Alappuzha local

ദേശീയപാതാ വികസനം: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് സംബന്ധിച്ച്  ഉയര്‍ന്ന ജില്ലയില്‍ നിന്നുള്ള  പരാതികള്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി  ജി സുധാകരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ കൂടിയ യോഗം അവലോകനം ചെയ്തു.  നിലവിലുള്ള ദേശീയപാതയുടെ  മധ്യഭാഗത്തുനിന്ന് ഇരുവശങ്ങളിലേക്കും തുല്യ അകലത്തില്‍ എന്നതാണ് സര്‍ക്കാരിന്റെ അലൈന്‍മെന്റ് സംബന്ധിച്ചുള്ള  അടിസ്ഥാന  നയമെന്ന് മന്ത്രി വ്യക്തമാക്കി.ആലപ്പുഴ നിന്ന് ഗൗരവമുള്ള വലിയ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
വണ്ടാനം,  തുമ്പോളി മുതല്‍ കൊമ്മാടി വരെ, ചേപ്പാട്,  കൃഷ്ണപുരം എന്നിവിടങ്ങളില്‍ നിന്ന് പരാതികള്‍  ലഭിച്ചിട്ടുണ്ട്.  ഇവ പരിശോധിച്ച് ന്യായമായ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരാതിയുണ്ടായ ഭാഗങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കും. പരാതിയുടെ നിജസ്ഥിതി വിലയിരുത്തിയ ശേഷം നടപടിയെടുക്കും.  ഈ സംഘത്തോടൊപ്പം ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.റെയില്‍വേ,  സമുദ്രം, നദി, ആരാധനാലയങ്ങളുടെ കേന്ദ്ര സ്ഥാനം എന്നിവിടങ്ങള്‍ക്ക് മാത്രമാണ്  വ്യവസ്ഥയില്‍ ഒഴിവ് നല്‍കിയിട്ടുള്ളത്. സാമാന്യം നല്ല വിലയാണ് ദേശീയപാതയ്ക്ക് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it