നിപാ വൈറസ് : ജാഗ്രത തുടരാന്‍ നിര്‍ദേശം; നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

തിരുവനന്തപുരം/കോഴിക്കോട്: നിപാ വൈറസ് ബാധ നിയന്ത്രിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ജാഗ്രത തുടരാനും സൂക്ഷ്മനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.
സ്ഥിതിഗതികള്‍ ചീഫ് സെക്രട്ടറിതല സമിതി നിരന്തരമായി വിലയിരുത്തും. സര്‍ക്കാര്‍ മുഖേന എത്തിച്ച മരുന്നുകള്‍ വിതരണം തുടങ്ങി. വൈറസ് ബാധയേറ്റ മറ്റ് പ്രദേശങ്ങളിലും മരുന്ന് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ 25ന് ഉച്ചയ്ക്ക് 2ന് രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ യോഗം കോഴിക്കോട് കലക്ടറേറ്റില്‍ ചേരും.
മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അന്ന് വൈകീട്ട് നാലിന്് കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗവും കലക്ടറേറ്റില്‍ ചേരും.
നിപാ വൈറസുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്താനും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനും യോഗം തീരുമാനിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത നടപടികളില്‍ കേന്ദ്ര സംഘവും മറ്റു സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍, പോള്‍ ആന്റണി, എം വി ജയരാജന്‍, നളിനി നെറ്റോ, വി എസ് സെന്തില്‍, എം ശിവശങ്കര്‍, രാജീവ് സദാനന്ദന്‍ പങ്കെടുത്തു. അതേസമയം, നിപാ വൈറസ് പനിയെ പ്രതിരോധിക്കാന്‍ മലേസ്യയില്‍ നിന്നെത്തിച്ച റിബവൈറിന്‍ മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്ടര്‍മാര്‍ക്കു നല്‍കി ചികില്‍സാ മാര്‍ഗരേഖ പുറത്തിറക്കി.
റിബവൈറിന്‍ മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപാ ബാധിതരില്‍ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ല.
ദോഷകരമായ പാര്‍ശ്വഫലങ്ങളുള്ള മരുന്നാണിതെന്ന് പബ്ലിക് ഹെല്‍ത്ത് അഡീ. ഡയറക്ടര്‍ കെ ജെ റീന വ്യക്തമാക്കിയതായി റിപോര്‍ട്ടുണ്ടായിരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണു മുന്നറിയിപ്പ്. നിപാ ബാധിതര്‍ക്കു വലിയ ഡോസില്‍ മരുന്ന് നല്‍കേണ്ടിവരും. ഒരു കോഴ്സില്‍ 250 ടാബ്ലറ്റുകള്‍ വേണ്ടിവരുമെന്നാണു കണക്ക്.
Next Story

RELATED STORIES

Share it