നടിയെ ആക്രമിച്ച കേസ്: അനുബന്ധ ഹരജികളില്‍ ജൂണ്‍ 18നു വിധിപറയും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ അനുബന്ധ ഹരജികള്‍ ജില്ലാ പ്രി ന്‍സിപ്പല്‍ സെഷന്‍സ് കോടതി ജൂണ്‍ 18നു വിധിപറയും. ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം അനുവദിക്കാവുന്നതാണെന്നു കോടതി.
കേസിന്റെ വിചാരണയില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കു പുറമെ സ്വകാര്യ അഭിഭാഷകനെ അനുവദിക്കണമെന്ന നടിയുടെ ഹരജിയില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ നടിയുടെ അഭിഭാഷകനെ വയ്ക്കുന്നതിന് കോടതി അനുമതി നല്‍കി. കേസിലെ പ്രതികളായ അഭിഭാഷകര്‍ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന ഹരജികളില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. കേസിലെ രേഖകള്‍ മുഴുവന്‍ ലഭിച്ചില്ലെന്ന പ്രതി നടന്‍ ദിലീപിന്റെ ഹരജിയും നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളുടെ പകര്‍പ്പു വേണമെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഹരജിയിലും കോടതി വാദം കേട്ടു. ദൃശ്യങ്ങള്‍ കാണാന്‍ അനുമതി നല്‍കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം അനുവദിക്കാവുന്നതാണെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
അതേസമയം, നടന്‍ ദിലീപിന് നേരത്തേ ഈ ദൃശ്യങ്ങള്‍ കാണാന്‍ അങ്കമാലി കോടതി അനുമതി നല്‍കിയിരുന്നു.
നടിയുടെ വൈദ്യപരിശോധനാ റിപോര്‍ട്ടിന്റെ പകര്‍പ്പിനു വേണ്ടി മറ്റു പ്രതികളും ഹരജി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും രാജു ജോസഫും സമര്‍പ്പിച്ച വിടുതല്‍ ഹരജികളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡും ബാഗും 11ാം പ്രതിയുടെ ഓഫിസിന്റെ ഒന്നാം നിലയില്‍ നിന്നാണ് കിട്ടിയതെന്നു പ്രോസിക്യൂഷനും എന്നാല്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഓഫിസില്‍ നിന്നു കിട്ടിയത് എങ്ങനെയാണ് 11ഉം 12ഉം പ്രതികളുമായി ബന്ധമുണ്ടാവുന്നതെന്നു പ്രോസിക്യൂഷന്‍ വിശദീകരിച്ചില്ലെന്ന പ്രതിഭാഗവും വാദിച്ചു.
കേസുമായി ബന്ധപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും കോടതി ജൂണ്‍ 18നു തീര്‍പ്പാക്കും.
ദിലീപ് ആവശ്യപ്പെട്ട 16 രേഖകളുടെ പകര്‍പ്പുകളും ഫോറന്‍സിക് പരിശോധനാ ഫലത്തിന്റെ പകര്‍പ്പും പോലിസ് കൈമാറി.
കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന പള്‍സര്‍ സുനി, മാര്‍ട്ടിന്‍ (25), മണികണ്ഠന്‍ (29), വിജേഷ് (30), വടിവാള്‍ സലിമെന്ന സലിം (23), പ്രദീപ് (23) എന്നീ ആദ്യ ആറു പ്രതികളും ചാര്‍ലി തോമസ് (43), മേസ്തിരി സനില്‍ എന്ന സനില്‍കുമാര്‍ (41), വിഷ്ണു (39) എന്നിവരും ഇന്നലെ കോടതിയില്‍ ഹാജരായി.
അതേസമയം, നടന്‍ ദിലീപ്, അഭിഭാഷകരായ  പ്രദീഷ് ചാക്കോ (44), രാജു ജോസഫ് (44) എന്നിവര്‍ അഭിഭാഷകര്‍ മുഖേന അവധിക്ക് അപേക്ഷ സമര്‍പ്പിച്ചത് കോടതി സ്വീകരിച്ചു.
Next Story

RELATED STORIES

Share it