ദമ്പതികളും കുഞ്ഞും മരിച്ചനിലയില്‍

കല്‍പ്പറ്റ: കേണിച്ചിറ ആശാന്‍കവല അണ്ണാംവയലില്‍ യുവദമ്പതികളെയും രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതാരത്ത് അനൂപ് (32), ആനി (24), മകള്‍ ആന്‍ റോസ് എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഇന്നലെ രാവിലെ കണ്ടത്.
സീലിങ്ങിലെ കൊളുത്തില്‍ തുണിയില്‍ തൂങ്ങിയ നിലയിലായിരുന്നു അനൂപിന്റെ മൃതദേഹം. ആനിയും കുഞ്ഞും കിടക്കയില്‍ മരിച്ച നിലയിലായിരുന്നു. ആനിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ടായിരുന്നതായും കുഞ്ഞിന്റെ ദേഹത്ത് പരിക്കുകള്‍ കാണാന്‍ കഴിഞ്ഞില്ലെന്നും സ്ഥലത്തെത്തിയ തഹസില്‍ദാര്‍ പറഞ്ഞു. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പോ എഴുത്തുകളോ ലഭിച്ചിട്ടില്ല. ചെറിയ പെട്ടിയില്‍നിന്ന് ഒരു ഗുളിക കണ്ടെത്തി. ഇതിനിടെ, ആനിയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
കൈതാരത്ത് ആന്റണി- മറിയാമ്മ ദമ്പതികളുടെ ഇളയ മകനാണ് അനൂപ്. മേപ്പാടി കരിയത്തറ തങ്കച്ചന്‍- എല്‍സി ദമ്പതികളുടെ മകളാണ് ആനി. മൂന്നു വര്‍ഷം മുമ്പായിരുന്നു വിവാഹം. മാതാപിതാക്കള്‍ക്കൊപ്പമാണ് അനൂപിന്റെയും കുടുംബത്തിന്റെയും താമസം. ഇന്നലെ രാവിലെ ഏഴരയായിട്ടും അനൂപിന്റെ കിടപ്പുമുറി അടഞ്ഞുകിടക്കുന്നതുകണ്ട് മറിയാമ്മ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. പരിഭ്രാന്തയായ മറിയാമ്മ വിവരമറിയിച്ചതനുസരിച്ച് ആന്റണി വാതില്‍ ബലമായി തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു.
സബ്കലക്ടര്‍ ശീറാം സാംബശിവറാവു, പുല്‍പള്ളി സിഐ പി ആര്‍ സതീശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Next Story

RELATED STORIES

Share it