Flash News

നിപ ബാധിച്ചു മരിച്ച മൂസ്സയുടെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച മൂസയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം സംസ്‌കരിച്ചു. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സംസ്‌കരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയത്. മതാചാര പ്രകാരമുളള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വ്വഹിക്കാനാണ് അനുമതി നല്‍കിയത്. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെയും കോഴിക്കോട് തഹസില്‍ദാറുടെയും മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.

മൃതദേഹം വൃത്തിയാക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുളള ആളുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സ് െ്രെഡവര്‍ അടക്കമുളള ജീവനക്കാര്‍ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും എല്ലാം ധരിപ്പിച്ചതിന് ശേഷമായിരുന്നു മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോയത്. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ ജെ റീന മൂസയുടെ കുടുംബവുമായും ബന്ധുക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കിയില്ല. തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും നേതൃത്വത്തില്‍ മതനേതാക്കളുമായും കുടുംബവുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മൂന്ന് മണിയോടെ കണ്ണംപറമ്പ് പൊതുശ്മശാനത്തില്‍ അടക്കം ചെയ്തത്.

വൈറസ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. പ്രധാനമായും രണ്ട് രീതിയാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത്. മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിച്ചു കളയുന്ന രീതിയാണ് പ്രധാനമായി പറയുന്നത്. മൃതദേഹത്തില്‍ നിന്നും മണ്ണിലൂടെയും മറ്റും വൈറസ് വ്യാപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് ചില മതവിശ്വാസങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. പത്തടിയിലധികം താഴ്ചയില്‍ പ്രത്യേകം കവര്‍ ചെയ്ത് സംസ്‌കരിക്കുന്ന രീതിയാണ് രണ്ടാമതായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മറ്റൊന്ന്. ബ്ലീച്ചിംഗ് പൗഡര്‍ അടക്കമുളള കീടനാശിനികള്‍ സംസ്‌കരിച്ച സ്ഥലത്ത് വിതറി അണുബാധയുടെ വ്യാപനത്തെ തടയാനുളള സംവിധാനങ്ങള്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. സാധാരണ ആറടിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുളളത്. ഇത് സുരക്ഷിതമല്ലെന്ന കണക്കുകൂട്ടലാണ് ലോകാരോഗ്യ സംഘടനക്കുളളത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇന്നലെ മൂസയുടെ മൃതദേഹം സംസ്‌കരിച്ചത്.
Next Story

RELATED STORIES

Share it