നവകേരളത്തിലേക്ക് മുന്നേറാം

നവകേരളത്തിലേക്ക് മുന്നേറാം
X


മെയ് 25ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്ക് ഒരു വയസ്സ് തികയുകയാണ്. ഭരണരംഗത്തു പൊതുവെ നാലു കാര്യങ്ങളില്‍ ഊന്നാനാണ് ഞങ്ങള്‍ ശ്രദ്ധിച്ചത്. ഒന്ന്, ജീര്‍ണമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ ആരോഗ്യവത്തായ ഒരു രാഷ്ട്രീയ സംസ്‌കാരം കൊണ്ടു പകരംവയ്ക്കാന്‍ കഴിഞ്ഞു. ജീര്‍ണിച്ച ഭരണസംവിധാനം നവീകരിച്ച് സുതാര്യവും ശക്തവുമാക്കി. ഐഎഎസ് അടക്കമുള്ള സിവില്‍ സര്‍വീസിലുള്ളവരെ ഭരണനിര്‍വഹണത്തില്‍ പാലിക്കേണ്ട ഉത്തരവാദിത്തം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. രണ്ട്, തടസ്സപ്പെട്ടുകിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനം ദ്രുതഗതിയില്‍ മുന്നോട്ടുപോവാന്‍ ശ്രമമാരംഭിച്ചു. മെട്രോ റെയിലും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും ഗെയില്‍ പൈപ്പ് ലൈനും നാഷനല്‍ ഹൈവേയുമെല്ലാം വേഗത്തില്‍ തീര്‍ക്കാനും പുതിയ നിരവധി പദ്ധതികള്‍ ഏറ്റെടുക്കാനും കഴിഞ്ഞു. പൊതുമേഖല ശക്തിപ്പെടുത്തുന്ന നിലപാടുകളെടുത്തു. അതിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131.6 കോടിയായിരുന്നത് 71.34 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന നിരവധി വ്യവസായങ്ങള്‍ ലാഭത്തിലാക്കി.മൂന്ന്, സാമൂഹികക്ഷേമ മേഖലയില്‍ ശ്രദ്ധ ചെലുത്താനും സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാവുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാനും ശ്രമിച്ചു. സാമൂഹികക്ഷേമ പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു. കുടിശ്ശിക കൊടുത്തുതീര്‍ത്തു. പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്കും മല്‍സ്യമേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടി ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ വികസനത്തിനും ശ്രമങ്ങള്‍ നടത്തി. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീം പ്രഖ്യാപിച്ചു. നഴ്‌സറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം 600 ശതമാനത്തോളം വര്‍ധിപ്പിച്ചു.നാല്, പ്രശസ്തമായ കേരള മോഡല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനും ദീര്‍ഘവീക്ഷണത്തോടെ ഭാവികേരളം കെട്ടിപ്പടുക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനായി വിഭാവന ചെയ്തു നടപ്പാക്കിയവയാണ് പൊതുവിദ്യാഭ്യാസ യജ്ഞവും ആര്‍ദ്രം മിഷനും ലൈഫ് മിഷനും ഹരിതകേരള മിഷനും. വിശിഷ്ട വിദ്യാഭ്യാസം സമൂഹത്തിലെ സമ്പന്ന ന്യൂനപക്ഷത്തിനു മാത്രം മതിയെന്ന് ആഗോളവല്‍ക്കരണ നയം പറയുമ്പോള്‍ ഇവിടെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന മിഷനിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തെയാകെ നവീകരിച്ച്, സര്‍ക്കാര്‍ സ്‌കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റി. സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമല്ല, എയ്ഡഡ് സ്‌കൂളുകളും ഇത്തരത്തില്‍ ആധുനീകരിക്കപ്പെടേണ്ടതുണ്ട്. തുടക്കം സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് ആണെന്നു മാത്രം. ഇതാണ് ബദല്‍ നയവും ബദല്‍ കര്‍മപരിപാടിയും.