തൃശൂര്‍








തൃശൂര്‍  രാഷ്ട്രീയകേരളം എന്നും ആകാംക്ഷയോടെ ഉറ്റുനോക്കാറുളള നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൃശൂരില്‍ ഇത്തവണയും പോരാട്ടം കനക്കുമെന്നുറപ്പ്. കൈപ്പമംഗലം സീറ്റിന്റെ കാര്യത്തില്‍ അവസാന നിമിഷം വരെ നിലനിന്ന അനിശ്ചിതത്വവും ടി എന്‍ പ്രതാപന്റെ കത്തുവിവാദവും യുഡിഎഫിനേയും വടക്കാഞ്ചേരി സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് നടി കെപിഎസി ലളിതയുടെ പ്രഖ്യാപനം ് എല്‍ഡിഎഫിനേയും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ പ്രചരണം രണ്ടാം റൗണ്ട് പിന്നിട്ടതോടെ ഇക്കുറി ജില്ല തങ്ങളെ തുണക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇരുമുന്നണികളും. ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎയും എസ്ഡിപിഐ -എസ്പി സഖ്യവും സജീവമായി രംഗത്തുണ്ട്. 13 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2006 വരെ ജില്ലയില്‍ 14 നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പോടെ ചേര്‍പ്പ്, മാള, കൊടകര എന്നീ മൂന്നു മണ്ഡലങ്ങള്‍ ഇല്ലാതായി. പകരം പുതുക്കാടും കൊടുങ്ങല്ലൂരും നിലവില്‍ വന്നു. 2011ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ ഏഴിടത്ത് എല്‍ഡിഎഫും ആറിടത്തു യുഡിഎഫുമാണു ജയിച്ചത്. 2006 ല്‍ എല്‍ഡിഎഫ് 11 മണ്ഡലങ്ങള്‍ പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് മൂന്നിടത്തായി ഒതുങ്ങി. എന്നാല്‍ 2001 ല്‍ എല്‍ഡിഎഫിനെ രണ്ടിടത്തായി ഒതുക്കി യുഡിഎഫ് 12 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ പന്ത്രണ്ടിടത്തും എല്‍ഡിഎഫിനായിരുന്നു ലീഡ്. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണു യുഡിഎഫിനു ലീഡുണ്ടായത്. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പകുതിയോളം സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇരട്ടിയോളം സീറ്റുകളില്‍ എല്‍ഡിഎഫ് വിജയം നേടി. ബിജെപി നില മൂന്നിരട്ടി മെച്ചപ്പെടുത്തി.


ചേലക്കര

ചേലക്കര മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ (സിപിഎം) പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായി കളം മാറിയപ്പോള്‍ അദ്ദേഹം തുടര്‍ച്ചയായി വിജയിച്ച ചേലക്കരയില്‍ പകരം ചേലക്കര ഏരിയ കമ്മിറ്റി അംഗമായ യു ആര്‍ പ്രദീപിനെയാണ് കന്നിയങ്കത്തിനിറക്കുന്നത്. രാധാകൃഷ്ണന്‍ മന്ത്രിയായും സ്പീക്കറായും എംഎല്‍എയായും നേടിയ പിന്തുണ തനിക്കും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രദീപ്. യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിലെ കെഎ തുളസിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.ഷാജുമോന്‍ വട്ടേക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി സുബ്രമണ്യനും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സുബ്രമണ്യന്‍ ഇവിടെ എസ്ഡിപിഐക്കായി ജനവിധി തേടിയിരുന്നു. 2011ല്‍ കെ. രാധാകൃഷ്ണന്‍ (സിപിഎം) 24676 വോട്ടിന് വിജയി്ച്ചു.


വടക്കാഞ്ചേരി


വടക്കാഞ്ചേരി  സിറ്റിംഗ് എംഎല്‍എയായ മന്ത്രിയായ സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ മത്സരിക്കുന്നില്ല. ജില്ല പഞ്ചായത്ത് അംഗമായിഷഴ്‌റ് അനില്‍ അക്കര (കോണ്‍.)യാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വടക്കാഞ്ചേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര താരം കെപിഎസി ലളിതയുടെ പേര് നിര്‍ദേശിച്ചിരുന്നു. സ്ഥാനാര്‍ത്ഥി സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്ന സേവ്യര്‍ ചിറ്റിലപ്പിള്ളിയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് പരസ്യമായ പ്രതിഷേധ പ്രകടനം നടന്നതോടെ ലളിത പിന്മാറി. ഈ ക്ഷീണത്തോടെയാണ് എല്‍ഡിഎഫ് വടക്കാഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് നേരിടുന്നത്. സേവ്യര്‍ ചിറ്റിലപ്പിള്ളിക്ക് സീറ്റു നല്‍കാതെ മേരി തോമസിനെ സ്ഥാനാര്‍ഥിയാക്കി സിപിഎം ജനവിധി തേടുന്നു. സിപിഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിന് ആശങ്കയുണര്‍ത്തുമ്പോള്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് വഴക്ക് യുഡിഎഫിനും ആശങ്കയാണ്. ടി എസ് ഉല്ലാസ് ബാബുവാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എ.കെ. അബ്ദുല്‍ ഗദ്ദാഫി. 2011ല്‍ സി എന്‍ ബാലകൃഷ്ണന്‍ (കോണ്‍.) 6741 വോട്ടിനാണ് ജയിച്ചത്. തൃശൂര്‍: തവണ വിജയം നേടിയ സിറ്റിംഗ് എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസ് നേരിടുന്ന തിരഞ്ഞെടുപ്പെന്ന സവിശേഷത ഇക്കുറിയുണ്ട്.


