Flash News

നഗരസഭാംഗത്തിന്റെ പരാതിയില്‍ പോലിസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

നഗരസഭാംഗത്തിന്റെ പരാതിയില്‍ പോലിസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
X


കോട്ടയം: സിപിഎം നഗരസഭാംഗത്തിന്റെ പരാതിയില്‍ പോലിസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചങ്ങനാശ്ശേരി കണ്ണന്‍ചിറയ്ക്കു സമീപം  വാടകയ്ക്ക് താമസിക്കുന്ന പുവഴാത് ഇല്ലംപളളില്‍ സുനില്‍ കുമാര്‍ (31), ഭാര്യ രേഷ്മ (27) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ  ഉച്ചകഴിഞ്ഞ് വീട്ടിലെ കിടപ്പുമുറിയില്‍ വിഷം കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. പോലിസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണ് ആത്മഹത്യ.സ്വര്‍ണപ്പണിക്കാരനായ സുനില്‍ 12 വര്‍ഷമായി ചങ്ങനാശ്ശേരി നഗരസഭാംഗമായ അഡ്വ.സജികുമാറിന്റെ സ്വര്‍ണപ്പണിക്കാരനായിരുന്നു. കഴിഞ്ഞ ദിവസം കണക്കു നോക്കിയപ്പോള്‍ നല്‍കിയ സ്വര്‍ണത്തില്‍ 400 ഗ്രാം സ്വര്‍ണത്തിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സജികുമാര്‍ സുനില്‍കുമാറിനെതിരെ ചങ്ങനാശ്ശേരി പോലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച സുനില്‍കുമാറിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് പോലിസ് ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് ക്രൂരമായി മര്‍ദിയ്ക്കുകയും ചെയ്തതായി സുനില്‍കുമാര്‍ ബന്ധുക്കളോട് പറയുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകീട്ട്  നാലു മണിക്ക് മുമ്പ് എട്ട് ലക്ഷം രൂപ പരാതി നല്‍കിയ സജികുമാറിനും കൈമാറണമെന്ന് പോലിസ് പറഞ്ഞുവെന്നും ഇത് നല്‍കാന്‍  നിര്‍വാഹമില്ലാത്തിനായ് ആത്മഹത്യ ചെയ്യുകയാണെന്നും സുനില്‍കുമാര്‍ ജ്യേഷ്ഠന്‍ അനിലിനെ ഫോണില്‍ വിളിച്ചു അറിയിച്ചതായി അനില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അരകിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന അനില്‍ ഓടി ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക് തള്ളി തുറന്ന് അകത്തു കയറിയപ്പോള്‍ ഇരുവരും കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസുകളിലായി ലായനി കലക്കി വച്ച നിലയിലും കണ്ടിരുന്നു. സഹോദരന്‍ അനില്‍ ഉടന്‍ തന്നെ വാകത്താനം പോലിസില്‍ വിവരം അറിയിച്ചു വാകത്താനം എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസ് വീട്ടിലെത്തി അനിലുമായി ചേര്‍ന്ന് ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചതായി പോലിസ് പറഞ്ഞു. മോഷണം കുറ്റം ആരോപിച്ചു പോലിസ് നടത്തിയ മര്‍ദനം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധിയാളുകള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ തടിച്ചു കൂടി.ആരോപണവിധേയനായ എസ്‌ഐയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചങ്ങനാശ്ശേരി പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചും ഉപരോധവും നടത്തി. സ്‌റ്റേഷനു മുമ്പില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചങ്ങനാശ്ശേരി താലൂക്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വാകത്താനം സിഐ മനോജ്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് സുരേഷ്‌കുമാര്‍, സിഐ കെ പി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തി.സംഭവത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി എസ്‌ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നല്‍കി.
Next Story

RELATED STORIES

Share it