ് പുതിയ വിവാദം. തമിഴ്‌നാട്ടില്‍ ഇംഗ്ലീഷ് ചോദ്യക്കടലാസ് സിബിഎസ്ഇ സിലബസ് അനുസരിച്ച് തയ്യാറാക്കിയപ്പോള്‍ തമിഴില്‍ സംസ്ഥാന ബോര്‍ഡ് സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് വന്നത്. ഏകീകൃത പ്രവേശന പരീക്ഷയാണെങ്കില്‍ ചോദ്യക്കടലാസുകളുടെ നിലവാരവും പൊതുവായിരിക്കണം. പൊതു മെറിറ്റ്‌ലിസ്റ്റ് എങ്ങിനെയാണ് തയ്യാറാക്കുകയെന്ന് വിദഗ്ധര്‍ ചോദിക്കുന്നു.ഇംഗ്ലീഷ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പ്രയാസകരവും കൂടുതല്‍ സമയം വേണ്ടിവരുന്നതുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. പ്രാദേശിക ഭാഷകളിലെ ചോദ്യക്കടലാസുകള്‍ വ്യത്യസ്തവും കൂടുതല്‍ പ്രയാസകരവുമായിരുന്നുവെന്ന് പരാതിപ്പെട്ട കുട്ടികളും രക്ഷിതാക്കളുമുണ്ട്്. ഇംഗ്ലീഷിലും ഗുജറാത്തിയിലുമുള്ള മൊത്തം 180 ചോദ്യങ്ങളും വ്യത്യസ്തമായിരുന്നു. ഗുജറാത്തിയിലെ ചോദ്യങ്ങളുടെ തലം വ്യത്യസ്തമായിരുന്നുവെന്നും ഏകീകൃത മെറിറ്റ് ലിസ്റ്റിന് അര്‍ഥമില്ലെന്നും പരാതിയുണ്ട്. ഗുജറാത്തി മീഡിയം കുട്ടികള്‍ക്ക് മാര്‍ക്കുകള്‍ കുറയുമെന്നാണ് ആശങ്ക. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള ചോദ്യക്കടലാസുകളെ അപേക്ഷിച്ച് ഇംഗ്ലീഷ്, ഗുജറാത്തി ചോദ്യക്കടലാസ് താരതമ്യേന എളുപ്പമായിരുന്നുവെന്ന അഭിപ്രായങ്ങളും ഉയര്‍ന്നു.  ബംഗാളിയിലും ചോദ്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സിബിഎസ്ഇ നടത്തിയ നീറ്റ് പരീക്ഷയുടെ ബംഗാളി ഭാഷയിലുള്ള ചോദ്യങ്ങള്‍ ഇംഗ്ലീഷ് ചോദ്യക്കടലാസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വിഷമംപിടിച്ചതായിരുന്നുവെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.ചോദ്യങ്ങള്‍ ഒരുപോലെ ആവണം. എന്നാല്‍, ബംഗാളിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ വളരെ പ്രയാസകരമായിരുന്നു. ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ താരതമ്യേന എളു—പ്പമായിരുന്നു. ബംഗാളില്‍നിന്നുള്ള യോഗ്യരായ കുട്ടികള്‍ക്ക് അവസരം നഷ്ടമാകും. സിബിഎസ്ഇക്ക് ഇക്കാര്യം താന്‍ എഴുതുമെന്ന്് അറിയിച്ച മന്ത്രി സമര്‍ഥരായ കുട്ടികളുടെ ഭാവി തകരാറിലാക്കുന്ന കേന്ദ്രത്തിന്റെ നടപടികളെ അപലപിച്ചു. ഈ നടപടി ചെറുതായി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ധയിലെ വാറങ്കലില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ തെലുങ്ക് മീഡിയം ചോദ്യക്കടലാസിനു പകരം ഇംഗ്ലീഷ് മീഡിയമാണ് ലഭിച്ചതെന്നും ചോദ്യം മാറ്റിനല്‍കാന്‍ പരീക്ഷാ കോ- ഓഡിനേറ്റര്‍ വിസമ്മതിച്ചുവെന്നും പരാതിയുയര്‍ന്നു. തമിഴ് ചോദ്യക്കടലാസ് കുറവായിരുന്നതിനാല്‍ പലര്‍ക്കും ഇംഗ്ലീഷ് സ്വീകരിക്കേണ്ടിവന്നു. 103 നഗരങ്ങളിലെ 1921 കേന്ദ്രങ്ങളിലായി ഇംഗ്ലീഷിലും മറാത്തി, ബംഗാളി, അസാമീസ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, കന്നഡ, ഒറിയ എന്നീ ഭാഷകളുമുള്‍പ്പെടെ 10 ഭാഷകളിലാണ് നീറ്റ് പരീക്ഷ നടന്നത്. 1521 പ്രവാസി വിദ്യാര്‍ഥികളടക്കം മൊത്തം 11,38,890 കുട്ടികള്‍ പരീക്ഷയെഴുതി.
Next Story

RELATED STORIES

Share it