Kollam Local

നഗരഹൃദയത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ അധികൃതര്‍



പത്തനാപുരം: എച്ച്‌വണ്‍ എന്‍വണ്‍ പനിയുള്‍പ്പെടെ പകര്‍ച്ചാ വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും നഗരഹൃദയത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാന്‍ തയ്യാറാകാതെ അധികൃതര്‍. പൊതുമാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്തിട്ട് ആഴ്ചകളാവുന്നു. മല്‍സ്യ മാംസാവശിഷ്ടങ്ങള്‍ കുന്നുകൂടി പുഴുവരിച്ച നിലയില്‍ ദുര്‍ഗന്ധം വമിക്കുന്നത് വ്യാപാരികളെയും, പൊതുജനങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. മാലിന്യസംസ്‌കരണത്തിനായി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതും, സംസ്‌കരണത്തിനായി പ്രത്യേകസ്ഥലം കണ്ടെത്താന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്‌നം. പത്തനാപുരം എംഎല്‍എയുടെ ശ്രമഫലമായി എസ്എഫ്‌സികെയുടെ  പറങ്കിമാംതോട്ടത്തിലും,പഞ്ചായത്തിന്റെ നീലിക്കോണത്തെ വസ്തുവിലും മാലിന്യനിക്ഷേപത്തിന് ശ്രമമുണ്ടായെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. പിന്നീട് പല പ്രാവശ്യം ജനപ്രതിനിധികളുടെയും,വിവിധ വകുപ്പുദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും സാന്നിധ്യത്തില്‍ അവലോകന യോഗങ്ങള്‍ പലതവണ നടന്നെങ്കിലും മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. മാര്‍ക്കറ്റിനുള്ളില്‍ വൈദ്യുതി ഉല്‍പാദനത്തിനായി ബയോഗ്യാസ് പ്ലാന്റും, വളനിര്‍മാണത്തിനായി എയ്‌റോബിക് പ്ലാന്റും സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പാതി വഴിയില്‍ നിലച്ചു. മാര്‍ക്കറ്റിലെ വ്യാപാരികള്‍ അതാത് വ്യാപാരശാലകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആരോഗ്യ വകുപ്പും, പഞ്ചായത്തും നിര്‍ദേശം നല്‍കിയെങ്കിലും അതും പ്രായോഗികമായില്ല. മൂക്കുപൊത്താതെ മാര്‍ക്കറ്റിലും, നഗരത്തിലും നില്‍ക്കാനാകാത്ത സ്ഥിതിയാണ്. ദുര്‍ഗന്ധം കാരണം വ്യാപാരശാലകളില്‍ എത്താനും ജനം മടിക്കുന്നു. മാലിന്യനീക്കത്തിനായി മാത്രം പ്രതിമാസം നാല്‍പ്പതിനായിരം രൂപയാണ് പത്തനാപുരം പഞ്ചായത്ത് ബജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്.—പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴും പൊതുജനത്തിന്റെ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.—
Next Story

RELATED STORIES

Share it