തൃശൂര്‍ 


ലീഡറുടെ തട്ടകമായ തൃശൂരില്‍ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലാണ് സ്ഥാനാര്‍ത്ഥി. പത്മജ സ്ഥാനാര്‍ഥിയാകുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനകത്ത് എതിര്‍പ്പുകളില്ലെങ്കിലും ഗ്രൂപ്പുകളിയുടെ കേന്ദ്രമായ തൃശൂരില്‍ അടിയൊഴുക്കുകള്‍ക്കുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. കൈപ്പമംഗലത്തെ സിറ്റിംഗ് എംഎല്‍എയായ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് മാറി ശക്തമായ മത്സരത്തിന് കളമൊരുക്കി. ബി ഗോപാലകൃഷ്ണന്‍ (ബിജെപി) എന്‍ഡിഎ സ്ഥാനാര്‍ത്ഥി (2011ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 16169 വോട്ട് ഭൂരിപക്ഷം നേടി) ക്രൈസ്്തവ വോട്ടുകള്‍ക്ക് തൃശൂര്‍ മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. എപ്പോഴും ഒരാള്‍ തന്നെ ജയിക്കന്നത് തങ്ങളുടെ ഔദാര്യമായി കാണരുതെന്ന പ്രസ്താവന അടുത്തിടെ കത്തോലിക്ക കോണ്‍ഗ്രസ് പുറത്തിറക്കിയത് കോണ്‍ഗ്രസിനെ അമ്പരപ്പിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആര്‍ച്ച് ബിഷപ്പ്് മാര്‍ ആന്‍ഡ്രൂസ്താഴത്തിന് കണ്ട മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കത്തോലിക്ക കോണ്‍ഗ്രസിന്റെ ഈ മുന്നറിയിപ്പ്.














ഒല്ലൂര്‍


ഒല്ലൂര്‍ സിറ്റിങ് എംഎല്‍എമാരില്‍ കോണ്‍ഗ്രസിനു വേണ്ടി എംപി വിന്‍സന്റ് വീണ്ടും രംഗത്തുണ്ട്. സിപിഐയിലെ അഡ്വ.കെ രാജനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയത്. കടുത്ത മല്‍സരമാണ് ഒല്ലൂരില്‍ ബിഡിജെഎസിന്റെ പി കെ സന്തോഷാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഒല്ലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകള്‍ ശക്തമാണ്. 2011ല്‍ എം പി വിന്‍സന്റ്(കോണ്‍.) 6247 വോട്ടിനാണ് ജയിച്ചത്)







പുതുക്കാട് 









പുതുക്കാട്  പ്രഫ.സി രവീന്ദ്രനാഥ് (സിപിഎം) വീണ്ടും ഗോദയിലിറങ്ങുമ്പോള്‍ ഐഎന്‍ടിയുസി നേതാവ് സുന്ദരന്‍ കുന്നത്തുള്ളിയെ കോണ്‍ഗ്രസ്സും ബിജെപി ജില്ലാ പ്രസിഡന്റ് എ നാഗേഷിനെ എന്‍ഡിഎയും കളത്തിലിറക്കുന്നു.


ചാലക്കുടി 


ചാലക്കുടി  ബി ഡി ദേവസി എംഎല്‍എയെ തന്നെ വീണ്ടും കളത്തിലിറക്കി സിറ്റിങ് സീറ്റ് നിലനിര്‍ത്താനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസ് ചായ്‌വുണ്ടായിരുന്ന ചാലക്കുടിയെ ചുവപ്പുകോട്ടയാക്കി മാറ്റിയ ബി ഡി ദേവസിക്കെതിരെ മുന്‍ എംഎല്‍എ ടിയു രാധാകൃഷ്ണ ന്‍ (കോണ്‍.) മല്‍സരിക്കുന്നു. ബിഡിജെഎസിന്റെ കെഎ ഉണ്ണികൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സിപിഎമ്മിനകത്ത് കാര്യമായ രാഷ്ട്രീയ അടിയൊഴുക്കുകളില്ലെന്നതും കോണ്‍ഗ്രസ്സില്‍ രാധാകൃഷ്ണനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കാര്യമായ എതിര്‍പ്പില്ല എന്നതും പോരാട്ടം പ്രവചനാതീതമാക്കുന്നു.


കൊടുങ്ങല്ലൂര്‍


കൊടുങ്ങല്ലൂര്‍  സിറ്റിങ് എംഎല്‍എ ടി എന്‍ പ്രതാപന്‍ (കോണ്‍) മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് പിന്മാറിയതിന് പകരമെത്തിയത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയം രുചിച്ച കെ പി ധനപാലനാണ്. മുന്‍ മന്ത്രി വി കെ രാജന്റെ മകന്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ (സിപിഐ) കന്നിയങ്കത്തിനിറങ്ങുന്നു. ബിഡിജെഎസിന്റെ സംഗീത വിശ്വനാഥനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മനാഫ് കരൂപ്പടന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയാണ്.


നാട്ടിക


നാട്ടിക സിപിഐ സിറ്റിങ് എംഎല്‍എ ഗീതഗോപി (സിപിഐ) വീണ്ടും ജനവിധി തേടുമ്പോള്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസനാണ് (കോണ്‍.) എതിരാളി. ബിഡിജെഎസ്സിന്റെ ടി വി ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.


ഗുരുവായൂര്‍


ഗുരുവായൂര്‍ സിറ്റിങ് എം എ ല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ (സിപിഎം) എല്‍ഡിഎഫിന് വേണ്ടി വീണ്ടും മല്‍സരിക്കുന്നു. മുസ്‌ലിംലീഗിലെ പി എം സാദിഖലിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യം (ബിജെപി).എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. ലീഗ് ജില്ലാ സെക്രട്ടറി സി എച്ച് റഷീദ് ഗുരുവായൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം സാദിഖലിക്ക് നറുക്കുവീഴുകയായിരുന്നു.


കുന്നംകുളം


കുന്നംകുളം സിറ്റിങ് എം എ ല്‍ എ ബാബു എം പാലിശ്ശേരിക്ക് ഇത്തവണ സിപിഎം സീറ്റ് നല്‍കിയില്ല. സിപിഎം തൃശൂ ര്‍ ജില്ലാ സെക്രട്ടറി പദം രാജിവെച്ച് എ സി മൊയ്തീന്‍ മല്‍ സരിക്കുന്നു. കഴിഞ്ഞ തവണ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട വിജയം കൈപ്പിടിയിലൊതുക്കാന്‍ യു ഡി എഫിന് വേണ്ടി സിഎംപി നേതാവ് സിപി ജോണ്‍ തന്നെയാണ് രംഗത്തുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ കെ അനീഷ് കുമാര്‍. ദിലീഫ് അബ്ദുല്‍ ഖാദര്‍ എസ്ഡിപിഐക്ക് വേണ്ടി മത്സരിക്കുന്നു.


മണലൂര്‍

മണലൂര്‍ സിറ്റിങ് എംഎല്‍എ പി എ മാധവനെ ഒഴിവാക്കിയ മണലൂരില്‍ വി എം സുധീരന്‍ മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫിന് വേണ്ടി ഡിസിസി പ്രസിഡന്റ് ഒ അബ്ദുല്‍റഹ്മാന്‍ കുട്ടിയാണ് രംഗത്തുള്ളത്. മുന്‍ എംഎല്‍ എ മുരളി പെരുനെല്ലി (സിപിഎം) യാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എ എന്‍ രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ഹുസൈന്‍ മല്‍സരിക്കുന്നു.


കയ്പമംഗലം

കയ്പമംഗലം സിറ്റിങ് എംഎല്‍എ അഡ്വ.വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് ചേക്കേറിയപ്പോള്‍ സിപിഐ കളത്തിലിറക്കിയത് ഇ ടി ടൈസണ്‍ മാസ്റ്ററെയാണ്. ആര്‍എസ്പിക്കാണ് യുഡിഎഫ് സീറ്റ് നല്‍കിയത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി കെഎം നൂറുദ്ദീന്‍ പിന്മാറി. തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം ലഭിച്ച എം ടി മുഹമ്മദ് നഹാസ് സജീവമായി രംഗത്തുണ്ട്. ബിഡിജെഎസിന്റെ ഉണ്ണികൃഷ്ണന്‍ തഷ്ണാത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐക്ക് വേണ്ടി എം കെ മുഹമ്മദ് റഫീഖ് മല്‍സരിക്കുന്നു.


ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട സിറ്റിങ് എംഎല്‍എ കേരള കോണ്‍ഗ്രസ്സിലെ തോമസ് ഉണ്ണിയാടന്‍ അഞ്ചാമൂഴം തേടി മല്‍സരിക്കുന്നു. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഉണ്ണിയാടനെ മാറ്റാന്‍ യുഡിഎഫ് നേതൃത്വം തയാറായില്ല. പ്രഫ. കെ യു അരുണന്‍ (സിപിഎം) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎമ്മിന് കല്ലുകടിയായ ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണിത്. ബിഡിജെഎസ് സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം എന്‍ഡിഎക്ക് വേണ്ടി രംഗത്തുണ്ട്.


















Next Story

RELATED STORIES

Share it