നവകേരളത്തിന് വിദേശ സഹായം കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: പ്രളയം ദുരന്ത വിതച്ച കേരളത്തിലെ ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ഇക്കാര്യം രാജ്യത്തിന്റെ വിദേശനയത്തിന്റെ ഭാഗമാണെന്നു വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതു വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ വിഷയമാണ്. തികച്ചും നയപരമായ കാര്യമാണെന്നും ബെഞ്ച് പറഞ്ഞു. ഏതെങ്കിലും രാജ്യത്തോട് സഹായം വാങ്ങണമെന്നോ വാങ്ങേണ്ടെന്നോ ഉത്തരവിറക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് കോടതി ഹരജികള്‍ തീര്‍പ്പാക്കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എന്‍ ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണം, വിദേശസഹായം സ്വീകരിക്കുന്നതിന് ദേശീയ ദുരന്തനിവാരണ പദ്ധതിപ്രകാരം മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം നല്‍കണം, 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ 47ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തനിവാരണ ഫണ്ട് രൂപീകരിക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പന്തളം സ്വദേശി വില്‍സി വില്‍സണ്‍, വിഷ്ണു ശിവാനന്ദന്‍, വിനീത് ദണ്ഡ, സി ആര്‍ ജയ് സുക്യന്‍ എന്നിവരുടെ ഹരജികളാണ് സുപ്രിംകോടതി ഇന്നലെ തീര്‍പ്പാക്കിയത്.
ആഗസ്ത് 31ന് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന സി ആര്‍ ജയ് സുക്യന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ആരില്‍നിന്നൊക്കെ പണം വാങ്ങിക്കണമെന്നു നിര്‍ദേശിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഇത്തരം ബാലിശമായതും നിസ്സാരമായതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹരജികള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
സമാന ആവശ്യവുമായി സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എംപിയും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ സംസ്ഥാനത്തിന് 21,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാല്‍, കേന്ദ്രം 600 കോടി മാത്രമാണു നല്‍കിയതെന്നുമാണ് ഹരജിയില്‍ പറയുന്നത്. ഒട്ടേറെ വിദേശരാജ്യങ്ങള്‍ സഹായസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വിദേശസഹായം വേണ്ടെന്ന നിലപാട് തിരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Next Story

RELATED STORIES

Share it