Flash News

നടിയെ ആക്രമിച്ച സംഭവം: സംവിധായകന്റെ മൊഴിയെടുക്കും ; പരാതിക്കാരിയുടെ മൊഴി വീണ്ടും രേപ്പെടുത്തി



കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ സിനിമമേഖലയിലേക്ക് വീണ്ടും അന്വേഷണം നീളുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകനില്‍നിന്ന്— പോലിസ് മൊഴിയെടുക്കും. ആക്രമണത്തിനിരയായ നടിയില്‍ നിന്നും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീണ്ടും മൊഴിയെടുത്തു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മോഷണക്കേസ് പ്രതി ജിന്‍സില്‍നിന്ന് കേസിലെ ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. യുവസംവിധായകന് ഇതുസംബന്ധിച്ച അറിവുണ്ടെന്ന് ജിന്‍സ് അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. അതേസമയം, ജിന്‍സിന്റെ പുതിയ വെളിപ്പെടുത്തല്‍ ബ്ലാക്ക്‌മെയിലിങ്ങിന്റെ ഭാഗമാണോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്. അന്വേഷണവേളയില്‍ പള്‍സര്‍ സുനി പോലിസില്‍നിന്നു മറച്ചുവച്ച വിവരങ്ങളാണ് കാക്കനാട് ജില്ലാ ജയിലില്‍ സഹതടവുകാരനായിരുന്ന ചാലക്കുടി സ്വദേശി ജിന്‍സിനോട് വെളിപ്പെടുത്തിയത്. സിനിമാരംഗത്തുള്ള ഒരാള്‍ ഏല്‍പിച്ചതനുസരിച്ചാണ് നടിയെ ആക്രമിച്ചതെന്നാണ് സുനി ജിന്‍സിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഈ വിവരം ലഭിച്ച പോലിസ് ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിജെഎം കോടതിയില്‍ ജിന്‍സിന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷനല്‍കുകയും  കോടതി ഇത് അനുവദിക്കുകയും ചെയ്തു.  കേസില്‍ പിടിയിലായ ഏഴുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിലെ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുമെന്ന് പോലിസ് അന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് രഹസ്യനീക്കം നടത്തുകയായിരുന്നു. ജിന്‍സിന്റെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയശേഷം കോടതിയുടെ അനുമതിയോടെ ഔദ്യോഗികമായി തുടരന്വേഷണം നടത്താനാണ് പോലിസിന്റെ നീക്കം. കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലിലാണ്.
Next Story

RELATED STORIES

Share it