malappuram local

നിയമ സഹായ സേവനങ്ങളില്‍ അവബോധമുണര്‍ത്താന്‍ പദ്ധതി



മഞ്ചേരി: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ  സന്ദേശവും പ്രവര്‍ത്തനരീതിയും ലഭ്യമാവുന്ന സഹായങ്ങളും സംബന്ധിച്ച് പൊതുജനാവബോധം വളര്‍ത്താന്‍ രാജ്യ വ്യാപകമായി നടക്കുന്ന കാംപയിനിന്റെ ജില്ലാതല പരിപടികള്‍ക്ക് ഇന്ന് തുടക്കമാവും. മഞ്ചേരി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി ചെയര്‍മാനും ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുമായ എ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഏകദിന ബോധവല്‍ക്കരണ പരിപാടിയാണ് ആദ്യ ദിവസം നടക്കുക. തുടര്‍ന്ന് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പ്രചരണ പരിപാടികള്‍ നടക്കും. എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കുന്നതിനായി സൗജന്യ നിയമ സഹായം ഉറപ്പാക്കുന്ന ലീഗല്‍ സര്‍വീസസ് അതോറിട്ടിയുടെ പ്രവര്‍ത്തനം 1987 മുതല്‍ നിലവിലുണ്ടെങ്കിലും ഇതേക്കുറിച്ച് ജനാവബോധം ഇനിയും വേണ്ട വിധത്തിലുയര്‍ന്നിട്ടില്ല. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍, അനധികൃത കൈമാറ്റത്തിനു വിധേയരാവുന്നവര്‍, വികലാംഗര്‍, ദുരന്തങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയാവുന്നവര്‍, സ്ത്രീകളും കുട്ടികളും, വിവിധ കേസുകളില്‍ കസ്റ്റഡിയിലാവുന്ന പ്രതികള്‍, തുടങ്ങി നാനാതുറകളില്‍പെട്ടവര്‍ക്ക് സൗജന്യ നിയമസഹായവും പൊതുജനങ്ങള്‍ക്ക് നിയമ സാക്ഷരതയും ഉറപ്പാക്കപ്പെടുന്ന സംവിധാനമാണിത്. ജില്ലാ ജഡ്ജി ചെയര്‍മാനും സബ്ജഡ്ജി സെക്രട്ടറിയുമായി വിവിധ വകുപ്പു മേധാവികളും ഉള്‍പ്പെടുന്ന അതോറിട്ടിയില്‍ പരാതികള്‍ നല്‍കാന്‍ പോലിസ് സ്റ്റേഷനുകള്‍, ജയിലുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിയമ സഹായ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 'കണക്ടിങ് ടു സെര്‍വ്' എന്ന സന്ദേശവുമായി ലീഗല്‍ സര്‍വീസസ് അതോറിട്ടിയെ ജനങ്ങളുമായി ബന്ധിപ്പിക്കാന്‍ പത്തിന കര്‍മ പദ്ധതികളാണ് ദേശവ്യാപകമായി നടക്കുന്നത്. പൊതു സ്ഥലങ്ങളില്‍ ബാനറുകള്‍ സ്ഥാപിക്കല്‍, നിയമ സഹായ ഡെസ്‌ക്കുകള്‍, വാര്‍ത്താ മാധ്യമങ്ങളിലൂടെയും നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയുമുള്ള പ്രചരണങ്ങള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ബോധവല്‍ക്കരണ ക്യാപുകള്‍, ജയിലുകളില്‍ തടവില്‍ കഴിയുന്നവര്‍ക്കുള്ള ബോധവല്‍കരണങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍. റാലി കാവനൂരില്‍ സമാപിക്കും. ജില്ലാ ജഡ്ജി എ ബദറുദ്ദീന്‍, സബ്ജഡ്ജി രാജന്‍ തട്ടില്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരി ആര്‍ ചന്ദ്രന്‍, ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it