നിര്‍ണായക വെളിപ്പെടുത്തലുമായി ഡോക്ടറും ഓട്ടോ ഡ്രൈവറും

തിരുവനന്തപുരം: തിരുവല്ലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ഐറിഷ് വനിത, ലിഗയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല.  മൃതദേഹം കണ്ടെത്തിയ ഒറ്റപ്പെട്ട പ്രദേശത്തു കോവളത്തുണ്ടായിരുന്ന ലിഗ എങ്ങനെ എത്തിയെന്നു കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇല്‍സ ഉറപ്പിച്ചുപറയുന്നു. ഇക്കാര്യത്തിലും കൃത്യമായി മറുപടി പറയാന്‍ കഴിയാതെവന്നതോടെ സ്വാഭാവിക മരണമെന്ന പോലിസ് വിശദീകരണത്തില്‍ ദുരൂഹതയേറുകയാണ്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ലിഗയെ ചികില്‍സിച്ചിരുന്ന ഡോക്ടറും ലിഗ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറും രംഗത്തെത്തി. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ മൊഴിയാണു ലിഗയെ ചികില്‍സിച്ചിരുന്ന ഡോ. ദിവ്യയുടേത്. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ല. അവര്‍ക്കു വലിയ മാനസികപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡോ. ദിവ്യ വെളിപ്പെടുത്തി.
ഫെബ്രുവരി 21നാണു പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ ചികില്‍സയ്‌ക്കെത്തുന്നത്. റിസോര്‍ട്ടിന് പുറത്ത് പുകവലിക്കാന്‍ പോവുന്ന പതിവുണ്ടായിരുന്ന ലിഗ, കാണാതായ ദിവസം രാവിലെ യോഗ ക്ലാസില്‍ പങ്കെടുത്തില്ല. മൂന്നാഴ്ച ചികില്‍സ നല്‍കിയെന്നും ഡോക്ടര്‍ പറഞ്ഞു.
ലിഗയെ കാണാതായ ദിവസം പോത്തന്‍കോടു നിന്നു കോവളത്ത് അവരെ എത്തിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഷാജിയും ലിഗയുടെ പെരുമാറ്റത്തില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കി. അന്നേദിവസം രാവിലെ 7:30നു പോത്തന്‍കോടുള്ള റിസോര്‍ട്ടിന് മുന്നില്‍ നിന്നായിരുന്നു ലിഗ ഓട്ടോയില്‍ കയറിയത്. കോവളത്തിറങ്ങിയ അവര്‍ 800 രൂപ നല്‍കി. യാത്രയ്ക്കിടെ അസ്വാഭാവികമായി ഒന്നും ഉണ്ടായില്ലെന്നും തനിക്ക് സിഗരറ്റ് വലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഷാജി പറഞ്ഞു. 1500 രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ മാര്‍ച്ച് 14നു കോവളം ഗ്രോവ് ബീച്ചില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ പോലിസിന് ഉത്തരം മുട്ടുകയാണ്.
മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് താന്‍ ലിഗയെ കോവളത്തെത്തിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പറഞ്ഞു. മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇല്‍സ പറഞ്ഞിരുന്നു. ലിഗ അപകടത്തില്‍പ്പെട്ടതോ, ആത്മഹത്യ ചെയ്തതോ അല്ല. വിഷം ഉള്ളില്‍ ചെന്നതിനു തെളിവില്ലെന്നും ഇല്‍സ പറയുന്നു. ഐ ജി മനോജ് എബ്രഹാമിന്റെ  നേതൃത്വത്തില്‍ മൂന്ന് എസിപിമാരടങ്ങിയ 25 അംഗസംഘമാണു കേസ് അന്വേഷിക്കുന്നത്.
ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാട് പ്രദേശത്ത് എത്തി, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാവും പ്രധാനമായും അന്വേഷിക്കുക. മരിച്ചതു ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയ പരിശോധ—നയ്ക്കായി ഡിഎന്‍എ സാംപിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് ലഭിക്കുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
അതിനിടെ ലിഗയുടെ കുടുംബാംഗങ്ങളോട് ഏറ്റവും സഹാനുഭൂതിയോടെയാണ് ഇടപെട്ടിട്ടുള്ളതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പോലിസ് അറിയിച്ചു. വിക്റ്റിം ലെയ്‌സണ്‍ ഓഫിസറായി കുടുംബത്തെ സഹായിക്കു—ന്നതിന് ഡിജിപിയുടെ ടീമിലെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അവരെ അതിഥികളായി കണക്കാക്കി തിരുവനന്തപുരത്തെ പോലിസ് ക്ലബ്ബില്‍ നാലു ദിവസം താമസിപ്പിക്കുകയും ചെയ്തു. ഏറ്റവും മികച്ച മെഡിക്കല്‍, ലീഗല്‍, ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശരിയായ മരണകാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it