ദലിത് പ്രക്ഷോഭങ്ങളുടെ ബാക്കിപത്രം

കെ  കെ  കൊച്ച്
ഇന്ത്യന്‍ ജനതയിലെ വിവിധ സാമൂഹിക(ജാതി) വിഭാഗങ്ങളില്‍ ദലിതരാണ് ഏറെ പിന്നില്‍ നില്‍ക്കുന്നത്. ഏകദേശം 20 ശതമാനത്തിലധികം ജനസംഖ്യയുള്ള ഈ ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയ്ക്ക് അടിസ്ഥാനം ഭൂവുടമസ്ഥതയില്ലായ്മ, തൊഴില്‍മേഖലകളിലെ കുറഞ്ഞ വേതനം, സര്‍വീസ് രംഗത്തെ അവസരസമത്വ നിഷേധം, വിദ്യാഭ്യാസമേഖലയിലെ അവഗണനയും വിവേചനവും എന്നിങ്ങനെ കാരണങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. മുന്‍ചൊന്ന കാര്യങ്ങളില്‍ ഒന്നിനെയോ ഒന്നാകെയോ ചൂണ്ടിക്കാട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ ദലിതരുടെ ബന്ദോ ഹര്‍ത്താലോ നടന്നിട്ടില്ല. വിവിധ ദലിത് സംഘടനകള്‍ ഒറ്റപ്പെട്ട സമരങ്ങള്‍ നടത്താറുണ്ടെങ്കിലും ഒരു ഏകീകൃത സംഘടന, നേതൃത്വം എന്നിവയുടെ അഭാവത്തില്‍ സമരങ്ങള്‍ ഭരണാധികാരികളുടെയോ ജനങ്ങളുടെയോ ശ്രദ്ധയാകര്‍ഷിച്ചിരുന്നില്ല.
എന്നാല്‍, 2018 ഏപ്രില്‍ 2നു നടന്ന ഭാരത് ബന്ദും 9നു നടന്ന സംസ്ഥാന ഹര്‍ത്താലും മുന്‍കാല പ്രക്ഷോഭങ്ങളില്‍നിന്നു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഒരു നേതാവിന്റെയോ സംഘടനയുടെയോ ആഹ്വാനമില്ലാതെ, രാജ്യത്തുടനീളമുള്ള ചെറുതും വലുതുമായ സംഘടനകള്‍ സ്വാത്മപ്രചോദിതരായി ഏകോപിതരാവുകയും വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സ്വഭാവമുള്ള പ്രക്ഷോഭങ്ങള്‍ക്കു രൂപംകൊടുക്കുകയും ചെയ്തു. ഇപ്രകാരമൊരു മുന്നേറ്റത്തിന് ആധാരമായത് ഭൗതിക ജീവിതം മെച്ചപ്പെടുത്താനുതകുന്ന ഭൂമി, തൊഴില്‍, സംവരണം എന്നിവയായിരുന്നില്ല, മറിച്ച് 1989ലെ പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമം ഭേദഗതി ചെയ്ത സുപ്രിംകോടതി വിധിയാണ്. വാസ്തവത്തില്‍ ഈ നിയമം കുറ്റമറ്റതല്ല. ഒട്ടേറെ പഴുതുകളുള്ളതിനാല്‍ കുറ്റവാളികള്‍ക്ക് അനായാസം രക്ഷപ്പെടാന്‍ കഴിയുന്നതാണ്. എങ്കിലും നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരേ ദലിതര്‍ അണിനിരക്കാന്‍ കാരണം നിയമാവകാശങ്ങളുടെ സവിശേഷതയാണ്.
