Flash News

നിര്‍ദ്ദിഷ്ട വ്യോമയാന നയം പിന്‍വലിക്കണം. കെ.എം.സി.സി

ദുബയ്:  പുതുവര്‍ഷാരംഭത്തില്‍ രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതും പ്രവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നതുമായ വ്യോയാന നയത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ദുബയ് കെ.എം.സി.സി ആവശ്യപെട്ടു.

പ്രവാസി യാത്രക്കാരില്‍ നിന്നും വിമാന കമ്പനികള്‍ ഈടാക്കുന്ന സീസണ്‍ വര്‍ധനവിന് പുറമേ യാത്രാ നിരക്കില്‍ വലിയ തോതില്‍ വര്‍ധനവ് വരുത്തി ചൂക്ഷണം ചെയ്യാന്‍ മാത്രമേ ഈ നയം ഉപകരിക്കുകയുള്ളൂ. ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ കൈമാറുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തി ലേലത്തിലൂടെ സീറ്റുകള്‍ കൈമാറുന്ന ചൂഷണനയം അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ വിമാന കമ്പനികളുടെ സംരക്ഷണം ഉറപ്പാക്കുന്നതും അധിക വരുമാനം ഇന്ത്യയിലെ പിന്നോക്ക അഭ്യന്തര സര്‍വ്വീസുകള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സഖ്യക്ക് ലേലം ഉറപ്പിക്കുന്ന വിദേശ കമ്പനികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും ഇന്ത്യന്‍ പ്രവാസികള്‍ക്ക് മേല്‍ വലിയ യാത്രാനിരക്ക് അടിച്ചേല്‍പ്പിക്കുമെന്ന് ഉറപ്പാണ്.
ലോകത്തെവിടെയും ഇല്ലാത്ത ഈ സമ്പ്രദായം ഇന്ത്യയുമായി 5000 കിലോമീറ്റര്‍ ചുറ്റളവിലുള്ള അയല്‍ രാജ്യങ്ങള്‍ക്കാണ് ബാധകമാക്കിയിരിക്കുന്നത്. ഇന്ത്യക്കകത്തെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍ ഗള്‍ഫ് മേഖലയില്‍ നിന്നും 80 ബില്ല്യണ്‍ ഡോളര്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് മുതല്‍ കൂട്ടുന്ന പ്രവാസികളെ ചൂഷണം ചെയ്യേണ്ടതുണ്ടോ? സര്‍ക്കാരിന്റെ ജനവിരുദ്ധമായ ഈ സമീപനത്തോട് അയാട്ട.ഐ.സി.എ.ഒ തുടങ്ങിയ സംഘടനകളും യോജിക്കുന്നില്ല. വിദേശ കമ്പനികള്‍ക്ക് അനുവദിച്ചിരിക്കുന്ന ലാന്റിംഗ് പോട്ടുകള്‍ കുറക്കാനുള്ള ശ്രമം നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും. സര്‍വ്വീസില്‍ ഏറെ പഴി കേള്‍ക്കേണ്ടിവരുന്ന ഇന്ത്യന്‍ കമ്പനികള്‍ അധിക അവസരം വിനിയോഗിക്കാതിരിക്കുകയും ചെയ്താല്‍ പ്രവാസി യാത്രക്കാര്‍ക്ക് ഉണ്ടാവുന്ന പ്രയാസം പരിഹരിക്കാനാവില്ല.

ഇതിനു പുറമേ വിദേശ കമ്പനികള്‍ നല്‍കിവരുന്ന തൊഴില്‍ സാധ്യതകളും നഷ്ട്ടപ്പെടും.പാവപെട്ട പ്രവാസികളെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുന്ന ഈ കിരാത നയം പിന്‍വലിക്കണമെന്ന് ദുബയ് കെ.എം.സി.സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it