ernakulam local

നഗര മധ്യത്തില്‍ വന്‍ തീപ്പിടിത്തം

കൊച്ചി: നഗര മധ്യത്തില്‍ വന്‍ തീപ്പിടിത്തം. എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡ് സ്രാമ്പിക്കല്‍ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. ആളപയാമില്ല.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. രണ്ടു നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിര്‍മിച്ച ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ഒന്നുമുതല്‍ പത്തു വരെയുള്ള കുട്ടികള്‍ക്ക് സയന്‍സ് ലാബില്‍ ഉപയോഗിക്കുന്നതിനുള്ള പഠനോപകരണങ്ങളും പായ്ക്കിങ് കവറുകളും കംപ്യൂട്ടര്‍ പാര്‍ട്‌സുകളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇതു ഭൂരിഭാഗവും കത്തി നശിച്ചു.
തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നു. കൊടുങ്ങല്ലൂര്‍ പൂല്ലൂറ്റ് സ്വദേശി പീടികപറമ്പില്‍ പി മനോജിന്റേതാണ് സ്ഥാപനം. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മുകളില്‍ റൂഫ് നിര്‍മിച്ച് വശങ്ങള്‍ ഗ്ലാസ് ഉപയോഗിച്ച് മറച്ച് ഗോഡൗണായി ഉപയോഗിക്കുകയായിരുന്നു. പഠനോപകരണ നിര്‍മാണത്തിനുള്ള സാമഗ്രികളും പുസ്തകങ്ങളും കവറിങ് പേപ്പറുകളും കൂട്ടിയിട്ട നിലയിലുമായിരുന്നു.
സ്ഥാപനത്തിനു മുമ്പിലെ റോഡിലൂടെ പോയവരാണ് ഗോഡൗണില്‍ നിന്നു പുക ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപന ഉടമ അറിയിച്ചതനുസരിച്ച് അഗ്‌നിശമന സേന സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു.
തൃക്കാക്കര, ഏലൂര്‍, ക്ലബ് റോഡ്, ഗാന്ധിനഗര്‍ എന്നിവടങ്ങളില്‍ നിന്ന് എട്ടു യൂനിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ പ്പിടിത്തം ഉണ്ടായ ഉടനെ മഴ പെയ്തതും ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോജിത ഇടപെടലും വലിയ അപകടം ഒഴിവാക്കി. രണ്ടു മണിക്കൂറത്തെ പരിശ്രമത്തിനു ശേഷം 11.30 ഓടെയാണ് തീയണച്ചത്.
Next Story

RELATED STORIES

Share it