Flash News

ദുബായില്‍ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു

ദുബായില്‍ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു
X
ദുബായ്: അടുക്കളയില്‍ ആരാദ്യം പാചകം ചെയ്യുമെന്ന തര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നുവെന്ന് കേസ്. ലേബര്‍ ക്യാംപില്‍ ഇത്തരമൊരു സംഭവം ഉണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ദുബായ് പൊലിസ് സ്ഥലത്തെത്തി. 29 വയസുള്ള ഏഷ്യന്‍ സ്വദേശിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ റഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



അല്‍ ഖ്വാസ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയ 2ലെ ലേബര്‍ ക്യാംപിലാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 23 വയസുള്ള ഇന്ത്യക്കാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു പിടിച്ചുവച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലിസ് കണ്ടെത്തി. കൊല്ലപ്പെട്ട വ്യക്തിയും കൃത്യം നടത്തിയ ആളും തമ്മില്‍ വരാന്തയില്‍ ശക്തമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നത് കണ്ടുവെന്ന് പാക്കിസ്ഥാന്‍ സ്വദേശിയായ സൂപ്പര്‍വൈസര്‍ പൊലിസിനോട് പറഞ്ഞു.

ഒരാളുടെ നിലവിളി കേട്ടുവെന്നും ചെന്നു നോക്കിയപ്പോള്‍ മരിച്ച വ്യക്തി രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ലേബര്‍ ക്യാംപിന്റെ ചുമതലയുള്ള വ്യക്തി പറഞ്ഞു. മരിച്ചയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കുത്തേറ്റിരുന്നു. അടുക്കളയില്‍ ആദ്യം ആരു പാചകം ചെയ്യുമെന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് പ്രതി പൊലിസിനോട് പറഞ്ഞത് എന്നാണ് വിവരം. മരിച്ച വ്യക്തിയും പ്രതിയും രണ്ടുമാസം മുന്‍പുവരെ സുഹൃത്തുക്കളായിരുന്നു. പിന്നീട്, മദ്യപിച്ച് ഇരുവരും തമ്മില്‍ തെറ്റുകയും പരസ്പരം മിണ്ടാതിരിക്കുകയും ആയിരുന്നുവെന്ന് ഒപ്പം താമസിക്കുന്നവര്‍ പറഞ്ഞു.

സംഭവ ദിവസം ഇരുവരും തമ്മില്‍ അടുക്കളയില്‍ വച്ച് വലിയ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഏഷ്യക്കാരന്‍ ശുചിമുറിയില്‍ പോയി തിരികെ വന്നു. അപ്പോള്‍ ഇന്ത്യക്കാരന്‍ ഇയാളെ ആക്രമിച്ചു. ഈ സമയം കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏഷ്യക്കാരനും തിരികെ ആക്രമിച്ചു. ഈ കത്തി തട്ടിപ്പറിച്ചാണ് ഇന്ത്യക്കാരന്‍ കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം തന്നെ പ്രതി യുഎഇ വിടാന്‍ ഒരുങ്ങിയിരുന്നു.
Next Story

RELATED STORIES

Share it