palakkad local

നാട്ടിലിറങ്ങിയ മുള്ളന്‍പന്നി നാട്ടുകാരേയും അധികൃതരേയും വട്ടംചുറ്റിച്ചു

പുതുക്കാട്: ഇരതേടി നാട്ടിലിറങ്ങിയ മുള്ളന്‍പന്നി തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന് വീട്ടിലും തുടര്‍ന്ന് ചായക്കടയിലുമെത്തിയത് പരിഭ്രാന്തി പരത്തി. രാത്രിയില്‍ നായയെപ്പേടിച്ച് പ്രാണരക്ഷാര്‍ത്ഥം അടുത്തു കണ്ട വീടിന്റെ ചുമരില്ലാത്ത അടുക്കളയില്‍ മുള്ളന്‍പന്നി അഭയം തേടി.
ചെങ്ങാലൂര്‍ ശാന്തിനഗറിനടുത്ത് പുതുപ്പുള്ളി രാഘവന്റെ വീട്ടിലാണ് മുള്ളന്‍പന്നി അഭയം തേടിയെത്തിയത്.
പട്ടികളുടെ നിര്‍ത്താത്ത കുര കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ വെളിച്ചം തെളിയിച്ചപ്പോള്‍ കണ്ടത് മുള്ളന്‍പന്നിയെയായിരുന്നു.
നായ്ക്കളെ ഓടിച്ച വീട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. രാവിലെ വെറുംകയ്യോടെ മുള്ളന്‍പന്നിയെ പിടിക്കാനെത്തിയ വനപാലകര്‍ വടിയെടുത്തപ്പോള്‍ മുള്ളന്‍ പന്നി വീണ്ടും ഓട്ടം തുടങ്ങി. ഒടുവില്‍ ശാന്തി നഗറിലെ ചായക്കടയില്‍ അഭയം തേടി.
ഭയവിഹ്വലനായ മുള്ളന്‍ ചായക്കടയില്‍ തലങ്ങും വിലങ്ങും ഓടിയപ്പോള്‍ ചായ കുടിക്കാനെത്തിയവരും ചായക്കടക്കാരനും ഓടി രക്ഷപ്പെട്ടു.
ചായക്കടയിലെ പാത്രങ്ങളും ഭക്ഷണസാധനങ്ങളും ചിന്നിച്ചിതറി. ഒടുവില്‍ മല്‍സ്യവില്‍പ്പനക്കാരന്റെ പ്ലാസ്റ്റിക് കൂട പന്നിക്കു മുകളില്‍ കമിഴ്ത്തി വനപാലകര്‍ മുള്ളന്‍പന്നിയെ പിടികൂടി. ജീവിയെ ചിമ്മിണി വനത്തില്‍ വിട്ടയയ്ക്കുമെന്ന് വനപാലകര്‍ നാട്ടുകാരെ അറിയിച്ചു.
Next Story

RELATED STORIES

Share it