Flash News

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ ഒന്നിക്കണം : ഗ്രോ വാസു

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ ഒന്നിക്കണം : ഗ്രോ വാസു
X


കോട്ടക്കല്‍: തൊഴിലാളികളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ക്കെതിരേ തൊഴിലാളി സമൂഹം ഒന്നിക്കണമെന്നു പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും എസ്ഡിടിയു സംസ്ഥാന പ്രസിഡന്റുമായ ഗ്രോ വാസു. എസ്ഡിടിയു കോട്ടക്കലില്‍ സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂഷകവര്‍ഗത്തിന്റെ ഇരകളാക്കപ്പെടുന്ന തൊഴിലാളികള്‍ സ്വത്വബോധം നഷ്ടപ്പെട്ട ആള്‍ക്കൂട്ടങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പ്രദായിക തൊഴിലാളി യൂനിയനുകളും ചൂഷകവര്‍ഗത്തിനൊപ്പം നിന്ന് തൊഴിലാളികളെ കറവപ്പശുക്കളാക്കുന്നു. ഇതിനെതിരായ മുന്നേറ്റമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ ലക്ഷ്യംവയ്ക്കുന്നത്. ചൂഷകരില്ലാത്ത ലോകവും ചൂഷണമില്ലാത്ത തൊഴിലിടവും നേടിയെടുക്കാന്‍ രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം തൊഴിലാളികള്‍ ഒന്നിക്കണമെന്നും ഗ്രോ വാസു ആവശ്യപ്പെട്ടു. തൊഴിലാളിവര്‍ഗത്തെ ആത്മബോധത്തിന്റെയും ആത്മസംതൃപ്തിയുടെയും മേഖലയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കു സാധിക്കണമെന്നു തുടര്‍ന്നു സംസാരിച്ച എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിവേചനവും അയിത്തവും കല്‍പ്പിക്കുന്ന രീതിയില്‍ നിന്നു തൊഴിലാളിവര്‍ഗവും പൊതുസമൂഹവും മാറണം. സ്വത്വബോധമുള്ള തൊഴിലാളികളെയും വര്‍ഗസ്‌നേഹമുള്ള പൊതുസമൂഹത്തെയും സൃഷ്ടിക്കാന്‍ അടിസ്ഥാന തൊഴിലാളി വര്‍ഗം മുന്‍ഗാമികളെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം മെയ്ദിന സന്ദേശം നല്‍കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, കാജാ ഹുസയ്ന്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ടി എം ഷൗക്കത്ത്, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കമ്മന, അഷ്‌റഫ് പുളിക്കലകത്ത്, സലീം കാരാടി സംസാരിച്ചു. നേരത്തെ ചങ്കുവെട്ടിയില്‍ നിന്നാരംഭിച്ച മെയ്ദിനറാലിക്ക് സ്വാലിഹ് വളാഞ്ചേരി, ദിലീഫ് അബ്ദുല്‍ഖാദര്‍, കബീര്‍ തിക്കോടി, അഷ്‌റഫ് കോളിയടക്ക, വി പോക്കര്‍, ആര്‍ വി ഷഫീര്‍, എസ് സക്കീര്‍ ഹുസയ്ന്‍, സവാദ് വടകര, നാസര്‍ പരൂര്‍, പി പി അബ്ദുല്‍സലാം, യു എം മുഹമ്മദലി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it