നാറാത്ത് കേസ്എട്ടു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ജയില്‍മോചിതരായി

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനം നടത്തിയെന്ന് ആരോപിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ എട്ടു പേര്‍ കൂടി ശിക്ഷാ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായി. പി വി അബ്ദുല്‍ അസീസ്, കെ പി റബാഹ്, വി ഷിജിന്‍ എന്ന സിറാജ്, എ കെ സുഹൈര്‍, പി ഷഫീഖ്, ഇ കെ റാഷിദ്, സി പി നൗഷാദ്, സി എം അജ്മല്‍ എന്നിവരാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ പുറത്തിറങ്ങിയത്. ഇവരെ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷക്കീല്‍, ജില്ലാ കമ്മിറ്റിയംഗം നൗഷാദ് പുന്നക്കല്‍ എന്നിവര്‍ സ്വീകരിച്ചു.
കെ കെ ജംഷീര്‍, ടി പി അബ്ദുസ്സമദ്, മുഹമ്മദ് സംവ്രീത്, സി നൗഫല്‍, സി റിക്കാസുദ്ദീന്‍, പി സി ഫഹദ് എന്നിവരെ ഈ മാസം വിവിധ തിയ്യതികളിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴു പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഉടനെ മോചിതരാവും.
2013 ഏപ്രില്‍ 23നാണ് കേസിന് ആസ്പദമായ സംഭവം. ജനവാസകേന്ദ്രമായ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനു സമീപത്തെ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ നിന്ന് പട്ടാപ്പകല്‍ യോഗാ പരിശീലനം നടത്തുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആയുധ പരിശീലനമെന്ന് ആരോപിച്ച് മയ്യില്‍ പോലിസാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.
22ാം പ്രതി എ കമറുദ്ദീനെ കുറ്റക്കാരനല്ലെന്നു കണ്ട് എന്‍ഐഎ കോടതി വെറുതെ വിട്ടിരുന്നു. 23ാം പ്രതി കനിയറക്കല്‍ തൈക്കണ്ടിയില്‍ അസ്ഹറുദ്ദീന്‍, 24ാം പ്രതി കെ വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്കെതിരായ കേസ് വിചാരണ പോലും നടത്താതെ പിന്‍വലിക്കാന്‍ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ച് നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it