നടേശനോ താനോ കുലംകുത്തിയെന്ന് കാലം തെളിയിക്കും: വിഎസ്

കണ്ണൂര്‍: താനാണോ നടേശനാണോ കുലംകുത്തിയെന്നു കാലം തെളിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പയ്യാമ്പലം ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൈക്രോ ഫിനാന്‍സിന്റെ മറവില്‍ 505 കോടിയുടെ വെട്ടിപ്പ് നടത്തിയതിനാണ് താന്‍ കേസ് കൊടുത്തത്. കേസ് കൊടുത്തതിന്റെ പേരിലാണ് അദ്ദേഹം തന്നെ കുലംകുത്തിയെന്നു വിളിച്ചത്. വെള്ളാപ്പള്ളിയുടേത് ജലസമാധിയിലേക്കുള്ള പാതയാണ്. നടേശന്‍ തന്റെ രൂപത്തിന്റെ വീതിയും വിസ്താരവുമുള്ള ഫോട്ടോയാണ് ജാഥയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആണത്തമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സമത്വമുന്നേറ്റ യാത്രയുടെ പ്രചാരണബോര്‍ഡുകളില്‍നിന്ന് മാധവന്‍ നായരുടെ ഫോട്ടോ എടുത്തുമാറ്റുകയാണ്. പാര്‍ട്ടി രൂപീകരണത്തെ മാധവന്‍ നായര്‍ എതിര്‍ത്തിട്ടും ഇത് ഗൗനിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച് പ്രചാരണം നടത്തി. എന്‍എസ്എസ് കൂടെയുണ്ടെന്നു വരുത്തിത്തീര്‍ക്കാനാണിതെന്നും വിഎസ് പറഞ്ഞു.
അതേസമയം കേരളത്തിലെ ഭൂരിപക്ഷ-ന്യൂനപക്ഷ ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്നു വി എസ് തലശ്ശേരിയില്‍ ശിവഗിരി തീര്‍ത്ഥാടന യാത്ര ഉദ്ഘാടനം ചെയ്യവേ പറഞ്ഞു. നവോത്ഥാനകാലഘട്ടത്തില്‍ കേരളം നേടിയെടുത്ത മാനവിക മൂല്യങ്ങളെ മുഴുവന്‍ വെള്ളാപ്പള്ളിയും സംഘവും തകര്‍ക്കുകയാണെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it