Kottayam Local

തൊണ്ട് തല്ലുന്ന യന്ത്രത്തിന്റെ ട്രയല്‍ റണ്‍ നടത്തി

വൈക്കം: കയര്‍ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരുജ്ജീവന പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതി പ്രകാരം തൊണ്ട് തല്ലി ചകിരി ഉല്‍പ്പാദിക്കുന്നതിന് 1000 ആധുനിക തൊണ്ടുതല്ലുന്ന യന്ത്രങ്ങള്‍ കയര്‍ വകുപ്പ് സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യും.  1200 കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 10 സഹകരണ സംഘങ്ങളിലാണ് തൊണ്ടുതല്ലുന്ന യന്ത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതില്‍ വല്ലകം, അക്കരപ്പാടം, ചെമ്മനാകരി, പറക്കാട്ടുകുളങ്ങര, നേരേകടവ്, ടിവി പുരം തുടങ്ങിയ സംഘങ്ങളില്‍ 10 ലക്ഷം രൂപ ചെലവ് വരുന്ന തൊണ്ട് തല്ലുന്ന യന്ത്രം സ്ഥാപിച്ചു കഴിഞ്ഞു. കയര്‍ ഉല്‍പാദനത്തിനാവശ്യമായി വരുന്ന ചകിരിക്കായി വൈക്കത്തും സമീപത്തുമുള്ള പച്ചത്തൊണ്ടുകള്‍ സമാഹരിക്കാനും അതുവഴി ചെലവ് കുറച്ച് ഗുണമേന്മയുള്ള കയര്‍ ഉണ്ടാക്കാനുമാണ് ലക്ഷ്യമിടുന്നത്. സഹകരണ സംഘങ്ങളില്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന തൊണ്ടുതല്ലുന്ന യന്ത്രത്തില്‍ പ്രതിദിനം 8000 തൊണ്ടുകള്‍ തല്ലി ചകിരിയാക്കാനുള്ള ശേഷിയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആലപ്പുഴയിലെ കയര്‍ മെഷിനറി ഫാക്ടറിയിലാണ് ഈ നൂതന യന്ത്രം വികസിപ്പിച്ചെടുത്തത്. ടിവി പുരം കയര്‍ സഹകരണ സംഘത്തില്‍ സ്ഥാപിച്ച തൊണ്ടുതല്ലുന്ന യന്ത്രത്തിന്റെ ട്രയല്‍ റണ്‍ ഇന്നലെ നടത്തി. കയര്‍ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോണ്‍ ട്രയല്‍ റണ്‍ നിര്‍വഹിച്ചു. സി അഭിഷേക്, കയര്‍ മിഷിനറി ഫാക്ടറി എംഡി പി വി ശശീന്ദ്രന്‍, വൈക്കം കയര്‍ പ്രോജക്ട് ഓഫിസര്‍ സുധാ വര്‍മ, സംഘം പ്രസിഡന്റ് വി എം ആനന്ദന്‍, സെക്രട്ടറി വാസന എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it