Flash News

നടിക്കെതിരായ അക്രമം : അന്വേഷണ സംഘം ദിലീപില്‍ നിന്ന് മൊഴിയെടുത്തു



കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടന്‍ ദിലീപ്, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും നീണ്ടു നിന്നത് മണിക്കൂറുകള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പള്‍സര്‍ സുനിയുടെ സഹ തടവുകരന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതിയിലാണ് മൊഴിയെടുക്കല്‍ നടന്നത്. ഇതിനൊപ്പം പള്‍സര്‍ സുനി ദിലീപിനയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്റെയും അക്രമത്തിനിരയായ നടിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുള്ളവരെ പോലിസ് ചോദ്യം ചെയ്തതായും വിവരമുണ്ട്്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയശേഷം ദിലീപിന്റെയും അപ്പുണ്ണിയുടെയും നാദിര്‍ഷായുടെയും മൊഴിയെടുക്കലും ചോദ്യം ചെയ്യലും മണിക്കൂറുകളോളം നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്ന തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ പോകുന്നുവെന്നാണ്‌പോലിസ് ക്ലബ്ബിലേക്ക് പുറപ്പെടുംമുമ്പ് നടന്‍ ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. ഉച്ചയ്ക്ക് 12.45ഓടെ ആലുവ പോലിസ് ക്ലബ്ബിലെത്തിയ ദിലീപിനെയും മാനേജരെയും നാദിര്‍ഷായെയും പ്രത്യേകം പ്രത്യേകമായാണ് മൊഴിയെടുക്കലും ചോദ്യം ചെയ്യലും നടത്തിയത്. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഏപ്രില്‍ 20നാണ് അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക്  ദിലീപ് പരാതി നല്‍കിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസില്‍ അന്വേഷണസംഘം നല്‍കിയ പ്രാഥമിക കുറ്റപത്രത്തില്‍ മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനാവാത്തതിലും സംഭവത്തിനു പിന്നിലുള്ളതായി കരുതുന്ന ഗൂഢാലോചനയിലും തുടരന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട്് മാധ്യമങ്ങളില്‍ ചിലര്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയനുസരിച്ചും അതിനുപുറമേ ബ്ലാക്ക്്‌മെയിലിങ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പോലിസ് ഇവരില്‍ നിന്നും വിവരം ശേഖരിച്ചത്. ഒന്നരക്കോടി രൂപ തന്നില്ലെങ്കില്‍ സംഭവത്തില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതി പള്‍സര്‍ സുനി  മാനേജര്‍ അപ്പുണ്ണിയെയും സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു സംവിധായകന്‍ നാദിര്‍ഷായെയും ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെക്കൂടി ചോദ്യം ചെയ്യുന്നത്. സിനിമാരംഗത്ത് തന്റെ ഇമേജും കരിയറും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും ദിലീപ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയതായാണ് സൂചന. മൊഴിയടുക്കലിനുശേഷം വേണ്ടിവന്നാല്‍ ഗൂഢാലോചനയുമായി ബന്ധെപ്പട്ട് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it