നടുറോഡില്‍ പത്തു വയസ്സുകാരനെ അയല്‍വാസി കുത്തിക്കൊന്നു

കൊച്ചി: പട്ടാപ്പകല്‍ 10 വയസ്സുകാരനെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. പുല്ലേപ്പടി കൃഷ്ണസ്വാമി ക്രോസ് റോഡില്‍ പറപ്പള്ളി വീട്ടില്‍ ജോണിന്റെ മകന്‍ റിസ്റ്റി ജോണ്‍ (10) ആണു മരിച്ചത്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ പൊന്നാശ്ശേരി അജി ദേവസ്യ (40)യെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികരോഗത്തിനു ചികില്‍സയിലാണെന്ന് പോലിസ് പറഞ്ഞു.
ഇന്നലെ രാവിലെ 6.45ഓടെ വീടിനു സമീപത്തെ ഇടവഴിയിലാണു സംഭവം. കടയില്‍നിന്നു പാലും ബിസ്‌കറ്റും വാങ്ങി വരികയായിരുന്ന റിസ്റ്റിയെ അജി കടന്നുപിടിച്ചതിനു ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ പലവട്ടം കുത്തുകയായിരുന്നു. ഇതുകണ്ട് സമീപത്തെ വീട്ടിലെ ആനിയെന്ന സ്ത്രീ ബഹളംവച്ചെങ്കിലും അജി പിന്‍മാറിയില്ല. കഴുത്തില്‍ കുത്തേറ്റതിനാല്‍ കുട്ടിക്കു കരയാന്‍പോലും കഴിഞ്ഞില്ല.
ആനിയുടെ നിലവിളികേട്ട് റെയില്‍പ്പാളത്തിന് എതിര്‍വശത്തെ വീട്ടില്‍ നിന്ന് റിസ്റ്റിയുടെ പിതാവ് ജോണും മാതാവ് ലിനിയും സഹോദരന്‍ ഏബിളും ഓടിയെത്തിയെങ്കിലും അജിയുടെ സമീപത്തേക്കടുക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ റിസ്റ്റിയുടെ കഴുത്തില്‍ നിന്നു മാതാവാണു കത്തി വലിച്ചൂരിയത്. ഈ സമയം ജോണ്‍ ഓടിപ്പോയി തന്റെ ഓട്ടോയുമായി തിരിച്ചുവന്ന് മകനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അജിയെ പോലിസ് അറസ്റ്റ് ചെയ്തു.
ഈ മാസം 30ന് റിസ്റ്റിയുടെയും സഹോദരന്‍ ഏബിളിന്റെയും ആദ്യകുര്‍ബാന സ്വീകരണം നടക്കാനിരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്നുരാവിലെ 10ന് എറണാകുളം സെന്റ്‌മേരീസ് ബസലിക്ക പള്ളി സെമിത്തേരിയില്‍.
Next Story

RELATED STORIES

Share it