palakkad local

നീര്‍ത്തട സംരക്ഷണ പദ്ധതികളുമായി അധികൃതര്‍

പാലക്കാട്: ജില്ലയില്‍ നീര്‍ത്തട സംരക്ഷണ പ്രവൃത്തികളില്‍ മികച്ച പ്രവര്‍ത്തനവുമായി മാതൃകയാവുകയാണ് മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ്. ജില്ലയിലെ കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും മണ്ണ്-ജല സംരക്ഷണത്തിന്റെ  ഗുണങ്ങള്‍ പരിശീലിപ്പിക്കുകയും മണ്ണ് സംരക്ഷണ പ്രവൃത്തികളും ചെയ്തുമാണ് മാതൃകയായത്. കഴിഞ്ഞ അഞ്ച് വര്‍ഷം കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും മാത്രമായി 95.65 കോടി രൂപയുടെ മണ്ണ് ജല-സംരക്ഷണ പ്രവൃത്തികളാണ് ജില്ലയില്‍ വകുപ്പ് പൂര്‍ത്തികരിച്ചത്. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം സംഭരിക്കുന്നതിനുമായി ആരംഭിച്ച നീര്‍ത്തട പ്രവൃത്തികള്‍ക്ക് മികച്ച തുടര്‍ പ്രതികരണമാണ് ലഭ്യമായതെന്ന് മണ്ണു സംരക്ഷണ ഓഫിസര്‍ പറഞ്ഞു. ഏതാനും പദ്ധതികള്‍ പുരോഗതിയുടെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ജില്ലയിലെ കുളങ്ങളുടെ പുനരുദ്ധാരണത്തിനായി 15, 31, 50000 രൂപ ചെലവഴിച്ച് 56 കുളങ്ങള്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചത് ജില്ലയിലെ വികസന നേട്ടത്തില്‍ മുഖ്യപങ്കു വഹിച്ചു. കുഴല്‍മന്ദം ഗ്രാമപ്പഞ്ചായത്തില്‍ എട്ട് കുളങ്ങളും മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആറു കുളങ്ങളും മരുതറോഡ് , പട്ടഞ്ചേരി  ഗ്രാമപ്പഞ്ചായത്തില്‍ അഞ്ച് കുളങ്ങളും, വടകരപ്പതിയില്‍ നാലു കുളങ്ങളും, കൊടുമ്പ്, പുതുപ്പരിയാരം, കരിമ്പ, തച്ചംമ്പാറ, കോട്ടോപ്പാടം, മുതലമട, പുതുനഗരം, തേങ്കുറിശ്ശി, നല്ലേപ്പിള്ളി  എന്നിവിടങ്ങളില്‍ രണ്ടു കുളങ്ങള്‍ വീതവും തച്ചനാട്ടുകര, മണ്ണാര്‍ക്കാട്, കരാകുറിശ്ശി, കാഞ്ഞിരപ്പുഴ, കോങ്ങാട്, മങ്കര എന്നിവിടങ്ങളില്‍ ഓരോ കുളങ്ങളുമാണ് നവീകരിച്ച് ജല സമൃദ്ധമാക്കിയത്. മലമ്പുഴ പഞ്ചായത്തില്‍ 150 ഹെക്ടര്‍ പ്രദേശത്ത് 37,50,000 മുതല്‍ മുടക്കി മഴക്കുഴികളും തടയണകളും, വൃക്ഷതൈനടീലും, പാര്‍ശ്വഭിത്തി സംരക്ഷണവും പൂര്‍ത്തിയാക്കുകയുണ്ടായി. പറളി പഞ്ചായത്തിലെ വഴുക്കപ്പാറതോട് പദ്ധതി വഴി 100 ഹെക്ടര്‍ സ്ഥലത്ത് 46, 20,000 രൂപ ചെലവഴിച്ച് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.  മുതലമട ഗ്രാമപ്പഞ്ചായത്തിലെ ചിപ്പക്കാട് നീര്‍ത്തടപദ്ധതി വഴി 650 ഹെക്ടര്‍ പ്രദേശങ്ങളിലാണ് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന ഈ പ്രദേശങ്ങളില്‍ ജില്ലയില്‍ തന്നെ ലഭിക്കുന്ന മഴയുടെ 60 ശതമാനം മാത്രമാണ്  ലഭ്യമായിരുന്നത്. മണ്‍വരമ്പ്, തടയണകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവയിലൂടെ 1,38,96,000 രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് വിനിയോഗിച്ചത്. ചുള്ളിയാര്‍ നീര്‍ത്തടപദ്ധതി വഴി 400 ഹെക്ടര്‍ പ്രദേശത്ത് മഴവെള്ള സംഭരണത്തിനായി ഒരുകോടി രൂപയും വിനിയോഗിച്ചു. ഇതുവഴി തരിശു നിലങ്ങളില്‍ കടല, മുതിര, എള്ള് എന്നിവ കൃഷി ചെയ്യുകവഴി കാര്‍ഷികരംഗത്തും മുന്നേറാന്‍ സാധിച്ചു. പാരിസ്ഥിതിക പുനരുജ്ജീവന പദ്ധതിയിലൂടെ അയിലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 324 ഹെക്ടര്‍ പ്രദേശത്ത് 77 ലക്ഷം രൂപയുടെ മണ്ണ് ജലസംരക്ഷണ പ്രവൃത്തികളില്‍ 75 ശതമാനവും പൂര്‍ത്തീകരിച്ചു. തിരുവേഗപ്പുറ പഞ്ചായത്തിലെ ചേമ്പ്രത്തോട് വെള്ളപ്പൊക്ക നിവാരണ പദ്ധതി വഴി 210 ഹെക്ടര്‍ സ്ഥലത്ത് 62,20,000 രൂപ മുതല്‍ മുടക്കി നടപ്പാക്കിയ പദ്ധതി 2015 സെപ്റ്റംബറില്‍ പൂര്‍ത്തീകരിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ മലേറിയംതോട് നീര്‍ത്തടപദ്ധതി വഴി 610 ഹെക്ടര്‍ സ്ഥലത്ത് 1,64,02,000 രൂപയുടെ മണ്ണ്-ജല സംരക്ഷണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ ലാന്റ് സ്ലൈഡ് സ്റ്റെബിലൈസേഷന്‍ പദ്ധതിയിലൂടെ 32,50,000 രൂപ ചെലവഴിച്ച് കടപ്പാറ പദ്ധതയില്‍ പൂര്‍ത്തീകരിച്ചു. തച്ചംമ്പാറ-അഗളി ഗ്രാമപ്പഞ്ചായത്തിലെ കല്ലാര്‍പുഴ-കുണ്ടംപൊട്ടി പദ്ധതി വഴി 1,43,00,000 രൂപയാണ് 143 ഹെക്ടര്‍ പ്രദേശത്തെ നീര്‍ത്തട വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത്. ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി വരുന്നു.
Next Story

RELATED STORIES

Share it