നടന്‍ ഇന്നസെന്റ് മരിച്ചെന്ന് കിംവദന്തി

തൊടുപുഴ: ഇന്നസെന്റ് മരിച്ചെന്ന കിംവദന്തി ആശയക്കുഴപ്പമുണ്ടാക്കി. നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എംപി തൊടുപുഴയില്‍ നടന്ന ഷൂട്ടിങിനിടെ കുഴഞ്ഞ് വീണു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വ്യാജ വാര്‍ത്തയാണ് കാട്ടുതീ പോലെ പരന്നത്. വെള്ളക്കടുവ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനാണ് ഇന്നസെന്റ് തൊടുപുഴയിലെത്തിയത്. ഇന്നസെന്റ് തൊടുപുഴയിലെത്തുമ്പോള്‍ ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്താറുണ്ട്. ഇന്നലെയും അതുണ്ടായി. ഇതാണ് കുഴഞ്ഞുവീണെന്ന നിലയില്‍ ആളുകളിലെത്തിയത്. ഇന്നലെ രാവിലെ 10 മണിയോടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വാര്‍ത്തയെത്തിയത്. അറിഞ്ഞവര്‍ ഇത് മറ്റുള്ളവരിലേക്ക് അയച്ചു കൊടുത്തതോടെ വാര്‍ത്ത പരന്നു. തൊടുപുഴയിലെ പ്രധാന ആശുപത്രികളിലേക്കും പത്രം ഓഫിസുകളിലേക്കെല്ലാം ഫോണ്‍ വിളികളൊഴുകി. ചിലര്‍ ഇന്നസെന്റിനെ നേരിട്ട് വിളിച്ചും വിവരം അന്വേഷിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരത്തെത്തിയ ഇന്നസെന്റ് ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതുവരെ ഫോണ്‍ വിളികള്‍ തുടര്‍ന്നു.



Next Story

RELATED STORIES

Share it