wayanad local

ദുരിതക്കിടക്കയില്‍ മോചനം കാത്ത് മണികണ്ഠന്‍

മീനങ്ങാടി: അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ എസ് മണികണ്ഠന് (36) ദുരിതങ്ങള്‍ക്കിടയില്‍ നിന്നു രക്ഷ നേടാന്‍ സുമനസ്സുകളുടെ സഹായം വേണം. കുട്ടിരായിന്‍ പാലത്തിനടുത്ത് ശ്രീപുരം വീട്ടില്‍ സെല്‍വരാജിന്റെ മകനാണ് മണികണ്ഠന്‍. ഒന്നര വര്‍ഷത്തിലേറെയായി കിടക്കയില്‍ ജീവിതം തള്ളിനീക്കുകയാണ്. ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും അമ്മയും അടങ്ങുന്ന കുടുംബം. ഇതോടെ നിരാലംബരായി. മണികണ്ഠന്റെ ചികില്‍സയും കുടുംബത്തിന്റെ നിത്യച്ചെലവും ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നത്.
ഓട്ടോ ഡ്രൈവറായിരുന്ന മണികണ്ഠന്റെ ജീവിതം തകര്‍ത്തത് ഒന്നര വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ്്. നട്ടെല്ല് പൊട്ടി. ഞരമ്പുകള്‍ക്കും കേടുപറ്റി. ചികില്‍സയ്ക്കും മറ്റുമായി ഇതിനോടകം രണ്ടര ലക്ഷം ചെലവായി. പ്രാഥമികാവശ്യങ്ങള്‍ക്ക് ട്യൂബ് ഇട്ടിരിക്കുകയാണ്. തുടര്‍ ചികില്‍സ നടത്തിയാല്‍ എഴുന്നേറ്റ് നടക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഒന്നരമാസം മുമ്പ് മണികണ്ഠനെ സന്ദര്‍ശിച്ചിരുന്നു. നാലു വയസ്സുള്ള മകള്‍ ഹര്‍ഷിനി മീനങ്ങാടി ഗവ. സ്‌കൂളില്‍ യുകെജിയിലാണ്. സ്‌കൂള്‍ അധികൃതര്‍ വണ്ടിക്കൂലിയും ഫീസും ഒഴിവാക്കി നല്‍കിയതിനാല്‍ കുഞ്ഞിന്റെ പഠനം മുടങ്ങുന്നില്ലെന്നതാണ് കിടപ്പിലും മണികണ്ഠന്റെ ആശ്വാസം. കുട്ടിരായിന്‍ പാലത്തിനടുത്തെ പുറംപോക്കിലാണ് ഇവരുടെ താമസം. പുറംപോക്കായതിനാല്‍ വീട് വിറ്റ് ചികില്‍സയ്ക്ക് പണം കണ്ടെത്താനും സാധിക്കുന്നില്ല. മീനങ്ങാടിയിലെ മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളിക്കാര്‍ പിരിവെടുത്ത് ഇടയ്ക്കിടെ സഹായിക്കും. ജാതി ആനുകൂല്യത്തിന് അര്‍ഹതയില്ലാത്തതിനാല്‍ അത്തരത്തിലുള്ള സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല.
എഴുന്നേല്‍ക്കാനായാല്‍ എന്തെങ്കിലും ജോലി ചെയ്തു കുടുംബം പോറ്റാമെന്ന പ്രതീക്ഷ ഈ യുവാവ് കൈവെടിയുന്നില്ല. അതിന് സുമനസ്സുകളുടെ കരുണ വേണം. ഇതിനായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു. മീനങ്ങാടി ഫെഡറല്‍ ബാങ്ക് ശാഖയില്‍ എസ്ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍:17710100051510.
Next Story

RELATED STORIES

Share it