നിര്‍മാണത്തൊഴിലാളി മരിച്ചനിലയില്‍; മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊല്ലം: നിര്‍മാണത്തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊലപാതകമെന്നു സംശയം. അയത്തില്‍ ജി വി നഗര്‍ കാവുമ്പള കുന്നില്‍ വീട്ടില്‍ പരേതനായ വിക്രമന്റെ മകന്‍ സുരേഷ്ബാബു (സുര 41) ആണ് മരിച്ചത്. ഇന്നലെ രാവിലെ കണ്ണനല്ലൂര്‍-കൊല്ലം റോഡരികില്‍ പാര്‍വത്യാര്‍ ജങ്ഷനിലെ ശ്രീജ വെല്‍വര്‍ക്‌സിലാണ് കമഴ്ന്നുകിടന്ന നിലയില്‍ പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്.
ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. കൈകാലുകളിലും ശരീരത്തിലും മര്‍ദ്ദനമേറ്റ് രക്തം കട്ടപിടിച്ച നിലയിലാണ്. മൃതദേഹത്തിന്റെ സമീപത്ത് രക്തപ്പാടുകള്‍കണ്ടെത്തി. ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാര സമീപത്തുനിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലി ചെയ്ത രണ്ടു പേരടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ സുരേഷ്ബാബു കുറേ നാളുകള്‍ക്കു ശേഷം ശനിയാഴ്ചയാണ് ജോലിക്കെത്തിയതെന്നു പോലിസ് പറഞ്ഞു.
ഇയാളോടൊപ്പം സുനി, കൃഷ്ണന്‍കുട്ടി എന്നിവരാണ് ജോലിക്കുണ്ടായിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറോടെ ജോലി കഴിഞ്ഞു മൂന്നുപേരും പുരയിടത്തിലിരുന്നു മദ്യപിച്ചതായി പറയപ്പെടുന്നു.
തുടര്‍ന്ന് കൂലിയെ ചൊല്ലി വാക്കേറ്റമുണ്ടായി. രാത്രി പന്ത്രണ്ടോടെ ഉച്ചത്തിലുള്ള സംസാരം കേട്ടതായി പരിസരവാസികള്‍ പോലിസിനു മൊഴി നല്‍കിട്ടുണ്ട്. ഒമ്പതു വര്‍ഷം മുമ്പ് സുരേഷ്ബാബുവിന്റെ അച്ഛന്‍ വിക്രമന്‍ വാക്തര്‍ക്കത്തിനിടെ മരിച്ചിരുന്നു. അമ്മ: ലളിത. സഹോദരങ്ങള്‍: സുലതകുമാരി, സുജന്‍ബാബു, സ്മിത.
Next Story

RELATED STORIES

Share it