ദുരഭിമാനക്കൊല: നാലുപേര്‍ കൂടി പിടിയില്‍

ഡിണ്ടിഗല്‍(തമിഴ്‌നാട്): സവര്‍ണ ജാതിക്കാരിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ കൂടി പോലിസ് പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവ് ചിന്നസ്വാമി കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ കീഴടങ്ങിയിരുന്നു.
ഇന്നലെ അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ മാതാവും പെടുന്നു. പോലിസ് പിടികൂടിയ മണികണ്ഠന്‍ എന്നയാള്‍ ചിന്നസ്വാമി കോടതിയില്‍ കീഴടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നയാളാണ്. കുമരലിംഗം സ്വദേശി വേലുസ്വാമിയുടെ മകന്‍ ശങ്കറി(23)നെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം തിരുപൂര്‍ ജില്ലയിലെ ഉദുമാന്‍പേട്ടയില്‍ കൊലപ്പെടുത്തിയത്. ശങ്കറിന്റെ ഭാര്യ കൗസല്യ(19)യെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമികളുടെ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ആളുകള്‍ നോക്കിനില്‍ക്കെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ പിതാവ് ചിന്നസ്വാമിയാണെന്ന് കൗസല്യ മാധ്യമങ്ങളോടു പറഞ്ഞു. അക്രമികളെ തിരിച്ചറിയാന്‍ തനിക്കു കഴിയുമെന്ന് അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it