ഭരണഘടനാവകാശങ്ങളും നിയമ പരിരക്ഷകളും രൂപംകൊള്ളുന്നത് രാഷ്ട്രീയ സമരങ്ങളിലൂടെ ഭരണകൂട അധീശത്വശക്തികളെ ജനങ്ങള്‍ ദുര്‍ബലമാക്കുമ്പോഴാണ്. കൊളോണിയല്‍ വിരുദ്ധ സമരകാലത്ത് ഇന്ത്യന്‍ ജനത കൈവരിച്ച രാഷ്ട്രീയവിജയമാണു ഭരണഘടനയെങ്കില്‍ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കീഴാള വിഭാഗങ്ങള്‍ക്ക് അനുകൂലമായ വിവിധ വകുപ്പുകള്‍ ആഭ്യന്തര മേധാവിത്വത്തിനെതിരായ സമരങ്ങളില്‍നിന്നാണു സൃഷ്ടിക്കപ്പെട്ടത്. ഇപ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകളുടെയും നിയമാവകാശങ്ങളുടെയും ആത്യന്തിക ലക്ഷ്യം രാഷ്ട്രത്തിനുള്ളിലെ പൗരത്വമാണ്. ജൂതന്മാരുടെ നിയമാവകാശങ്ങള്‍ റദ്ദാക്കിയതിനോടൊപ്പം പുതിയ നിയമങ്ങള്‍ നിര്‍മിച്ചാണ് ഹിറ്റ്‌ലര്‍ക്കുപോലും വംശഹത്യകള്‍ നടത്താന്‍ കഴിഞ്ഞത്. ചരിത്രത്തിലുടനീളം ഇത്തരം അനുഭവങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നിയമാവകാശങ്ങളെ ജനങ്ങള്‍ ജീവല്‍പ്രശ്‌നങ്ങളായി കണക്കാക്കുന്നത്. ഈ ചരിത്രാനുഭവമാണ് ദലിതരെ ഭാരത് ബന്ദിലേക്കും സംസ്ഥാന ഹര്‍ത്താലിലേക്കും നയിച്ചതെന്നാണു വായിച്ചെടുക്കേണ്ടത്.
മുകളില്‍ കൊടുത്തിരിക്കുന്നതില്‍നിന്നു ഭിന്നമായൊരു അനുഭവവും ദലിതര്‍ക്കുണ്ട്. പൊരുതിനേടിയ നിയമാവകാശങ്ങളുടെ പരിരക്ഷ നഷ്ടപ്പെട്ടതിലൂടെയാണു കേരളത്തില്‍ ആദിവാസികള്‍ കൂടുതല്‍ നിരാശ്രിതരും വംശനാശത്തിനു വിധിക്കപ്പെട്ടവരുമായിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള ആദിവാസികള്‍ ബ്രിട്ടിഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും നടത്തിയ രക്തരൂഷിതമായ കലാപങ്ങളിലൂടെയാണു ഭരണഘടനാവകാശങ്ങളും നിയമപരിരക്ഷകളും കൈവരിച്ചത്. ഇന്ത്യാ ചരിത്രത്തിലുടനീളം നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി 1960-70കളില്‍ ത്രിപുരയില്‍ നടന്ന ആദിവാസി കലാപത്തിന്റെ ഫലമായാണ് 1975ല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാനുള്ള നിയമം നിലവില്‍ വരുന്നത്.
കേരളത്തില്‍ സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ നിയമം ദീര്‍ഘകാലം നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് 1985ല്‍ ഡോ. നല്ലതമ്പി തേര ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണു നടപടികള്‍ ആരംഭിക്കുന്നത്. ഇതിനെതിരേ കര്‍ഷകരെന്ന പേരില്‍ കൈയേറ്റക്കാരുടെയും അവരെ പിന്താങ്ങുന്ന രാഷ്ട്രീയനേതൃത്വത്തിന്റെയും നിര ഉയര്‍ന്നുവരുകയും നിയമം നടപ്പാക്കാതിരിക്കാനുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ആദിവാസി സംഘടനകളാവട്ടെ, ഭരണഘടനാവകാശങ്ങളും നിയമപരിരക്ഷകളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അണിനിരന്നതോടെ കൈയേറ്റക്കാരും ആദിവാസികളുമായുള്ള സാമൂഹികമായ വേര്‍തിരിവു രൂപംകൊള്ളുകയായിരുന്നു. അതേസമയം, ദലിത്, ദലിത് ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ ആദിവാസികള്‍ക്കനുകൂലമായി പ്രക്ഷോഭരംഗത്തേക്കു കടന്നുവന്നതോടെ ദലിത് എന്ന പരിപ്രേക്ഷ്യം ആദിവാസികള്‍ക്കും സ്വീകാര്യമാവുകയായിരുന്നു. ഇത്തരം പ്രശ്‌നവല്‍ക്കരണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്ന ഇടത്-വലതു മുന്നണി ഗവണ്‍മെന്റുകള്‍ ഭരണഘടനയുടെ 9ാം ഷെഡ്യൂളില്‍പെടുത്തിയ നിയമം ഭേദഗതി ചെയ്ത് ഇല്ലാതാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ആരംഭിച്ചു. സര്‍ക്കാരിന്റെയും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഘടിത പ്രവര്‍ത്തനങ്ങളെ ദലിത്-ആദിവാസി ജനതകള്‍ എതിര്‍ത്തപ്പോഴാണ് 1975ലെ നിയമം നടപ്പാക്കിയാല്‍ 13,500 ഏക്കര്‍ ഭൂമി മാത്രമായിരിക്കും ലഭിക്കുകയെന്നും ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിനല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി കെ ജാനു, എം ഗീതാനന്ദന്‍, സണ്ണി എം കപിക്കാട് എന്നിവരുടെ മുന്‍കൈയില്‍ 2000ല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ കുടില്‍കെട്ടല്‍ സമരം ആരംഭിക്കുന്നത്. സമരം നയിച്ചവര്‍ ആദിവാസികളുടെ ഭൂരാഹിത്യവും പട്ടിണിമരണങ്ങളും ചൂണ്ടിക്കാട്ടി 1975ലെ നിയമത്തെ തള്ളിക്കളയുകയായിരുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. വാസ്തവത്തില്‍ 1975ലെ നിയമം നിലനിര്‍ത്തിക്കൊണ്ടോ അതിന്റെ അന്തസ്സത്തയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടോ പുതിയൊരു നിയമനിര്‍മാണത്തിനു വാദിക്കുകയുണ്ടായില്ല. തന്മൂലം സംഭവിച്ചതെന്താണ്?
75ലെ നിയമത്തെ ആസ്പദമാക്കി സര്‍ക്കാരും സമരസമിതിയും ഉണ്ടാക്കിയ കരാറിലൂടെ ആദിവാസികള്‍ക്ക് ഒരേക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും കരാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടോ ഭൂവുടമസ്ഥതയ്ക്കു വേണ്ടിയോ കോടതികളെ സമീപിക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണു യാഥാര്‍ഥ്യം. അതുകൊണ്ടാണ് നിയമപരിരക്ഷയില്ലാത്ത കരാര്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നത്. ആദിവാസികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണത്തിന്റെ അഭാവത്തില്‍ സംഭവിച്ചതെന്താണ്? കുടിയേറ്റ മേഖലകളില്‍ ഡെമോക്ലസിന്റെ വാളുപോലെ തൂങ്ങിക്കിടന്ന ആദിവാസി നിയമം അഴിച്ചുമാറ്റപ്പെട്ടതോടെ കൈയേറ്റക്കാര്‍ സുരക്ഷിതരായി മാറി. ആദിവാസികളാവട്ടെ, ഭൂവുടമസ്ഥതയെന്ന ഏകമുഖാവകാശത്തില്‍ കേന്ദ്രീകരിച്ചതോടെ സംവരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള സാമൂഹികാവകാശങ്ങളില്‍ നിന്നു സ്വയം ബഹിഷ്‌കൃതരായി. ഇതാണു വര്‍ത്തമാനകാല ആദിവാസി ജീവിതത്തെ കൂടുതല്‍ ദുരന്തപൂര്‍ണമാക്കിയത്. ഭരണഘടനാവകാശങ്ങളും നിയമപരിരക്ഷകളുമാണ് ദലിതരുടെ സാമൂഹികവും സാമുദായികവുമായ നിലനില്‍പിന് ആധാരമെന്നാണു ഭാരത് ബന്ദും സംസ്ഥാന ഹര്‍ത്താലും തെളിയിക്കുന്നത്. ഈ പാഠം വിസ്മരിച്ചാല്‍ നാമോരോരുത്തരെയും ചരിത്രം കുറ്റക്കാരെന്നു വിധിക്കും.                              ി
Next Story

RELATED STORIES

Share it