ദലിത് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

രാജാക്കാട് (ഇടുക്കി): ശാന്തന്‍പാറയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ചതുരംഗപ്പാറ ക്ലാമറ്റം വീട്ടില്‍ ശാന്തമ്മയുടെ മകള്‍ റീന(22)യാണു സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്നു മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവ് ചതുരംഗപ്പാറ ചന്ദ്രവിലാസം വിഷ്ണു, ഇയാളുടെ പിതാവ് ജയകുമാര്‍, മാതാവ് മിനി എന്നിവര്‍ക്കെതിരേ ശാന്തന്‍പാറ പോലിസില്‍ രേഖാമൂലം പരാതിയും നല്‍കി. വെള്ളിയാഴ്ചയാണു സംഭവം. നിര്‍ധന ദലിത് വിഭാഗത്തില്‍പ്പെട്ട ശാന്തയുടെ രണ്ടു മക്കളില്‍ ഇളയവളാണു റീന. ശാന്തയുടെ ഭര്‍ത്താവ് ജോര്‍ജ് ഏതാനും വര്‍ഷം മുമ്പ് രോഗം ബാധിച്ചു മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബുദ്ധിമാന്ദ്യമുള്ള മൂത്തമകള്‍ വീണയെയും റീനയെയും കന്നുകാലി വളര്‍ത്തിയും കൂലിപ്പണിയെടുത്തുമാണു വളര്‍ത്തിയത്. മൂന്നാര്‍ ഗവ. കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്നതിനിടെ റീന സമീപവാസിയായ വിഷ്ണുവുമായി പ്രണയത്തിലാവുകയും ഏഴുമാസം മുമ്പ് ഇരുവരും വിഷ്ണുവിന്റെ വീട്ടില്‍ ഒരുമിച്ചുജീവിക്കാനാരംഭിക്കുകയും ചെയ്തു. സവര്‍ണസമുദായത്തില്‍പ്പെട്ട ഭര്‍തൃവീട്ടുകാര്‍ യുവതിയെ ജാതിയുടെയും സമ്പത്തിന്റെയും പേരില്‍ ചീത്തപറയുകയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി മാതാവ് ശാന്തയും അയല്‍വാസികളും ആരോപിച്ചു. 10 ദിവസം മുമ്പ് ഭര്‍തൃപിതാവുമായി വഴക്കുണ്ടായി യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോന്നിരുന്നു. എന്നാല്‍, ഭര്‍ത്താവ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചയോടെ യുവതി വീണ്ടും വീട്ടില്‍ മടങ്ങിയെത്തി. തിരക്കിയപ്പോള്‍ വിഷ്ണു മര്‍ദിച്ചതായും താലിമാല പൊട്ടിച്ചെറിഞ്ഞതായും പറഞ്ഞു. തുടര്‍ന്ന് കിടപ്പുമുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഇതിനിടെ വീട്ടിലെത്തിയ വിഷ്ണു വിവരമറിഞ്ഞ് മുറിയുടെ ജനല്‍ച്ചില്ല് പൊട്ടിച്ചുനോക്കിയപ്പോള്‍ റീന തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പശുവിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അപകടം സംഭവിച്ചതാണെന്നാണു വിഷ്ണുവിന്റെ സഹോദരന്‍ ഡോക്ടറോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് യുവതി മരിച്ചത്. യുവതിയുടേതെന്ന പേരില്‍ ഒരു ആത്മഹത്യാക്കുറിപ്പ് വിഷ്ണു കാണിച്ചിരുന്നു. എന്നാല്‍, ഇതു മകളുടെ കൈപ്പടയില്‍ ഉള്ളതല്ലെന്ന് മാതാവ് പറയുന്നു. അതേസമയം, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ യഥാസമയം നടത്തുന്നതില്‍ പോലിസ് കൃത്യവിലോപം വരുത്തിയെ ന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മരണവിവരം ശാന്തന്‍പാറ പോലിസില്‍ അറിയിച്ചെ ങ്കിലും അന്നേദിവസം പോലി സ് ആശുപത്രിയില്‍ എത്തിയില്ല. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാവാന്‍ വീണ്ടും വൈകി. മരണം നടന്ന് 30 മണിക്കൂറിനു ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയത്. പരാതി നല്‍കിയിട്ടും പ്രതികളായ വിഷ്ണുവിനെയോ ഇയാളുടെ പിതാവ് ജയകുമാറിനെയോ ചോദ്യംചെയ്യാനോ കസ്റ്റഡിയിലെടുക്കാ നോ പോലിസ് തയ്യാറാവാത്തതില്‍ ദുരൂഹതയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നതാധികാരികള്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണിവര്‍.
Next Story

RELATED STORIES

Share it