thrissur local

തൃശൂര്‍ ജലവിതരണ പദ്ധതി കോര്‍പറേഷന്‍ ഏറ്റെടുക്കാന്‍ മന്ത്രിതല ചര്‍ച്ച വരുന്നു

തൃശൂര്‍: തൃശൂര്‍ ജലവിതരണപദ്ധതി ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഏറ്റെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനമനുസരിച്ച് നിവേദനം നല്‍കി ബന്ധപ്പെട്ട അധികാരികളുമായി കോര്‍പ്പറേഷന്‍ നേതൃത്വം പ്രാരംഭ ചര്‍ച്ച നടത്തി.
ഇതുസംബന്ധിച്ച് മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താമെന്ന വാഗ്ദാനം ലഭിച്ചതായി മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.
പീച്ചിയിലെ ഹെഡ്‌വര്‍ക്‌സ് ഉള്‍പ്പെടെ ജലവിതരണ പദ്ധതി പൂര്‍ണമായും ഏറ്റെടുക്കാനാണ് തീരുമാനം. നഗരത്തിലെ ജലവിതരണ പ്രതിസന്ധി പരിഹരിക്കാനും കുറഞ്ഞ വിലക്ക് ജലവിതരണം നടത്തുന്നതിനും ഏറ്റെടുക്കല്‍ സഹായകമാവുമെന്നാണ് കരുതുന്നത്.
മേയര്‍ അജിത ജയരാജനും വര്‍ഗീസ് കണ്ടംകുളത്തിയും കോര്‍പ്പറേഷന്‍ നിവേദനവുമായി മുന്‍ തൃശൂര്‍ ജില്ലകലക്ടര്‍ കൂടിയായ വാട്ടര്‍ അതോറിറ്റി എംഡി ഡോ.എ കൗശികനെ കണ്ടു ചര്‍ച്ച നടത്തി. മന്ത്രി വിഎസ് സുനില്‍കുമാറുമായും ചര്‍ച്ച നടത്തി. വിഷയത്തില്‍ സുനില്‍കുമാറും ശക്തമായ ഇടപെടല്‍ നടത്തി.
സുനില്‍കുമാര്‍ ഇറിഗേഷന്‍ മന്ത്രി മാത്യു ടി.തോമസുമായി വിഷയം ചര്‍ച്ച ചെയ്തു. വിഷയത്തില്‍ അടിയന്തരമായി തന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കൂട്ടാമെന്ന് മാത്യു ടി തോതമസ് വാഗ്ദാനം ചെയ്തതായും വര്‍ഗീസ് കണ്ടംകുളത്തി അറിയിച്ചു.അമൃതം പദ്ധതിയില്‍ പീച്ചിയില്‍ കോര്‍പറേഷന്‍ 20 ദശലക്ഷ ലിറ്ററിന്റെ പുതിയ ജലശുദ്ധീകരണപ്ലാന്റ് സ്ഥാപിക്കുമ്പോ ള്‍ നിലവിലുള്ള 14.5 ദശലക്ഷം ലിറ്ററിന്റെ പ്ലാന്റ് ഉപേക്ഷിക്കാനുള്ള വാട്ടര്‍ അതോറിറ്റി നടപടി പിന്‍വലിക്കണമെന്നും പദ്ധതി നിലനിറുത്തി പുതിയ പദ്ധതി നടപ്പാക്കി നഗരത്തിലെ ജലവിതരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും നേരത്തെ മന്ത്രി സുനില്‍കുമാര്‍ മാത്യു ടി തോമസിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. രണ്ട് വിഷയത്തിലും ചര്‍ച്ചയില്‍ ഒന്നിച്ച് തീരുമാനമുണ്ടാകും. ശുദ്ധജലവിതരണ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തയ്യാറായാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും എല്‍ഡിഎഫിന്റെ പ്രഖ്യാപിതനയം നിലനില്‍ക്കുന്നതിനാല്‍ രാഷ്ട്രീയ തര്‍ക്കവും പ്രതീക്ഷിക്കുന്നില്ല.
ജലസമ്പന്നമായ പീച്ചിയില്‍ പമ്പിങ് പോലും ഒഴിവാക്കി കാര്യക്ഷമമായ വിതരണം സാധ്യമാകുമെന്നതിനാല്‍ ചുരുങ്ങിയ ചിലവിലും കുറഞ്ഞ നിരക്കിലും സമൃദ്ധമായ ജലവിതരണം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍ ഭരണനേതൃത്വം.
Next Story

RELATED STORIES

Share it