നാറാത്ത് കേസ്: അഞ്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ജയില്‍മോചിതരായി

തിരുവനന്തപുരം: കണ്ണൂര്‍ നാറാത്ത് ആയുധപരിശീലനം നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 21 പേരില്‍ അഞ്ചുപേര്‍ ശിക്ഷ കഴിഞ്ഞതിനെ തുടര്‍ന്ന് ജയില്‍മോചിതരായി. മൂന്നാം പ്രതി കെ കെ ജംഷീര്‍, നാലാംപ്രതി ടി പി അബ്ദുസ്സമദ്, അഞ്ചാംപ്രതി മുഹമ്മദ് സംവ്രീത്, ആറാം പ്രതി സി നൗഫല്‍, ഏഴാം പ്രതി സി റിക്കാസുദ്ദീന്‍ എന്നിവരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ ഉച്ചയോടെ പുറത്തിറങ്ങിയത്. ഇവരെ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി എം നസീര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന സലീം, ജില്ലാ സെക്രട്ടറി നവാസ്, അബ്ദുല്ല നാറാത്ത് തുടങ്ങിയവര്‍ സ്വീകരിച്ചു.
2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം. ജനവാസ കേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ നിന്ന് പട്ടാപ്പകല്‍ യോഗാപരിശീലനം നടത്തുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധപരിശീലനമെന്നാരോപിച്ച് മയ്യില്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
ഒന്നാം പ്രതിക്ക് ഏഴുവര്‍ഷവും മറ്റുള്ളവര്‍ക്ക് അഞ്ചുവര്‍ഷവുമാണ് യുഎപിഎ പ്രകാരം എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് യുഎപിഎ, മതസ്പര്‍ധ വളര്‍ത്തല്‍, ദേശവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ എന്നിവ ഒഴിവാക്കി. കൂടാതെ, എല്ലാവരുടെയും ശിക്ഷ ആറുവര്‍ഷമാക്കി ക്രമീകരിച്ചു. യുഎപിഐ ഒഴിവാക്കിയതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി വാദംപോലും കേള്‍ക്കാതെ തള്ളി. 22ാം പ്രതി എ കമറുദ്ദീനെ കുറ്റക്കാരനല്ലെന്നു കണ്ട് എന്‍ഐഎ കോടതി വെറുതെവിട്ടിരുന്നു. 23ാം പ്രതി കനിയറക്കല്‍ തൈക്കണ്ടിയില്‍ അസ്ഹറുദ്ദീന്‍, 24ാം പ്രതി കെ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരായ കേസ് വിചാരണപോലും നടത്താതെ പിന്‍വലിക്കാന്‍ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it