Flash News

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍



തലയോലപ്പറമ്പ്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിങ് സ്‌കൂളിലെ രണ്ടാംവര്‍ഷ എഎന്‍എം വിദ്യാര്‍ഥിനി തൊടുപുഴ പുളിമൂട്ടില്‍ ഷാജിയുടെ മകള്‍ ശ്രീക്കുട്ടി (20) ആണു മരിച്ചത്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു സംഭവം. രാവിലെ കുളിമുറിയില്‍ കയറിയ ശ്രീക്കുട്ടി പുറത്തിറങ്ങാതിരുന്നതോടെ വാതില്‍ തുറന്നപ്പോള്‍ ഷവര്‍ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍ സഹപാഠികളും സ്‌കൂളിലെ ജീവനക്കാരിയും ചേര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, ശ്രീക്കുട്ടിയുടെ മരണത്തിനു കാരണം നഴ്‌സിങ് സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനമാണെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഹോസ്റ്റല്‍ മെസ്സില്‍ ഭക്ഷണം മോശമാണെന്നാരോപിച്ച് മൂന്നുമാസം മുമ്പ് ചില കുട്ടികള്‍ ഭക്ഷണത്തില്‍ വിം കലര്‍ത്തി അധ്യാപകര്‍ക്കു നല്‍കി. ഏഴു കുട്ടികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത് ശ്രീക്കുട്ടിയാണെന്നു പറയുന്നു. സംഭവത്തെ തുടര്‍ന്ന് അധികൃതരുടെ ഭാഗത്തുനിന്നു മാനസിക പീഡനമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തലയോലപറമ്പ് എസ്‌ഐ വി എസ് സുധീഷ്‌കുമാര്‍ പറഞ്ഞു. മൃതദേഹം വൈക്കത്തു നിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും പോലിസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. പുഷ്പയാണ് ശ്രീക്കുട്ടിയുടെ അമ്മ. സഹോദരങ്ങള്‍: ഗോകുല്‍, ഗോപു.
Next Story

RELATED STORIES

Share it