World

നയതന്ത്ര ചര്‍ച്ച: സന്നദ്ധത അറിയിച്ച് ഉത്തരകൊറിയ

സോള്‍: ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ച അടുത്തവാരം നടക്കും. ചര്‍ച്ച അടുത്തയാഴ്ച നടത്താമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്ന് ദക്ഷിണ കൊറിയയുടെ കൊറിയന്‍ ഏകീകരണ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി ഗ്രാമമായ പാന്‍ചുമോനിലാണ് ചര്‍ച്ച നടക്കുക. ഇരു കൊറിയകളെയും പ്രതിനിധീകരിച്ച് മൂന്നു വീതം പ്രതിനിധികളാണു ചര്‍ച്ചയ്ക്ക് എത്തുക.
ഏപ്രില്‍ അവസാനവാരം നടത്താനിരിക്കുന്ന, ഇരുകൊറിയകളും തമ്മിലുള്ള ഉച്ചകോടിക്ക് മുന്നോടിയായാണ് ചര്‍ച്ച നടക്കുന്നത്. ഉച്ചകോടിക്കായി ദിവസം കണ്ടെത്തുന്നതിനും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ പരിഗണിക്കുന്നതിനുമായി ഉന്നതതല യോഗം ചേരണമെന്ന് ദക്ഷിണകൊറിയ കഴിഞ്ഞ ദിവസം ഉത്തരകൊറിയയെ അറിയിച്ചിരുന്നു. പാന്‍ചുമോന്‍ ഗ്രാമത്തിലെ യൂനിഫിക്കേഷന്‍ പവലിയന്‍ ബില്‍ഡിങിലാണ് ചര്‍ച്ച നടക്കുക. ദക്ഷിണകൊറിയന്‍ ഏകീകരണമന്ത്രി ചോ മ്യൂങ് ഗ്യുന്‍ ഉം ഉത്തരകൊറിയന്‍ ഏകീകരണ മന്ത്രി റി സണ്‍ ഗ്വാണുമാണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്്.
ദക്ഷിണകൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തരകൊറിയ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇരുകൊറിയകള്‍ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നത്. കൊറിയന്‍ ഉച്ചകോടിക്കു ശേഷം മെയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. അതേസമയം, ദക്ഷിണകൊറിയയും യുഎസും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസം അടുത്തമാസമാണെന്നിരിക്കെ ഉത്തരകൊറിയ ഇത് എങ്ങനെ വീക്ഷിക്കുന്നു എന്നത് പ്രധാന്യമര്‍ഹിക്കുന്നു.നേരത്തേ ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നതു സംബന്ധിച്ച് ഉത്തരകൊറിയുടെ മൗനം ആശങ്കയുളവാക്കിയിരുന്നു. ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കിങ് ജോങ് ഉന്‍ അറിയിച്ചതോടെ കൊറിയന്‍ ഉപദ്വീപില്‍ സമാധാനാന്തരീക്ഷം കൈവരുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it