World

തുര്‍ക്കിയില്‍ 18,500ലേറെ സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി

ആങ്കറ: തുര്‍ക്കിയില്‍ രണ്ടു വര്‍ഷത്തോളമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കാനിരിക്കെ  18,500 ലേറെ സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി. ഇതില്‍ പകുതിയിലേറെയും പോലിസ്, സൈനിക ഉദ്യോഗസ്ഥരാണ്. 18,632 ജീവനക്കാരെയാണ് പുറത്താക്കിയതെന്ന് ഞായറാഴ്ച പുറത്തുവിട്ട ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
8,998 പോലിസുകാര്‍, 3077 സൈനിക ഉദ്യോഗസ്ഥരും 199 അധ്യാപകരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പുറത്താക്കല്‍. മൂന്ന് ടിവി ചാനലുകളും ഒരു പത്രവും അടച്ചുപൂട്ടിയിട്ടുണ്ട്.
ഉര്‍ദുഗാന്‍ ഇന്ന് സത്യപ്രതിജ്ഞചെയ്യാനിരിക്കെയാണ്  ഉദ്യോഗസ്ഥരെ പുറത്താക്കിയത്. കഴിഞ്ഞമാസം അവസാനത്തില്‍ നടന്ന തുര്‍ക്കിയിലെ ആദ്യ പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടോടെയായിരുന്നു അദ്ദേഹം വിജയിച്ചത്്. പ്രധാനമന്തി പദം എടുത്തുകളഞ്ഞ തുര്‍ക്കിയില്‍ വൈസ് പ്രസിഡന്റിനെയും മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനായിരിക്കും.
2016ല്‍ നടന്ന അട്ടിമറി ശ്രമങ്ങളെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ഇത് പിന്നീട് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പട്ടാള അട്ടിമറി ശ്രമത്തിനു പിന്നാലെ 1,60,000 ഉദ്യോഗസ്ഥരെ തുര്‍ക്കി പിരിച്ചുവിട്ടതായാണ് യുഎന്‍ റിപോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു. ഉര്‍ദുഗാന്‍ ഇന്ന് അധികാരമേല്‍ക്കുന്നതോടെ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it