Flash News

ദലിതരെ അടിച്ചമര്‍ത്താനുള്ള നീക്കം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആഘോഷിച്ച ദലിതുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അപലപിച്ചു. തികച്ചും ആസൂത്രിതമായ ആക്രമണമാണ് നടന്നിരിക്കുന്നത്. മറാത്തികളെ ദലിതുകള്‍ക്കെതിരേ തിരിച്ചുവിട്ട് അവരെ അടിച്ചമര്‍ത്താനുള്ള ഹിന്ദുത്വ ശക്തികളുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അക്രമകാരികളെ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പോലിസിനുമുണ്ടായ വീഴ്ചയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒത്തുകൂടിയവരില്‍പ്പെട്ട ഒരാളുടെ മരണത്തിനും വ്യാപകമായ അക്രമസംഭവങ്ങള്‍ക്കും ഇടയാക്കിയത്. നിരായുധരായ ജനക്കൂട്ടത്തെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാതെ, ജിഗ്നേഷ് മേവാനി, ഉമര്‍ ഖാലിദ് തുടങ്ങിയവരടക്കമുള്ള നിരപരാധികളെ കള്ളക്കേസില്‍ കുടുക്കാനാണ് പോലിസ് ശ്രമിക്കുന്നത്. 2014ല്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നതുമുതല്‍ ദലിതുകള്‍ക്കെതിരേയുള്ള  അക്രമങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ചത്ത പശുവിന്റെ തോലുരിച്ച ദലിത് തൊഴിലാളികള്‍ ഗുജറാത്തില്‍ നിഷ്ഠുരമായി ആക്രമിക്കപ്പെട്ടു. ഹരിയാനയില്‍ മേല്‍ജാതിക്കാര്‍ ദലിത് കുട്ടികളെ ജീവനോടെ ചുട്ടെരിച്ചു. ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദലിത് വൃദ്ധനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്നതടക്കമുള്ള സംഭവങ്ങള്‍ രാജ്യത്ത് തുടരുകയാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചവരെ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടയ്ക്കുന്നു. ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്ത ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇപ്പോഴും ജയിലിലാണ്. കൊറഗാവ് യുദ്ധവാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തവരെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും  പൗരാവകാശങ്ങള്‍ക്കും മാന്യതയ്ക്കുംവേണ്ടി ദലിത് സമൂഹം നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും തയ്യാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ  ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it