തെരുവു ഗായകന്‍ കൊച്ചിന്‍ ആന്റോ സ്‌നേഹാലയത്തില്‍ മരിച്ചനിലയില്‍

പൊന്നാനി: വിവിധ പ്രദേശങ്ങളില്‍ ഗാനമാലപിച്ചു ജീവിച്ചിരുന്ന ഗായകന്‍ കൊച്ചിന്‍ ആന്റോയെ സ്‌നേഹാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പ്രളയക്കെടുതിയില്‍പ്പെട്ട് ഭക്ഷണം പോലും കിട്ടാതെ കൊണ്ടോട്ടിയില്‍ അവശനിലയില്‍ കിടന്നിരുന്ന ആന്റോയെ സപ്തംബര്‍ 3നാണ് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃത്താല സ്‌നേഹാലയം നടത്തിപ്പുകാര്‍ കൂട്ടിക്കൊണ്ടുപോയത്. മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളില്‍ ഗാനമാലപിച്ചാണ് ഈ കലാകാരന്‍ ജീവിച്ചിരുന്നത്. ബാഗിലുണ്ടായിരുന്ന രേഖയില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ദേഹമാസകലം നീര് വന്ന നിലയിലാണ് സ്‌നേഹാലയത്തിലെത്തിയത്. സംസാരിക്കാനോ എഴുന്നേറ്റു നില്‍ക്കാനോ വയ്യാത്ത സ്ഥിതിയിലായിരുന്നു. സ്‌നേഹാലയം പുതിയ വസ്ത്രങ്ങളും മറ്റും നല്‍കി പരിചരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഗാനമേളകളിലൂടെയും പിന്നണി ഗായകനായും ശ്രദ്ധേയനായ കൊച്ചിന്‍ ആന്റോ സിനിമകളില്‍ സ്ത്രീശബ്ദങ്ങളിലും പാടി വ്യത്യസ്തനായിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ രചിച്ച ഇദ്ദേഹം നിരവധി വിപ്ലവഗാനങ്ങളുടെ സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കൊച്ചിക്കാരനായ ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ വീടു വിട്ടിറങ്ങി അര നൂറ്റാണ്ടു കാലം തെരുവു ഗായകനായി ജീവിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it