wayanad local

ദമ്പതികളെ ഊരുവിലക്കിയ സംഭവം; മാതാപിതാക്കള്‍ക്കും പരസ്യ ഭ്രഷ്ട്



മാനന്തവാടി: ഊരുവിലക്കും ഭ്രഷ്ടും ഏര്‍പ്പെടുത്തി മാനന്തവാടി എരുമത്തെരുവിലെ അരുണ്‍-സുകന്യ ദമ്പതികളുടെ ജീവിതം ദുരിതത്തിലാക്കിയ സംഭവം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ദമ്പതികളെ സഹായിച്ചുവെന്നാരോപിച്ച് ഇരുവരുടെയും മാതാപിതാക്കളെയും സഹോദരങ്ങളെയും കഴിഞ്ഞ ദിവസം സമുദായം ഭ്രഷ്ട് ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സുകന്യയുടെ പിതാവിന്റെ 95 വയസ്സിലേറെ പ്രായമുള്ള അമ്മയെ സഹോദരങ്ങള്‍ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. പ്രായമായ അമ്മയെ കാണാനെത്തിയ സുകന്യയുടെ മാതാവ് സുജാതയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. സമുദായ ഭ്രഷ്ടായതിനാല്‍ അമ്മയെ സന്ദര്‍ശിക്കാന്‍ പാടില്ലെന്നും അമ്മ മരിച്ചാല്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കാനില്ലെന്നും ഭീഷണിപ്പെടുത്തിയാണ് വീട്ടുകാര്‍ സുജാതയെ മടക്കിയയച്ചത്. പരസ്യമായ ഊരുവിലക്കും ഭ്രഷ്ടും തങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്വന്തം അമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത വിധം സാമൂഹിക ഭ്രഷ്ടിന് ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് സുജാത-ഗോവിന്ദരാജ് ദമ്പതികള്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് നേരില്‍ കണ്ട് പരാതി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്ന് സംസ്ഥാന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹിക നീതിവകുപ്പ് അന്വേഷിക്കുന്ന കേസില്‍ എത്രയും പെട്ടെന്നു നടപടികളുണ്ടാവണമെന്നും ഭ്രഷ്ടുള്‍പ്പെടെ അന്വേഷിക്കണമെന്നും ചൂണ്ടിക്കാണിച്ച് ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഊരുവിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അഡ്വ. ടി മണിക്കെതിരേ കൂടുതല്‍ വകുപ്പുകള്‍ കൂടിച്ചേര്‍ക്കാനുള്ള അപേക്ഷ മാനന്തവാടി പോലിസ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മുമ്പാകെ നല്‍കി. നിലവില്‍ 506 (1), 509, 34 ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അശ്ലീലച്ചുവയോടെ സംസാരിച്ച് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന 354 എ (1), (4) പ്രകാരമുള്ള വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിനാണ് പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ ആകെ ആറു പ്രതികളാണുള്ളത്. നാലര വര്‍ഷമായി അനുഭവിക്കുന്ന ഊരുവിലക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടും പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കം വിഷയത്തില്‍ ഇടപെട്ട ശേഷവും തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതിനാല്‍ തന്നെ പ്രത്യക്ഷസമരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും അരുണും സുകന്യയും പറഞ്ഞു.
Next Story

RELATED STORIES

Share it