മറ്റൊരു തലം നടപ്പാവുന്നത് ആരോഗ്യരംഗത്താണ്. രോഗം വന്നാല്‍ നല്ല ചികില്‍സ കിട്ടണമെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ പോയി ലക്ഷങ്ങള്‍ ചെലവിടണമെന്നതാണു പൊതുസ്ഥിതി. ആ സൗകര്യങ്ങളൊക്കെ, പൊതു ആരോഗ്യമേഖലയില്‍ തന്നെ വളര്‍ത്തിയെടുത്താല്‍ ആശുപത്രി നടത്തിപ്പ് എന്ന ബിഗ് ബിസിനസ് ക്ഷീണിക്കും. അതേസമയം, കുറഞ്ഞ ചെലവില്‍ മികച്ച ശുശ്രൂഷ ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുതിയ സ്വീകാര്യത ലഭിക്കും. അതാണ് ആര്‍ദ്രം എന്ന പേരിലുള്ള മിഷനിലൂടെ ഈ സര്‍ക്കാര്‍ മുമ്പോട്ടുവച്ചിട്ടുള്ള പുതിയ ബദല്‍.അഗതികളായ എല്ലാവര്‍ക്കും കിടപ്പാടവും ജീവിതോപാധിയും സാധ്യമാക്കുക എന്ന പുതിയ ബദല്‍ നയമാണ് ലൈഫ് മുന്നോട്ടുവയ്ക്കുന്നത്. നാളിതുവരെ നിരവധി പദ്ധതികളിലൂടെ ശ്രമിച്ചിട്ടും ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. വീടില്ലാത്തവര്‍ക്കു തലചായ്ക്കാന്‍ ഒരിടം എന്ന നമ്മുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാനും അവരുടെ ജീവിതം സുരക്ഷിതമാക്കാനുമുള്ള സമഗ്രമായ ദൗത്യമാണ് ലൈഫ് എന്ന മിഷന്‍.രൂക്ഷമായ പ്രകൃതിവിഭവ ചൂഷണം കൊണ്ടും ഉദാരവല്‍ക്കരണത്തിന്റെ തള്ളിക്കയറ്റം കൊണ്ടും രോഗാതുരമായ നമ്മുടെ മണ്ണിനെയും ജലത്തെയും കൃഷിയെയും തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള മറ്റൊരു ജനകീയ ബദലാണ് ഹരിതകേരളം മിഷന്‍. പുതിയ മാലിന്യ ശുചീകരണ രീതികള്‍ സ്വീകരിച്ചും ജലവും മണ്ണും സംരക്ഷിച്ചും പ്രകൃതിക്ക് അനുകൂലമായ കൃഷിരീതികള്‍ അവലംബിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഒരു പുതുപരീക്ഷണമാണിത്. 1957ല്‍ ആദ്യ കേരള മന്ത്രിസഭ ഒരുക്കിയ അടിത്തറയില്‍ നവകേരളം കെട്ടിപ്പടുക്കാനുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു എന്നതാണ് 2017ന്റെ പ്രത്യേകത. ഒന്നാം വാര്‍ഷികത്തെ അഭിമാനിക്കാന്‍ വകയുള്ളതാക്കുന്നത് ഇതുപോലുള്ള ജനപക്ഷ ബദലുകളാണ്.സാമ്പ്രദായികവും ഗതാനുഗതികവുമായി ചിന്തിക്കുന്ന രീതി മാറ്റി, നവീനവും ചടുലവുമായി ചിന്തിച്ചു മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. അതിന്റെ ഉദാഹരണമാണ് ബജറ്റിനുള്ളില്‍ ഒതുങ്ങിനിന്നുകൊണ്ടുള്ള വികസനമെന്ന കാഴ്ചപ്പാട് പൊളിച്ചുകൊണ്ട് ബജറ്റിനു പുറത്തുള്ള വിഭവസമാഹരണമെന്ന കാഴ്ചപ്പാട്. പരിമിതമായ വിഭവസമാഹരണ സാധ്യത മാത്രമുള്ള നമ്മുടെ ബജറ്റിനു പുറത്ത് 50,000 കോടി രൂപ സമാഹരിച്ച് അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കുകയാണു സര്‍ക്കാര്‍. അതാണ് കിഫ്ബി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പകള്‍ക്കുമേല്‍ മൊറട്ടോറിയം പ്രഖ്യാപിച്ചതും അവര്‍ക്കുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നതും ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഇടപെടലുകള്‍ നടത്തുന്നതും ബഡ്‌സ് സ്‌കൂള്‍ സ്ഥാപിച്ചതും സര്‍ക്കാരിന്റെ ജനകീയമുഖം വ്യക്തമാക്കുന്നു. ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതു മുതല്‍ പ്രദേശത്തെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഗവണ്‍മെന്റിനു സാധിച്ചിട്ടുണ്ട്.കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിടുന്നത്. അതുണ്ടാക്കുന്ന ആഘാതത്തിന്റെ രൂക്ഷത ഇത്രത്തോളം കുറയ്ക്കാന്‍ സാധിച്ചത് നേരത്തേ തന്നെ ആസൂത്രണം ആരംഭിച്ചതുകൊണ്ടാണ്. എട്ടുപത്ത് മാസം മുമ്പേ തന്നെ വരള്‍ച്ച നേരിടാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. മുന്‍കാലത്തെപ്പോലെ പകര്‍ച്ചവ്യാധികള്‍ പടരാതിരുന്നത് ഇതേപോലെ ആരോഗ്യരംഗത്ത് മുന്‍കൂട്ടി ആസൂത്രണം നടത്താന്‍ ശ്രദ്ധിച്ചതുകൊണ്ടാണ്. ഇതുപോലുള്ള ഫലപ്രദമായ ഇടപെടല്‍കൊണ്ടാണ് തലസ്ഥാനത്ത് ഉണ്ടാവുമായിരുന്ന വന്‍ ജലക്ഷാമത്തെ നെയ്യാര്‍-അരുവിക്കര പദ്ധതി വഴി മറികടന്നത്. നിയമന മരവിപ്പു മാറ്റി 36,047 പേര്‍ക്ക് പിഎസ്‌സി വഴി ജോലി കൊടുത്തതും 2500ലേറെ പുതു തസ്തികകള്‍ സൃഷ്ടിച്ചതും വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും ജനപക്ഷ ബദല്‍നയങ്ങളുടെ ശക്തിയാണ് കാണിക്കുന്നത്.തകര്‍ച്ച നേരിടുന്ന കാര്‍ഷികരംഗം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 2015-16ല്‍ 1.97 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2016-17ല്‍ 2.02 ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. റബറിന്റെ വിലസ്ഥിരതാ ഫണ്ടിനായി വകയിരുത്തിയ 500 കോടിയില്‍ 449.77 കോടി രൂപ 3.3 ലക്ഷം റബര്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. ഭക്ഷ്യധാന്യ വിളകളുടെ കൃഷിക്ക് മാത്രം ബാധകമായിരുന്ന സൗജന്യ വൈദ്യുതിനിരക്ക് വിളകളുടെ തരം പരിഗണിക്കാതെ മറ്റു വിളകള്‍ക്കും നല്‍കി. വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉല്‍പാദിപ്പിക്കുന്നതിനായി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാന്‍ സക്രിയമായ ഇടപെടലുകള്‍ നടത്തി.മികവാര്‍ന്ന പോലിസിങിനുള്ള നാഷനല്‍ പോലിസ് എക്‌സലന്‍സ് അവാര്‍ഡ് കേരളത്തിനാണ് ലഭിച്ചത്. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി കേരളം മാറി. സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായും കേരളം മാറി. അങ്ങനെ മലയാളികള്‍ക്കാകെ അഭിമാനകരമായ ഒരു സാഹചര്യം ഭരണനിര്‍വഹണത്തിലൂടെ കൊണ്ടുവരാനായി എന്നതില്‍ സര്‍ക്കാരിന് ഏറെ ചാരിതാര്‍ഥ്യമുണ്ട്. പ്രകാശപൂര്‍ണവും ഐശ്വര്യസമൃദ്ധവുമായ ഒരു ഭാവികേരളത്തിനായി നമുക്കു മുന്നേറാം.
Next Story

RELATED STORIES

Share it