ദേശീയപാത: സര്‍വകക്ഷി തീരുമാനം പ്രശ്‌നം സങ്കീര്‍ണമാക്കുന്നു

മലപ്പുറം: ദേശീയപാതാ സര്‍വകക്ഷി യോഗത്തില്‍ പ്രതിസന്ധികള്‍ പരിഹരിക്കുകയല്ല, മറിച്ച് കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഉണ്ടായിട്ടുള്ളതെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസും സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ പി കെ പ്രദീപ് മേനോനും കുറ്റപ്പെടുത്തി.
2017ലെയും 2013ലെയും അലൈന്‍മെന്റുകള്‍ താരതമ്യപ്പെടുത്തി നഷ്ടങ്ങളുടെ എണ്ണം കണ്ടെത്താനുള്ള തീരുമാനം ഇരകളെ രണ്ടു ചേരിയിലാക്കാനും ഭിന്നത രൂക്ഷമാക്കാനുമാണു സഹായിക്കുക. ഇതു വലിയ സംഘര്‍ഷങ്ങളിലേക്കു നയിക്കും. ഇരകളുടെ സംഘടനകളെ പുറത്തു നിര്‍ത്തി 2010 ഏപ്രില്‍ 17നു നടന്ന രണ്ടാം സര്‍വകക്ഷി യോഗത്തില്‍ 45 മീറ്റര്‍ ചുങ്കപ്പാതാ വികസനത്തിനു തീരുമാനമെടുത്തവര്‍ മാത്രം കൂടിയിരുന്ന് ചര്‍ച്ച നടത്തിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പിടിവാശികള്‍ മാറ്റിവച്ച് പ്രശ്‌നത്തിലുള്‍പ്പെട്ട യഥാര്‍ഥ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it