നീനുവിനെ കടത്താനും ക്വട്ടേഷന്‍ സംഘം പദ്ധതിയിട്ടു

കോട്ടയം: കെവിന്റെ ഭാര്യ നീനുവിനെ തട്ടിക്കൊണ്ടുപോവാനും ക്വട്ടേഷന്‍ സംഘം പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഞായറാഴ്ച രാവിലെ 11ന് ഗാന്ധിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ നീനുവിനെ തട്ടിക്കൊണ്ടുപോവാനായി അക്രമിസംഘം പുറത്ത് കാത്തുനിന്നിരുന്നതായി വെളിപ്പെടുത്തല്‍.
സംഘം തട്ടിക്കൊണ്ടുപോയ കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. നീനുവിനെ പോലിസ് സ്‌റ്റേഷനില്‍നിന്നിറക്കിക്കൊണ്ടുപോവാനായിരുന്നു ഇവരുടെ പദ്ധതി. തന്നെയും കെവിനെയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ടവര്‍ പുറത്തുണ്ടെന്ന് അനീഷ് പറഞ്ഞിട്ടും ഗാന്ധിനഗര്‍ പോലിസ് അനങ്ങിയില്ല.  കെവിനെ തട്ടിക്കൊണ്ടുപോയതു മുതല്‍ പോലിസിന് കൃത്യമായി അറിവുണ്ടായിരുന്നു.
പല ഘട്ടത്തിലും കെവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയത് പോലിസുകാരായിരുന്നു. വീടാക്രമിച്ച് കെവിനെയും അനീഷിനെയും ബലമായി കൊണ്ടുപോവുംവരെ പോലിസ് സംഘം പരിസരത്തു തങ്ങി. ഗുണ്ടാസംഘത്തിന്റെ കാര്‍ രണ്ടുവട്ടം പോലിസിന്റെ മുന്നില്‍പെട്ടിട്ടും വേണ്ടപോലെ ചോദ്യം ചെയ്തില്ല. മാത്രമല്ല, ഇവര്‍ക്കു വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവികളില്‍നിന്ന് പോലിസ് ശേഖരിച്ചു.
ഗുണ്ടാസംഘത്തിനു പോലിസ് നല്‍കിയ ഒത്താശ വ്യക്തമാക്കുന്ന 14 തെളിവുകള്‍ ലഭിച്ചതോടെയാണ് എഎസ്‌ഐ ബിജുവിനെയും പോലിസ് പട്രോള്‍ സംഘത്തിലെ ഡ്രൈവര്‍ അജയകുമാറിനെയും കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it